അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം ഒരുങ്ങി
Tuesday, July 15, 2025 2:51 AM IST
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീർഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് 19നു രാവിലെ 11.15 ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, മാര്‍ മാത്യു അറയ്ക്കല്‍ എന്നിവരും സന്നിഹിതരായിരിക്കും.ഭരണങ്ങാനം ഫൊറോനാ ദേവാലയവും അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രവും സംയുക്തമായാണ് തിരുനാൾ നടത്തുന്നത്.
19 മുതല്‍ പ്രധാന തിരുനാള്‍ ദിവസമായ 28 വരെ എല്ലാ ദിവസവും പുലർച്ചെ 5.30 മുതല്‍ രാത്രി ഏഴു വരെ തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, മാര്‍ മാത്യു അറയ്ക്കല്‍, ആർച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ബിഷപ് ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയസ്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.
പ്രധാന തിരുനാള്‍ ദിവസമായ 28ന് രാവിലെ 10.30ന് ഫൊറോനാ പള്ളിയില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാനയ്ക്ക് കാര്‍മികത്വം വഹിക്കും.മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സഹകാര്‍മികനായിരിക്കും. തുടര്‍ന്ന് 12.30ന് പ്രധാന ദേവാലയത്തില്‍ നിന്നും പ്രദക്ഷിണം ആരംഭിച്ച് അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ എത്തി സംയുക്തമായി നഗരവീഥിയിലൂടെ നീങ്ങി വീണ്ടും ഇടവക ദേവാലയത്തില്‍ എത്തിച്ചേരും.
പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി വര്‍ഷമായതിനാല്‍ തിരുനാളിന്റെ 10 ദിവസങ്ങളിലും കബറിട ദേവാലയം 24 മണിക്കൂറും തുറന്നിട്ടിരിക്കും.
തീര്‍ഥാടക സംഘങ്ങള്‍ എത്തും
തിരുനാളിനോടനുബന്ധിച്ച് വിവിധ ദിവസങ്ങളിൽ രൂപതകളുടെയും ഇടവകകളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ ഭരണങ്ങാനത്തേക്ക് തീർഥാടനം നടത്തും.18 ന് പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നായി മാതൃവേദിയുടെ രണ്ടായിരത്തില്‍ അധികം അംഗങ്ങള്‍ ഭരണങ്ങാനത്തെത്തി ജപമാല പ്രദക്ഷിണം നടത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കും.
20ന് വൈകുന്നേരം എസ്എംവൈഎം, ജീസസ് യൂത്ത് സംഘടനകളുടെ നേതൃത്വത്തിലുള്ള ജപമാലപ്രദക്ഷിണം.
22ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയുടെ നേതൃത്വത്തില്‍ താമരശേരി രൂപതയില്‍ നിന്ന് അമ്പതോളം വൈദികരും 400 ലധികം അല്മായരും കൂടാതെ നിരവധി സമര്‍പ്പിതരും അടങ്ങുന്ന സംഘം രാവിലെ 11:30 ന് അല്‍ഫോന്‍സാ കബറിടത്തിലെത്തി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും.
23 ന് പാലാ അല്‍ഫോന്‍സാ കോളജിലെ അധ്യാപകരും വിദ്യാര്‍ഥിനികളും കാല്‍നടയായി ഭരണങ്ങാനത്തെത്തും.
24ന് രാവിലെ 11ന് അല്‍ഫോന്‍സാ നാമധാരികളുടെ സംഗമം. കൂടാതെ പാലാ രൂപത ഫ്രാന്‍സിസ്കന്‍ മൂന്നാംസഭാംഗങ്ങള് ഭരണങ്ങാനം അസീസി ആശ്രമത്തില്‍ ഒത്തുകൂടി കാല്‍നടയായി കബറിടത്തിലെത്തും. 27ന് ചെങ്ങളം സെന്റ് ആന്റണിസ് തീര്‍ഥാടന ദേവാലയത്തിലെ 800 ലധികംവരുന്ന ഇടവകാംഗങ്ങള്‍ ഉച്ചകഴിഞ്ഞ് 2.30ന് ദേവാലയത്തില്‍ തീര്‍ഥാടനമായി എത്തും.
വിവിധ ഭാഷകളില്‍ വിശുദ്ധ കുര്‍ബാന
20ന് ഉച്ചയ്ക്ക് ഒന്നിന് ഫാ. ബാബു കാക്കാനിയില്‍ ഹിന്ദിയിലും 2.30ന് ഫാ. ജോര്‍ജ് ചീരാംകുഴിയില്‍ ഇംഗ്ലീഷിലും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 27ന് ഉച്ചകഴിഞ്ഞ് 3.30ന് ഫാ. കെവിന് മുണ്ടക്കല്‍ ഇംഗ്ലീഷിലും 26ന് രാവിലെ 8:30ന് ഫാ. ജിനോയ് തൊട്ടിയില്‍ തമിഴിലും വിശുദ്ധ കുര്‍ബാന അർപ്പിക്കും. ഉച്ചകഴിഞ്ഞ് 2.30 ന് ശ്രവണ പരിമിതര്‍ക്ക് വേണ്ടി ഫാ. ബിജു മൂലക്കര വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ഫൊറോന വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, തീര്‍ഥാടന കേന്ദ്രം റെക്ടര്‍ റവ.ഡോ. അഗസ്റ്റിന് പാലക്കാപറമ്പില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. മാത്യു കുറ്റിയാനിക്കല്‍, അസിസ്റ്റന്റ് റെക്ടര്‍മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര എന്നിവര്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.