കൽപ്പറ്റ: വയനാട്ടിലെ ആദിവാസി രണ്ടാംഘട്ട ഭൂസമരം അനിശ്ചിതമായി തുടരുന്നു. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസി ക്ഷേമ സമിതി(എകഐസ്) ഉൾപ്പെടെ പട്ടികവർഗ സംഘടനകൾ 2012 മെയ്, ജൂണ് മാസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിക്ഷിപ്ത വനഭൂമിയിൽ ആരംഭിച്ച സമരത്തിനാണ് അവസാനമാകാത്തത്.
സമരത്തിന്റെ ഭാഗമായി നോർത്ത്, സൗത്ത് വനം ഡിവിഷൻ പരിധികളിൽ ഭൂരഹിത ആദിവാസി കുടുംബങ്ങൾ കൈയേറിയ വനഭൂമിയിൽ അധികവും കൃഷിയിടത്തിനു സമാനമായി. എന്നിട്ടും ഭൂമി അളന്നുതിരിക്കാനും കുടുംബങ്ങൾക്കു കൈവശരേഖ നൽകാനും ഭരണതലത്തിൽ നടപടിയില്ല. ഭൂമിയിൽ അവകാശം ഏപ്പോൾ ലഭിക്കുമെന്ന ആദിവാസികളുടെ ചോദ്യത്തിനു മുന്നിൽ കൈമലർത്തുകയാണ് പട്ടികവർഗ സംഘടനാ നേതാക്കൾ.
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി സംസ്ഥാന സർക്കാരിനു ലഭിക്കാത്തതാണ് സമരകേന്ദ്രങ്ങളിലെ ഭൂമി അളന്നു തിട്ടപ്പെടുത്തി കൈവശ രേഖ നൽകുന്നതിനു തടസമെന്നാണ് നേതാക്കളിൽ ചിലരുടെ ഒഴുക്കൻ മറുപടി. ഇത് സമരഭൂമിയിലുള്ളവരുടെ മുഖം തെളിയാൻ പര്യാപ്തമാകുന്നില്ല.
ആദിവാസി ക്ഷേമ സമിതി നേതൃത്വം നൽകിയ ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാടു കൈയേറിയ പട്ടികവർഗ കുടുംബങ്ങൾക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ഇത് സമിതി ആഹ്വാനം ചെയ്ത രണ്ടാംഘട്ട സമരത്തിൽ പങ്കെടുക്കുന്നതിന് പട്ടികവർഗ കുടുംബങ്ങൾക്ക് പ്രചോദനമായി. എകഐസ് ഭൂസമരം തുടങ്ങിയ സാഹചര്യത്തിൽ ആദിവാസി മഹാസഭ, ആദിവാസി കോണ്ഗ്രസ്, ആദിവാസി സംഘം, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം എന്നിവയും പട്ടികവർഗ കുടുംബങ്ങളെ സമരത്തിന് ഇറക്കി.
സൗത്ത് വയനാട് വനം ഡിവിഷനിൽ ഇരുളം, ചീയന്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയൽ, ചൂണ്ടേൽ ആനപ്പാറ, മേപ്പാടി കുന്നന്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം.
മൂന്നാനക്കുഴി, ചീയന്പം സമരകേന്ദ്രങ്ങളിലാണ് കൂടുതൽ കുടുംബങ്ങളുള്ളത്. പണിയ, അടിയ, കാട്ടുനായ്ക്ക, ഉൗരാളി വിഭാഗങ്ങളിൽപ്പെട്ടവരാണിവർ. നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി, പേരിയ, ബേഗൂർ റേഞ്ചുകളിലാണ് ഭൂസമര കേന്ദ്രങ്ങൾ.
കൈയേറ്റം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയിൽ നോർത്ത് വയനാട് ഡിവിഷനിൽ 1,287 കുടിലുകൾ വനസേന പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകൾ അടക്കം 826 പേരെ അറസ്റ്റുചെയ്തു.
റിമാൻഡിലായ ഇവർ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളിൽ തിരിച്ചെത്തുകയാണ് ചെയ്തത്. സമരക്കാർക്കെതിരായ കേസുകൾ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് സർക്കാർ റദ്ദാക്കിയത്. പിന്നീട് കൈയേറ്റം ഒഴിപ്പിക്കാൻ നീക്കം ഉണ്ടായില്ല.
ഭൂരഹിത ആദിവാസി കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സർക്കാരിന്റെ പരിഗണയിലുള്ളതാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളിൽ പലതും. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ ദുരിതം സഹിച്ചാണ് ആദിവാസി കുടുംബങ്ങൾ സമര കേന്ദ്രങ്ങളിൽ തുടരുന്നത്.
വടക്കേ വയനാട്ടിൽനിന്നുള്ള ഒ.ആർ. കേളു പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രിയായത് സമരകേന്ദ്രങ്ങളിലുള്ളവരിൽ പ്രതീക്ഷ ജനിപ്പിച്ചിരുന്നു. നാട്ടുകാരൻ മന്ത്രിയായിട്ടും സമരം ഒത്തുതീർക്കുന്നതിന് ശക്തമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്ന പരിഭവം പട്ടികവർഗക്കാർക്കിടയിലുണ്ട്.