ബോണക്കാട്ടെ ലയങ്ങളുടെ നവീകരണം തുടങ്ങി
1566920
Friday, June 13, 2025 6:37 AM IST
വിതുര: ബോണക്കാട്ടെ ശോച്യാവസ്ഥയിലായ ലയങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 43-കെട്ടിടങ്ങളിലെ ലയങ്ങളിലായി 187 കുടുംബങ്ങളാണ് ഇവിടെയുള്ളത്. രണ്ടുവർഷം മുമ്പ് ബോണക്കാട് സന്ദർശിച്ച മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവർ നൽകിയ ഉറപ്പാണ് നവീകരണത്തിലൂടെ യാഥാർഥ്യമാകുന്നത്.
തോട്ടം പൂട്ടിയതോടെയുണ്ടായ തൊഴിൽ നഷ്ടത്തിനൊപ്പം വാസയോഗ്യമല്ലാത്ത ലയങ്ങളും തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കിയിരു ന്നു. തൊഴിലാളികൾ നയിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് ജി. സ്റ്റീഫൻ എംഎൽഎ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിമാരുടെ സന്ദർശനം.
പൊട്ടിപ്പൊളിഞ്ഞ മേൽക്കൂരക്കു കീഴിൽ കഴിയുന്ന തൊഴിലാളികളെ സന്ദർശിച്ച ശേഷമാണു ശോച്യാവസ്ഥയിലായ ലയങ്ങൾ നവീകരിക്കാൻ തുക അനുവദിച്ചതായി മന്ത്രിമാർ അറിയിച്ചത് . നാലുകോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
147 ലയങ്ങൾ പൂർണമായും നവീകരിക്കും. ബാക്കിയുള്ളവ അറ്റകുറ്റപ്പണി നടത്തും. മേൽക്കൂരയിൽ ഷീറ്റു പാകുന്നതിനൊപ്പം തറ സിമെന്റുചെയ്യും. വാതിൽ, ജനാല എന്നിവമാറ്റും. ചവിട്ടു പടികൾ നിർമിക്കും. ലയങ്ങളിൽ പുകയില്ലാത്ത അടുപ്പ് സ്ഥാപിക്കും. ലയങ്ങൾക്കൊപ്പം റേഷൻ കട, തപാലോഫീസ് എന്നിവയുടെ നവീകരണവും നടത്തും.