മഹേഷിന്റെ മരണം; താലൂക്ക് ആശുപത്രി അധികൃതർക്കെതിരേ നടപടി വേണമെന്ന് കോൺഗ്രസ്
1566662
Thursday, June 12, 2025 6:22 AM IST
പുനലൂർ : താലൂക്ക് ആശുപത്രിയിൽ രക്തദാനം നൽകിയ പട്ടികജാതി യുവാവ് മഹേഷ് കുമാർ കുഴഞ്ഞു വീണു മരിച്ച സംഭവത്തിൽ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി നൽകുന്നത് വൈകിപ്പിച്ച താലൂക്ക് ആശുപത്രി അധികൃതർക്കെതിരെ നടപടി വേണമെന്ന് പുനലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. വിജയകുമാർ ആവശ്യപ്പെട്ടു.
ഒൻപതിന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് മഹേഷ് കുമാർ താലൂക്ക് ആശുപത്രിയിൽ മരണമടഞ്ഞത്. എന്നാൽ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യണമെന്ന് പോലീസിലേക്ക് അറിയിപ്പ് നൽകിയത് രാത്രി ഒമ്പതരയ്ക്ക് ശേഷമാണ്. മരിച്ച് 23 മണിക്കൂറിനു ശേഷമാണ് പോസ്റ്റുമോർട്ടത്തിനായി നൽകുന്നത്.
10ന് പോലീസും മുനിസിപ്പൽ കൗൺസിലർ ബിപിൻകുമാർ അടക്കമുള്ള പൊതുപ്രവർത്തകരും താലൂക്ക് ആശുപത്രിയിൽ എത്തി മൃതദേഹം കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചെങ്കിലും ചികിത്സാരേഖകൾ നൽകുന്നതിനും താലൂക്ക് ആശുപത്രി ഗുരുതരമായ കാലതാമസം ഉണ്ടാക്കുകയായിരുന്നു.
പോലീസും പൊതുപ്രവർത്തകരും മൃതദേഹം വിട്ട് നൽകുന്നതിന് താലൂക്ക് ആശുപത്രി അധികൃതരെ സമീപിച്ചെങ്കിലും രേഖാമൂലം പോലീസ് ഇൻസ്പെക്ടറുടെ കത്ത് നൽകണമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
ഇതനുസരിച്ച് ഉച്ച കഴിഞ്ഞു ഒന്നരയോടെ പോലീസ് ഇൻസ്പെക്ടർ കത്ത് നൽകിയെങ്കിലും തുടർ നടപടി സ്വീകരിച്ച് മൃതദേഹം വിട്ടു നൽകിയത് ഉച്ച കഴിഞ്ഞ് 3.10 ഓടെയാണ്.
രക്തം ദാനം നൽകാൻ എത്തിയ പട്ടികജാതിയിൽപ്പെട്ട ഒരു ചെറുപ്പക്കാരന് ഉണ്ടായ ദുരനുഭവം ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ തൻ പ്രമാണിത്വവും പൊതുസമൂഹത്തിന് ഏറെ അവമതിപ്പുണ്ടാക്കുന്നതാണെന്നും ബ്ലോക്ക് പ്രസിഡന്റ് സി. വിജയകുമാർ കുറ്റപ്പെടുത്തി. ആശുപത്രി കവാടത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സി. വിജയകുമാർ.
പ്രതിഷേധ പരിപാടികൾക്ക് നഗരസഭ പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, ഡെപ്യൂട്ടി ലീഡർ സാബു അലക്സ്, മണ്ഡലം പ്രസിഡന്റുമാരായ കെ.എൻ. ബിപിൻ കുമാർ ,എസ്. നാസർ, ഷെമി എസ്. അസീസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ടി.എസ്. ഷൈൻ, എൻ. അജീഷ്, സജി ജോർജ്, അജികുമാർ, രാജീവ് ഭരണിക്കാവ്, മാരാങ്കോട് സന്തോഷ്, മഞ്ജൂ ശ്രീജി, സംഗീത് കുമാർ, ചെല്ലച്ഛൻ,സംഗീത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.