ചെമ്പേരി: ഏരുവേശി പഞ്ചായത്തിൽ 36,70,07984 രൂപ വരവും 36,45,45118 രൂപ ചെലവും 24,62866 രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാൻ ഭവന നിർമാണ പദ്ധതിക്കായി 6.67 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കാർഷിക മേഖലക്കും എസ്ടി വിഭാഗത്തിനും പ്രാമുഖ്യം നൽകിയിട്ടുള്ള ബജറ്റിൽ പട്ടികവർഗ ഊരുകൾ സ്മാർട്ട് ആക്കുന്നതിന് 2.17 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. റോഡുകൾ, കലുങ്കുകൾ, നടപ്പാതകൾ, പൊതു കെട്ടിടങ്ങൾ, വൈദ്യുതി എന്നിവയുൾപ്പെടുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് 6.14 കോടി രൂപയും നിലവിലുള്ളവയുടെ പുനരുദ്ധാരണത്തിന് 2.57 കോടി രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
മൃഗസംരക്ഷണ മേഖലക്ക് 41 ലക്ഷവും അങ്കണവാടി അനുബന്ധ പ്രവർത്തനങ്ങൾക്ക് 40 ലക്ഷവുമുണ്ട്. പഞ്ചായത്തിന്റെ തനത് ഫണ്ട് വർധിപ്പിക്കുന്നതിനായി ചെമ്പേരി മാർക്കറ്റ് നവീകരിക്കും. ഇവിടെ ഇരുനൂറ് ഇരിപ്പിടങ്ങളോട് കൂടിയ സിനിമ തിയറ്റർ ഉൾപ്പെടുന്ന ഷോപ്പിംഗ് മാളിനായി 5 കോടി രൂപ ചെലവിൽ നാല് നില കെട്ടിടം നിർമിക്കും. ടൂറിസം വികസനത്തിന്റെ ഭാഗമായി ചെമ്പേരി പുഴയിലെ തുരുത്തിൽ ഇക്കാേ-ബാംബു പാർക്കും ചെക്ക്ഡാം നിർമിച്ച് പെഡൽ ബോട്ട് സർവീസും ഒരുക്കും. സേവന മേഖലയിൽ 18.86 കോടി രൂപയും, പുനരുദ്ധാരണ പദ്ധതികൾക്കായി 2.57 കോടി രൂപയും, ഉത്പാദന മേഖലയിൽ 86.1 ലക്ഷം രൂപയുമാണ് ബജറ്റിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഷൈല ജോയ്, മോഹനൻ മൂത്തേടൻ, മിനി ഷൈബി, വാർഡ് മെമ്പർമാരായ ജോയ് ജോൺ, പി.വി.കമലാക്ഷി, എം.ഡി.രാധാമണി, മുൻ പ്രസിഡന്റുമാരായ ജോണി മുണ്ടയ്ക്കൽ, എം.നാരായണൻ, മുൻ മെമ്പർ അഗസ്റ്റിൻ ചെറുകുന്നേൽ, പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ് എന്നിവർ പ്രസംഗിച്ചു.