പണം നൽകിയില്ല; പുനലൂർ നഗരസഭ കൗൺസിൽ ഹാളിലെ കസേരകൾ തിരികെ കൊണ്ടുപോയി
1567203
Saturday, June 14, 2025 6:43 AM IST
പുനലൂർ : നഗരസഭയിൽ കൗൺസിൽ ഹാളിൽ ചെയർപേഴ്സൺ ഉൾപ്പെടെയുള്ള കൗൺസിലർമാർക്കുള്ള പുതിയ കസേരകൾക്ക് പണം നൽകിയില്ലെന്ന് ആരോപിച്ച് നാലു മാസങ്ങള്‍ക്ക് ശേഷം കസേര നല്കിയ സ്ഥാപനം കസേരകൾ തിരികെ എടുത്തു കൊണ്ടു പോയത് വിവാദമാകുന്നു.
മാർച്ച് ആദ്യം നഗരസഭയിൽ കൂടിയ പ്രക്ക്വയര്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നഗരസഭ കൗൺസിൽ ഹാളിൽ കസേരകൾ ഇട്ടത്. എന്നാൽ ഇതേ ചൊല്ലി ഭരണ ഭരണപക്ഷങ്ങൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ സ്ഥാപനത്തിന് തുക നൽകുന്നതിന് സെക്രട്ടറി തയാറായില്ല.
കസേര നൽകിയ കമ്പനി മാസങ്ങളോളം പണത്തിനുവേണ്ടി നഗരസഭ ഓഫീസിൽ കയറിയിറങ്ങിയെങ്കിലും തുക ലഭിക്കുകയില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞദിവസം നഗരസഭ ഓഫീസിൽ എത്തി കസേരകൾ തിരികെ എടുത്തുകൊണ്ടു പോവുകയായിരുന്നു.
ഇന്നലെ രാവിലെ നഗരസഭ ഓഫീസിൽ എത്തിയ പ്രതിപക്ഷ അംഗങ്ങൾ കൗൺസിൽ ഹാളിൽ കസേരകൾ ഇല്ലാത്ത വിഷയം ചൂണ്ടി കാണിച്ചു ചെയർപേഴ്സന്റെ മുറിയിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം കൂടിക്കൊണ്ടിരിക്കെ തള്ളിക്കയറി സെക്രട്ടറിയെ തടഞ്ഞുവച്ചു. കസേര കൊണ്ടു ഇട്ടത് താൻ അറിഞ്ഞില്ലെന്നും പണം നൽകാൻ കഴിയില്ലെന്നും അതിനാലാണ് കസേര എടുത്തുകൊണ്ടു പോയതെന്നും സെക്രട്ടറി പ്രതിഷേധക്കാരെ അറിയിച്ചു.
ഇക്കാര്യത്തിൽ സെക്രട്ടറിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി ചെയർപേഴ്സൺ ചൂണ്ടികാട്ടി.
ഭരണസമിതിയേയും ഉദ്യോഗസ്ഥരേയും പ്രതിപക്ഷ അംഗങ്ങൾ നിശിതമായി വിമർശിക്കുകയും ബഹളം ഉണ്ടാക്കുകയും ചെയ്തെങ്കിലും ഭരണസമിതി അംഗങ്ങളോ ഉദ്യോഗസ്ഥരോ പ്രതികരിക്കാൻ തയാറായില്ല. എന്നാൽ പ്രതിഷേധക്കാർ മുറി വിട്ടിറങ്ങിയശേഷം ഈ വിഷയത്തെ ചൊല്ലി ഭരണപക്ഷത്തെ വൈസ് ചെയർമാനും മരാമത്ത് കാര്യ ചെയർമാനും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ചെയ്തു.
നഗരസഭയുടെ പേരിൽ വരേണ്ട അക്കൗണ്ട് ഇടതു നേതാക്കളുടെ പേരിൽ ആരംഭിക്കുകയും അതിൽ കൂടി ലക്ഷങ്ങൾ മാറി എടുക്കുക തുടങ്ങിയ കാര്യങ്ങളാണ് നഗരസഭ ഓഫീസിൽ നടക്കുന്നതെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ് ,കൗൺസിലർമാരായ സാബു അലക്സ്, എൻ. സുന്ദരേശൻ, കെ കനകമ്മ, കെ.ബിജു, കെ.എന്‍. ബിപിന്‍ കുമാര്‍, ഷെമി അസീസ്, നിര്‍മ്മല സത്യന്, ജ്യോതി സന്തോഷ് എന്നിവര്‍ അറിയിച്ചു.