പത്തടി, തുമ്പോട്, ഭാരതീപുരം മേഖലയിൽ പുലി ഇറങ്ങിയെന്ന് നാട്ടുകാർ
1567196
Saturday, June 14, 2025 6:43 AM IST
അഞ്ചല്‍ : വനം വകുപ്പ് അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന പത്തടി, തുമ്പോട്, ഭാരതീപുരം മേഖലകളില്‍ പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ പ്രദേശങ്ങളില്‍ ജനങ്ങള്‍ വലിയ ഭീതിയിലാണ്. വനാതിര്‍ത്തിയില്‍ താമസിക്കുന്ന വീട്ടമ്മയും ഓട്ടോറിക്ഷ ഡ്രൈവറും പുലിയെ കണ്ടുവെന്ന് പറയുന്നു.
നാട്ടുകാര്‍ പുലിയെന്ന് ആവര്‍ത്തിക്കുമ്പോഴും നാട്ടുകാർ കണ്ടത് പുലിയല്ലെന്നാണ് വനം വകുപ്പ് പറയുന്നത്. അതേസമയം നാട്ടുകാരുടെ ഭീതിയകറ്റാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ഡിവൈഎഫ്ഐ അഞ്ചല്‍ ബ്ലോക്ക് കമ്മിറ്റി നിവേദനം നല്കി. സെക്രട്ടറി ഷൈന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റേഞ്ച് ഓഫീസര്‍ അജികുമാറിന് കഴിഞ്ഞ ദിവസം നിവേദനം നല്‍കിയത്.
ഡിവൈഎഫ്ഐ നൽകിയ നിവേദനത്തേ തുടര്‍ന്നു പുലിയെ കണ്ടുവെന്ന് നാട്ടുകാര്‍ പറഞ്ഞ സ്ഥലത്തു വനം വകുപ്പ് ട്രാപ് കാമറകള്‍ സ്ഥാപിച്ചു. കുതിരച്ചിറയിലും, ഓയില്‍പാം കണ്വന്ഷന് സെന്ററിന് സമീപത്തുമാണ് കാമറകള്‍ സ്ഥാപിച്ചിട്ടുള്ളത്. ഇതോടൊപ്പം നിരീക്ഷണം കൂടി ശക്തമാക്കുമെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചു.
ഒരാഴ്ച മുമ്പ് പത്തടിയില്‍ ഫാമിന് പരിസരത്ത് നാട്ടുകാര്‍ പുലിയെ കണ്ടതായി വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചിരുന്നു. പുലിയുടേതിന് സമാനമായ സിസിടിവി ദൃശ്യങ്ങളും കൈമാറിയിരുന്നു.
ഇത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും പറയുന്ന വനം വകുപ്പ് പക്ഷേ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം നല്‍കാത്തത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുകയാണ്. ഒരു മാസം മുമ്പ് കുളത്തൂപ്പുഴയില്‍ നാട്ടുകാര്‍ കടുവയെ കണ്ടുവെന്ന് പറഞ്ഞിരുന്നുവെങ്കിലും വനം വകുപ്പ് ഇത് മുഖവിലക്കെടുത്തിരുന്നില്ല.
പിന്നീട് കല്ലടയാറ്റില്‍ കടുവയുടെ ജഡം കണ്ടെത്തുകയും ചെയ്തിരുന്നു. മറ്റൊരു കടുവയുമായുള്ള സംഘട്ടനത്തെ തുടര്‍ന്നുള്ള പരിക്കാണ് കടുവയുടെ മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇത് പ്രദേശത്ത് കൂടുതല്‍ കടുവകളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ്. വനം വകുപ്പ് ക്രിയാത്മകമായി ഇക്കാര്യത്തില്‍ ഇടപെടണം എന്നു നാട്ടുകാരും ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ആവശ്യപ്പെടുന്നു.