ഓടയുടെ നിർമാണ പ്രവർത്തനത്തിനിടെ ദേശീയപാതയുടെ സർവീസ് റോഡ് തകർന്നു
1566665
Thursday, June 12, 2025 6:38 AM IST
കൊട്ടിയം:ഓടയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ സർവീസ് റോഡ് ഇടിഞ്ഞു താഴ്ന്നു. സംഭവ സമയം റോഡിൽ വലിയ വാഹനങ്ങൾ ഇല്ലാത്തതിനാൽ ദുരന്തം ഒഴിവായി.റോഡ് തകർന്നു വീണതോടെ പ്രതിഷേധവുമായി നാട്ടുകാരും കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തി.ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ബൈപ്പാസ് റോഡിൽ പാലത്തറ ജംഗ്ഷനിൽ ആണ് സർവീസ് റോഡ് തകർന്നു വീണത്.
പാലത്തറയിൽ നിന്നും മൈലാപൂരിലേക്ക് റോഡ് ആരംഭിക്കുന്ന ഭാഗത്താണ് സർവീസ് റോഡ് തകർന്നു നിലംപൊത്തിയത്.ഇവിടെ റോഡിന്റെതെക്കുവശത്തും വടക്കുവശത്തുമായി ഓട നിർമിച്ചിരുന്നു.എന്നാൽ ഈ രണ്ടു ഓടകളും തമ്മിൽ കൂട്ടിമുട്ടിച്ചിരുന്നില്ല.ഈ ഓടകൾകൂട്ടിമുട്ടിക്കുന്നതിനായിനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് സർവീസ് റോഡ് തകർന്നു വീണത്.
പ്രദേശവാസികൾ പ്രതിഷേധവുമായി എത്തുന്നതുവരെ വാഹനങ്ങൾ തിരിച്ചുവിടാൻ പോലും അധികൃതർ തയാറായില്ല. പ്രതിഷേധം കനത്തതോടെയാണ് മേവറം ഭാഗത്തുനിന്നും അയത്തിൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വഴി തിരിച്ചു വിട്ടു തുടങ്ങിയത്.റോഡ് തകർന്നതോടെ ഇവിടെ വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു.
വിവരമറിഞ്ഞ ദേശീയപാത കരാർ കമ്പനി അധികൃതർ റോഡ് പുനർനിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. റോഡ് തകർച്ചയെക്കുറിച്ച് നാഷണൽ ഹൈവേഅഥോറിറ്റിയുടെഉദ്യോഗസ്ഥരെ എത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ്പ്രതിഷേധം.യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് തകർന്ന ഭാഗത്ത് നടത്തിയ പ്രതിഷേധം ഡി സിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അനസ് ഇരവിപുരം,അസൈൻ പള്ളിമുക്ക്,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രാജീവ് പാലത്തറ,അജ്മൽ പള്ളിമുക്ക്,സൈദലി,വിവേക്,വിപിൻ ജോസ്,സിയാദ് എന്നിവർ പ്രസംഗിച്ചു.