തച്ചക്കോട്, പിറമല പൊട്ടൻ കുഴി, പൂങ്കുളഞ്ഞി നിവാസികൾ കാട്ടാന ഭീഷണിയിൽ
1566908
Friday, June 13, 2025 6:29 AM IST
പത്തനാപുരം: ആനക്കൂട്ടം ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണ്. സാധാരണ ആന കൂട്ടമായി എത്തുമ്പോൾ വനംവകുപ്പിനെ വിവരം അറിയിക്കുകയാണ് നാട്ടുകാർ ചെയ്യുന്നത്. വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് പാട്ടകൊട്ടിയും മറ്റും വനത്തിലേക്ക് കാട്ടാന കൂട്ടത്തെ പായിക്കും. എന്നാൽ ഇപ്പോൾ മടങ്ങുന്ന കാട്ടാനക്കൂട്ടം മണിക്കൂറുകൾക്കുള്ളിൽ വീണ്ടും എത്തി ജനവാസ മേഖലയിലെ സ്വൈര്യ ജീവിതം കെടുത്തുകയാണ്.
പത്തനാപുരം പുന്നല കടശേരി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ തച്ചക്കോട്, പിറമല പൊട്ടൻ കുഴി, പൂങ്കുളഞ്ഞി തുടങ്ങി ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടാനക്കൂട്ടം ദിവസങ്ങളായി തമ്പടിച്ചിരിക്കുകയാണ്. എസ്എഫ്സികെയുടെ ഭൂമിയിൽ തച്ചക്കോട് പൂങ്കുളഞ്ഞി ,മാങ്കോട് പ്രദേശങ്ങളിൽ പുതുതായി വൈദ്യുത വേലി സ്ഥാപിച്ചിട്ടുണ്ട്. ഇത് എസ്എഫ്സികെ യുടെ റബർ ,കശുമാവ് ഉൾപ്പെടെ കൃഷിയും സ്വകാര്യ വ്യക്തികൾക്ക് പാട്ടത്തിന് നൽകിയിട്ടുള്ള കൈതചക്ക കൃഷിയും സംരക്ഷിക്കാനായി മാത്രമാണെന്നാണ് ആക്ഷേപം.
ആന ഇറങ്ങി വരുന്ന വനാതിർത്തിയിൽ വൈദ്യുതി വേലിയോ കിടങ്ങുകളോ സ്ഥാപിച്ചിട്ടില്ല. എസ് എഫ് സി കെ നിർമിച്ച വൈദ്യുത വേലി ആനകൾ മരം പിഴിതിട്ട് തകർത്ത ശേഷം ജനവാസ മേഖലയിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ആനകളെ തുരത്തി ഉൾവനത്തിലേക്ക് വിടാൻ അധികൃതർ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ല.
പത്തനാപുരം പുന്നല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ജനവാസമേഖലയായ തച്ചക്കോട് പിറമല ,പൊട്ടൻ കുഴി, പൂങ്കുളഞ്ഞി, കടശേരി ഭാഗത്താണ് പകലെന്നോ രാത്രിയെന്നോ ഇല്ലാതെ കാട്ടാനകൾ തമ്പടിച്ചിരിക്കുന്നത്.
പ്രദേശവാസികൾ ശബ്ദം വച്ചും പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഇന്നലെ ഉച്ചക്ക് ആനകളെ തുരത്തിയെങ്കിലും വനമേഖലയോടെ ചേർന്ന് ജനവാസ മേഖലയിൽ തന്നെ നിലയുറപ്പിച്ചിരിക്കയാണ് കാട്ടാനക്കൂട്ടം. മൂന്ന് മാസം മുന്പ് കൂട് സ്ഥാപിച്ച് പുലി അകപ്പെട്ട പ്രദേശത്തിനടുത്തായാണ് ഇപ്പോൾ കാട്ടാനക്കൂട്ടങ്ങൾ നിലയുറപ്പിച്ചിട്ടുള്ളത്. എസ്എഫ്സി കെ തൊഴിലാളി കുടുംബങ്ങളടക്കം നിരവധി പേർ താമസിച്ചു വരുന്ന പ്രദേശമാണിത്.
കാർഷിക വിളകൾ ഒന്നു പോലുമില്ലാതെ നശിപ്പിക്കുന്നതിനാൽ കർഷകരും വന്യമൃഗശല്യത്തിൽ പൊറുതി മുട്ടുകയാണ്. വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിച്ചാൽ നഷ്ടപരിഹാരത്തിന് ഓഫീസുകൾ കയറിയിറങ്ങി സമയം കളയുന്നതല്ലാതെ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും കർഷകർ പരാതിയായി പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ജനവാസമേഖലയിൽ തച്ചക്കോട്, ചാച്ചിപ്പുന്ന, മാങ്കോട് പ്രധാനറോഡിൽ തച്ചക്കോട് ജനവാസ മേഖലയിൽ കാട്ടനക്കൂട്ടം എത്തി. ആന കൂട്ടത്തിന് മുന്നിൽപെട്ട ഇരുചക്രവാഹന യാത്രികരടക്കം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രികർ സഞ്ചരിക്കുന്ന പാതയിലാണ് കാട്ടനക്കൂട്ടം മിക്ക ദിവസങ്ങളിലും എത്തുന്നത്. സ്ത്രീകളടക്കമുള്ള തോട്ടംതൊഴിലാളികൾ ജോലി ചെയ്യുന്ന ഇവിടെ കാട്ടാന, പുലി, പന്നി, കാട്ട് പോത്ത്, കേഴ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായിരിക്കുകയാണ്.
വൈദ്യുത വേലികളും കിടങ്ങുകളും നശിച്ചതാണ് പകലും രാത്രിയുമെന്നില്ലാതെ ആന ഉൾപ്പെടെ വന്യജീവികൾ ജനവാസ മേഖലയിലെത്താൻ ഇടയാക്കുന്നത്. വനം വകുപ്പ്, സ്റ്റേറ്റ് ഫാമിംഗ് കോർപറേഷനടക്കമുള്ള സ്ഥാപനങ്ങളിലെ അധികൃതർ വന്യമൃഗ ശല്യം ഒഴിവാക്കുന്നതിന് വേണ്ടനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.