കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിഹിതം യഥാസമയം കിട്ടുന്നില്ല; സമഗ്ര ശിക്ഷാ കേരള പദ്ധതി പ്രതിസന്ധിയിൽ
1566670
Thursday, June 12, 2025 6:38 AM IST
കൊല്ലം :കഴിഞ്ഞ രണ്ടു സാമ്പത്തിക വര്‍ഷങ്ങളിൽ ലഭിക്കേണ്ട സമഗ്ര ശിക്ഷാ കേരള പദ്ധതിയ്ക്ക് ലഭിക്കേണ്ട കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിഹിതം യഥാസമയം ലഭിക്കാത്തതിനാല്‍ പദ്ധതി നടത്തിപ്പുകളിൽ തടസങ്ങൾ നേരിടുന്നതായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനവും നടത്തിപ്പിനുമായി രൂപീകരിച്ചിട്ടുളള ദിശയുടെ കൊല്ലം ജില്ല അവലോകന സമിതി.
കേന്ദ്ര വിഹിതവും തദ്ദേശസ്വയംഭരണ സ്ഥാപന വിഹിതവും അടിയന്തിരമായി ലഭ്യമാക്കുവാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുവാന്‍ ദിശയുടെ കൊല്ലം ജില്ല അവലോകന സമിതി തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിന് ഉണ്ടായിട്ടുള്ള ബുദ്ധിമുട്ടുകളും തടസങ്ങളും യോഗം ചര്‍ച്ച ചെയ്തു.പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ഗാരന്റി പ്രോഗ്രാം അനുസരിച്ച് വായ്പ ലഭിച്ച തൊഴില്‍ സംരംഭകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന സബ്സിഡി യഥാസമയം ലഭിക്കുന്നില്ല. സബ്സിഡിയ്ക്കായി പരിശോധന നടത്തി ശുപാര്‍ശ നല്‍കേണ്ട ഏജന്‍സി യഥാസയമം റിപ്പോര്‍ട്ട് നല്കാത്തതിനാല് സംരംഭകര്‍ നേരിടുന്ന ബുദ്ധിമുട്ട് ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും സബ്സിഡി യഥാസമയം ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ശുചിത്വ മിഷനില്‍ അനുവദിക്കുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്നാണ് യോഗം വിലയിരുത്തിയത്. ദേശീയ ആരോഗ്യ ദൗത്യം, അമൃത് തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചുമതലയുളള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനെ യോഗം കുറ്റപ്പെടുത്തി. ദിശ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ചുമതലയുളള ഉദ്യോഗസ്ഥരെ സംബന്ധിച്ച് മേലധികാരികളെ വിവരം അറിയിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എന്‍.കെ. പ്രേമചന്ദ്രന് എം പി അധ്യക്ഷത വഹിച്ച യോഗത്തില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരന്, പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി.ഉണ്ണികൃഷ്ണന്, പൂയപ്പളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.മായ, പ്രോജക്ട് ഡയറക്ടര്‍ ലാല്‍കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.