"സൗദിയിലെ പ്രവാസി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കുക'
Monday, May 19, 2025 3:39 PM IST
ദമാം: സൗദി അറേബ്യയിൽ കുടുംബമായി താമസിക്കുന്ന പ്രവാസി വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സംവിധാനങ്ങൾ ഒരുക്കണമെന്ന് നവയുഗം ദല്ല മേഖല സമ്മേളനം ആവശ്യപ്പെട്ടു.
പ്രവാസികളുടെ കുട്ടികൾക്ക് പ്ലസ് ടു കഴിഞ്ഞാൽ, പിന്നീടുള്ള തുടർപഠനത്തിന് സൗദിയിൽ അവസരമില്ല. പ്ലസ് ടു കഴിഞ്ഞാൽ കുട്ടികളെ നാട്ടിലേക്ക് അയച്ചു പഠിപ്പിക്കുന്നതിന് പാവപ്പെട്ട പ്രവാസികൾക്ക് വളരെ ബുദ്ധിമുട്ടുകൾ ഉണ്ട്.
ഇത് പരിഹരിക്കുന്നതിനു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമാം ദല്ല മേഖല സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

വിനീഷ് കുന്നുംകുളം അവതരിപ്പിച്ച സമ്മേളന പ്രമേയം, ഈ പ്രശ്നം പരിഹരിയ്ക്കുന്നതിന് ചില നിർദേശങ്ങൾ മുന്നോട്ടു വച്ചു.
1). ഇന്ത്യൻ യൂണിവേഴ്സിറ്റികളുടെ വിദൂരപഠനകേന്ദ്രങ്ങൾ സൗദിയിൽ ആരംഭിക്കാൻ, കേന്ദ്രസർക്കാർ സൗദി സർക്കാരുമായി നയതന്ത്രതലത്തിൽ ചർച്ചകൾ നടത്തി അനുമതി നേടിയെടുക്കുക.
2) പ്രവാസി കുട്ടികൾക്ക് നാട്ടിലെത്തി കുറഞ്ഞ ഫീസിൽ ബോർഡിംഗ് സംവിധാനത്തോടെ പഠിക്കാൻ കഴിയുന്ന സ്ഥാപനങ്ങളും സംവിധാനങ്ങളും കേരളത്തിൽ ഉണ്ടാക്കുക.
അതിനു പുറമെ, പഠിക്കാൻ മിടുക്കരായ പാവപ്പെട്ട പ്രവാസി കുട്ടികൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പ് ഏർപ്പെടുത്തുക.

ദമാം കൊദറിയ സഫ്രാൻ റസ്റ്റോറന്റ് ഹാൾ സനു മഠത്തിൽ നഗറിൽ നടന്ന നവയുഗം ദല്ല മേഖല സമ്മേളനം നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സമ്മേളനം ഉദ്ഘാടനം ചെയ്തു.
നന്ദകുമാർ, നിസാം, റഷീദ് പുനലൂർ, രാജൻ കായംകുളം എന്നിവർ അടങ്ങിയ പ്രിസീഡിയം ആണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. വർഗീസ് ചിറ്റാട്ടുക്കര രക്തസാക്ഷി പ്രമേയവും അബ്ദുൾ റഹ്മാൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു.
ദല്ല മേഖല സെക്രെട്ടറി നിസാം കൊല്ലം, മേഖലകമ്മിറ്റിയുടെ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.
ജയേഷ്, വിനീഷ്, ജൂവാദ്, ഷാഫുദ്ധീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ജമാൽ വില്യാപ്പള്ളി, ഉണ്ണി മാധവം, ഗോപകുമാർ, സജീഷ് പട്ടാഴി, ദാസൻ രാഘവൻ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.
ഹുസെെൻ നിലമേൽ സമ്മേളനത്തിൽ സ്വാഗതം പറഞ്ഞപ്പോൾ, മിനിട്സ് കമ്മിറ്റിയെ ജയേഷ് നയിച്ചു.വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.
24 അംഗങ്ങൾ അടങ്ങിയ പുതിയ മേഖല കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.