ജില്ലയിൽ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാന്‍ നടപടി
1567200
Saturday, June 14, 2025 6:43 AM IST
കൊല്ലം: ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധം ശക്തമാക്കാൻ എ ഡി എം ജി. നിര്‍മല്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. മാസ്ക് ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കും. മഴക്കാലപൂര്‍വ ശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പിലാക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് ചുമതലകള്‍ നല്കി.
വെള്ളക്കെട്ടുകൾ ഒഴിവാക്കാനും തടയാനുമുള്ള നടപടികള്‍ക്ക് പ്രാമുഖ്യം നല്‍കും. കൊതുകിന്റെ പ്രജനനം തടയാനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കും. വെള്ളം സംഭരിക്കുന്ന ടാങ്കുകള്‍, കിണറുകള്‍ എന്നിവയുടെ വൃത്തി ഉറപ്പാക്കണം. കൊതുകിന്റെ ഉറവിടനശീകരണം, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ളശുദ്ധീകരണം എന്നിവയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും തീരുമാനമായി.
ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളില്‍ കുടിവെള്ളലഭ്യത ഉറപ്പാക്കും. ക്ലോറിനേഷനോടൊപ്പം കുടിവെള്ളഗുണമേന്മ പരിശോധിക്കും. നിര്‍മാണ സ്ഥലങ്ങളില്‍ കൊതുക്, ഈച്ച, എലി എന്നിവ പെരുകാനുള്ളസാഹചര്യങ്ങള് ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു.സ്കൂളും പരിസരവും വൃത്തിയാക്കിയിരിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം. ശുചിമുറികളും വൃത്തിയാണെന്ന് ഉറപ്പാക്കണം. സ്കൂളുകളില്‍ ഡ്രൈഡേ ആചരിക്കണം. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പകര്‍ച്ചവ്യാധി പ്രതിരോധ ബോധവത്കരണം നല്‍കും.
അങ്കണവാടികളിലും നഴ്സറികളിലും കൊതുക്, ഈച്ച, എലി എന്നിവയുടെ ഉറവിടങ്ങള്‍ ഇല്ലെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പുവരുത്തണം. റബര്‍, അടയ്ക്ക, കൈതച്ചക്ക, മുള, കൊക്കോ തുടങ്ങിയ തോട്ടങ്ങളില്‍ വെള്ളം കെട്ടിനിന്ന് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം. കൃഷിപ്പണിക്കാര്‍ എലിപ്പനിക്കെതിരെ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും എഡിഎം നിർദേശിച്ചു.
അതിഥി തൊഴിലാളികളുടെ വിവരശേഖരണം-രജിസ്ട്രേഷന്, ആരോഗ്യപരിശോധന, ബോധവത്ക്കരണം എന്നിവ തൊഴില്‍ വകുപ്പ് ഏകോപിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തീരപ്രദേശങ്ങളില്‍ ഉപയോഗശൂന്യമായ ബോട്ടുകള്‍, ഐസ് പ്ലാന്റുകള്‍, മീന്‍ വില്‍ക്കുന്ന ബോക്സുകള്‍ എന്നിവയില്‍ കൊതുക് വളരുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കണം. എ ഡി എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സിന്ധു ശ്രീധരന്, ജില്ലാ എപിഡമോളജിസ്റ്റ് ഡോ. അഖില്‍ രാജ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.