തിരുവനന്തപുരം: ദുരന്തത്തിന്റെ ഭാഗമായി മനുഷ്യജീവന് നഷ്ടപ്പെടാതിരിക്കുക വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെയും വിവിധ കേന്ദ്ര സേനാ പ്രതിനിധികളുടെയും അടിയന്തരയോഗം ചേര്‍ന്നതായും മുഖ്യമന്ത്രി അറിയിച്ചു.
ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ എന്നിവര്‍ക്കു പുറമെ ആര്‍മി, നേവി, എയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, ബിഎസ്എഫ്, സിആര്‍പിഎഫ്, കോസ്റ്റ്ഗാര്‍ഡ് തുടങ്ങിയ സേനകളുടെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തുവെന്നും ഇതുവരെ നടത്തിയ തയാറെടുപ്പുകള്‍ ഇവര്‍ യോഗത്തില്‍ വിശദീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണക്കാക്കി ആ ഭാഗത്തുള്ളവരെ യഥാസമയം മാറ്റിപാര്‍പ്പിക്കും. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളില്‍ താമസിക്കുന്നവരെയും മാറ്റിപ്പാര്‍പ്പിക്കും. വിവിധ സേനകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അത് കൂടുതല്‍ ശക്തിപ്പെടുത്താന്‍ നടപടിയെടുക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അപകടകരമായ രീതിയില്‍ സ്ഥാപിച്ച ഹോര്‍ഡിങ്ങുകള്‍ മാറ്റാന്‍ ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിക്കുകയാണ്. സാമൂഹ്യസന്നദ്ധ സേനാ വളണ്ടിയര്‍മാരെ ഉള്‍പ്പെടെ സജ്ജമാക്കേണ്ടതുണ്ട്.
ജനപ്രതിനിധികളുടെ യോഗം ജില്ലാതലത്തില്‍ ചേരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ നിലവിലുള്ള മന്ത്രിമാര്‍ തന്നെ ചുമതല വഹിക്കും. ജില്ലാ കളക്ടര്‍മാർ ഫലപ്രദമായി ഇടപെടുന്നുണ്ട്. അവരെ സഹായിക്കാന്‍ സെക്രട്ടറിമാരെ നല്‍കുമെന്നും ഇവർക്കായിരിക്കും ഏകോപനച്ചുമതലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം- ഷര്‍മിള മേരി ജോസഫ്, കൊല്ലം- എ ഷാജഹാന്, പത്തനംതിട്ട- ബിജു പ്രഭാകര്‍, ആലപ്പുഴ- മിനി ആന്റണി, കോട്ടയം- സഞ്ജയ് കൗള്‍, ഇടുക്കി- സൗരവ് ജയിന്, എറണാകുളം- പ്രണബ് ജ്യോതിനാഥ് എന്നിവര്‍ക്കായിരിക്കും ചുമതല.
ചുഴലിക്കാറ്റിന്റെ ഗതിവിഗതികള്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൃത്യമായി ജനങ്ങളെ അറിയിക്കും. മാധ്യമങ്ങളിലൂടെ ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കും. ജില്ലകളില്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ഡിഎംഒ തുടങ്ങിയവരുമായി ബന്ധപ്പെട്ട് ഏകോപനം ഉണ്ടാകും. വൈദ്യുതി, ജലസേചന വകുപ്പുകള്‍ കൂട്ടായി നീങ്ങും. ശുദ്ധജലവിതരണം തടസമില്ലാതെ നീങ്ങും.
അപകടകരമായ സ്ഥിതിയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പിന് നിര്‍ദേശം നല്കി. കോവിഡ് കാലമായതിനാല്‍ ക്യാമ്പുകളില്‍ പാര്‍പ്പിക്കുന്നവരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.