കോർപറേഷനും ജല അഥോറിറ്റിയും നടപടി എടുത്തില്ല : 400 കുടുംബങ്ങളുടെ കുടിവെള്ളം മുടക്കി സ്വകാര്യ കമ്പനി
1566669
Thursday, June 12, 2025 6:38 AM IST
കൊല്ലം: കൊല്ലം കോർപറേഷനിൽ മരുത്തടി ഡിവിഷനിലെ 400 കുടുംബങ്ങൾ 25 ദിവസമായി ശുദ്ധജലം ലഭിക്കാതെ വലയുകയാണ്. ജല വിതരണ പൈപ്പുകൾക്കുണ്ടായ ചോർച്ചയെ തുടർന്നാണ് 400 കുടുംബങ്ങൾക്ക് കുടിവെള്ളം മുടങ്ങുന്നത്.
ശുദ്ധജല വിതരണം മുടങ്ങിയതോടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയ നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും കൗൺസിലറും ഉൾപ്പെടെയുള്ളവർ ജലഭവനു മുന്നിലും കോർപറേഷൻ സോണൽ ഒാഫീസിനു മുന്നിലും സമരങ്ങൾ നടത്തിയതിലൂടെയാണ് പ്രശ്ന പരിഹാ രമുണ്ടായത്.
ചോർച്ചയുണ്ടായ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ ജല അഥോറിറ്റി തീരുമാനിക്കുകയായിരുന്നു.പഴയ പൈപ്പിൽ ചോർച്ച ഉണ്ടായ വിളയിൽമുക്ക് മുതൽ മുത്തേഴത്ത് കിഴക്കേതറ പാലം വരെ 700 മീറ്റർ നീളത്തിലാണ് പൈപ്പുകൾ സ്ഥാപിക്കേണ്ടത്.
കോർപറേഷന്റെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പൈപ്പുകൾ സ്ഥാപിക്കാനാണ് തീരുമാനം. പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനായി ഇനി നാല് ദിവസം കൂടി മരത്തടിയിലെ കുടുംബങ്ങൾ കാത്തിരിക്കേണ്ടി വരും.
ഒപ്റ്റിക്കൽ ഫൈബർ സ്ഥാപിക്കാനായി സ്വകാര്യ ടെലിഫോൺ കമ്പനി റോഡിൽ കുഴിയെടുത്തപ്പോൾ പല സ്ഥലങ്ങളിലായി പൈപ്പുകൾ പൊട്ടിയതാണ് ശുദ്ധജല വിതരണം തടസപ്പെടാൻ മുഖ്യ കാരണമാകുന്നത്.
എന്നാൽ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പുകൾ തകരാറിലാക്കിയ സ്വകാര്യ ടെലിഫോൺ കമ്പനിക്കെതിരെ കോർപറേഷനും ജല അഥോറിറ്റിയും ചെറുവിരൽ പോലും അനക്കിയില്ല. ഒരു നടപടിയും എടുത്തില്ല.
ജല അഥോറിറ്റി പല സ്ഥലങ്ങളിലും പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തി നോക്കിയെങ്കിലും ഫലമുണ്ടായില്ല. മറ്റു നിർവാഹമില്ലാതായതോടെയാണ് പുതിയ പൈപ്പുകൾ സ്ഥാപിക്കാൻ ഒടുവിൽ തീരുമായമായത്.