കപ്പൽ അപകടങ്ങളിൽ ദുരൂഹത : മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകണം: കെഎൽസിഎ
1566666
Thursday, June 12, 2025 6:38 AM IST
കൊല്ലം: തുടർച്ചയായി കേരളതീരത്ത് ഉണ്ടാകുന്ന കപ്പൽ അപകടങ്ങളിൽ ദുരൂഹതയേറുകയാണെന്നും കപ്പൽ അപകടങ്ങളുമായി ബന്ധപെട്ടു നഷ്ടപരിഹാര തുക കപ്പൽ ഉടമകളിൽ നിന്ന് ഈടാക്കി മത്സ്യത്തൊഴിലാളികൾക്ക് നൽകാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയാറാവണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ കൊല്ലം രൂപത ആവശ്യപ്പെട്ടു.
മറൈൻ ഇൻവെസ്റ്റിഗേഷൻ ഏജൻസിയെകൊണ്ട് അപകടങ്ങളെ പറ്റി അന്വേഷിക്കണം. പാരിസ്ഥിതിക ആഘാതങ്ങളും കൃത്യമായ റിപ്പോർട്ടുകൾ പുറത്തു വിടാത്തതും അപകടങ്ങൾ സംബന്ധിച്ച ദുരൂഹത വർധിപ്പിക്കുകയാണ്. എംഎസ്സി എൽസയിൽ നിന്നുള്ള കണ്ടെയ്നറുകളും മാലിന്യങ്ങളും കാരണം നിരവധി നഷ്ടങ്ങൾ ആണ് മത്സ്യത്തൊഴിലാളികൾക്ക് ഉണ്ടായിരിക്കുന്നത്. അപ്പോഴാണ് വാൻ ഹായ് 503 ന്റെ അപകടം കൂടി ഉണ്ടായിരിക്കുന്നത്.
ട്രോളിംഗ് നിരോധനം കൂടിയാകുമ്പോൾ മത്സ്യത്തൊഴിലാളികൾ കൂടുതൽ പട്ടിണിയിലേക്ക് പോവുകയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെഎൽസിഎ രൂപത പ്രസിഡന്റ് ലെസ്റ്റർ കാർഡോസ് പറഞ്ഞു. ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര, ഫാ. ജോർജ് സെബാസ്റ്റ്യൻ, ലറ്റീഷ്യ, എഡിസൺ അലക്സ്,
അജിതാ ഷാജി, ജോസ് കല്ലശേരി, ജോസഫ് കുട്ടി കടവിൽ, വിൻസി ബൈജു, ഡൊമിനിക്, അനിൽ ജോൺ ഫ്രാൻസിസ്, ജോയ് ഫ്രാൻസിസ്, സോളമൻ റൊസാരിയോ, അഡ്വ.നെറ്റോ, ഡൽസി ആന്റണി, റോണ റിബൈ റോ എന്നിവർ പ്രസംഗിച്ചു.