സർക്കാർ പള്ളിക്കൂടങ്ങൾ സ്മാർട്ടാ... പിള്ളേരെ കിട്ടാൻ പെടാപ്പാട്
1565715
Monday, June 9, 2025 3:42 AM IST
പൊതുവിദ്യാലയങ്ങളിൽ കണക്കെടുപ്പ്
പത്തനംതിട്ട: സർക്കാർ പള്ളിക്കൂടങ്ങൾ സ്മാർട്ടായെങ്കിലും കുട്ടികളുടെ എണ്ണത്തിൽ കുറവ്. ഓരോ വർഷവും ഒന്നാം ക്ലാസിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് പൊതുവിദ്യാഭ്യാസ മേഖലയെ കുഴയ്ക്കുന്നു. സർക്കാർ സ്കൂളുകളെ ആകർഷണീയമാക്കി കുട്ടികളെ കൊണ്ടുവരാൻ ചില ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായ ഫലപ്രാപ്തിയിലെത്തിയിട്ടില്ല. രണ്ടുവർഷം മുന്‍പ് കുട്ടികളുടെ വരവിൽ നേരിയ വർധന പ്രകടമായെങ്കിലും കഴിഞ്ഞ രണ്ടുവർഷമായി ഇതു താഴേക്കു പോയി.
ഇത്തവണ 4273 കുട്ടികൾ മാത്രമാണ് ഒന്നാം ക്ലാസിൽ ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ചേർന്നിരിക്കുന്നത്. 2234 കുട്ടികൾ ഗവൺമെന്റ് സ്കൂളുകളിലും 2039 പേർ എയ്ഡഡ് മേഖലയിലും ചേർന്നതായാണ് പ്രാഥമിക കണക്കുകൾ. അന്തിമ കണക്കെടുപ്പ് പൂർത്തിയായിട്ടില്ല.
ജില്ലയിൽ ഏറ്റവുമധികം കുട്ടികൾ ഒന്നാംക്ലാസിൽ അഡ്മിഷനെടുത്തത് കലഞ്ഞൂർ ഗവൺമെന്റ് എൽപി സ്കൂളിലാണ്.
75 കുട്ടികളാണ് കലഞ്ഞൂർ സ്കൂളിലെത്തിയത്. കഴിഞ്ഞവർഷം ഇവിടെ 83 കുട്ടികൾ ചേർന്നിരുന്നു. കോന്നി ഗവൺമെന്റ് എൽപിഎസിൽ 65 കുട്ടികൾ മാത്രമേ ഇക്കൊല്ലം ചേർന്നിട്ടുള്ളൂ. കഴിഞ്ഞവർഷം കോന്നി സ്കൂളിൽ 83 കുട്ടികൾ ചേർന്നിരുന്നു.
പൊതുവേ സർക്കാർ വിദ്യാലയങ്ങളിൽ ഒരു ഡിവിഷൻ പോലും തികയാത്ത രീതിയിലാണ് കുട്ടികൾ ചേർന്നിരിക്കുന്നത്. ചിലയിടങ്ങളിലാകട്ടെ അഡ്മിഷൻ തീരെ കുറവാണ്. പത്തിൽ താഴെ കുട്ടികൾ മാത്രമാണ് മിക്ക സ്കൂളുകളിലും ചേർന്നിരിക്കുന്നത്.
സ്മാർട്ട് ക്ലാസ് മുറികളൊരുക്കി സർക്കാർ സ്കൂളുകൾ
ജില്ലയിലെ 50 ശതമാനം സർക്കാർ പ്രൈമറി സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കിയിട്ടുണ്ടെന്നാണ് കണക്ക്. തദ്ദേശസ്ഥാപനങ്ങൾ മുഖേനയാണ് ഫണ്ട് അനുവദിച്ചത്. കുട്ടികളുടെ എണ്ണം കൂടുതലുള്ള സ്കൂളുകളിലേക്കാണ് സ്മാർട്ട് ക്ലാസ് മുറികൾ ആദ്യം നൽകിയത്. ബ്ലാക്ക്ബോര്‍ഡുകള്‍, ചോക്ക്, ഡസ്റ്റര്‍ എന്നിവയടങ്ങിയ പഴയ ക്ലാസ്മുറികളോടു വിട പറഞ്ഞാണ് സ്മാർട്ട് ക്ലാസ് മുറികൾ ഒരുക്കിയത്.
സ്കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് മുറികളില്‍ സംവേദനാത്മക പാനല്‍ ബോഡുകള്‍ സ്ഥാപിച്ച് ആധുനികവത്കരിച്ചു. പഠനം രസകരവും ആയാസരഹിതവും ആക്കുന്നതാണ് പുതുസംവിധാനം. മെച്ചപ്പെട്ട അധ്യാപന, പഠനഅനുഭവം പ്രദാനം ചെയ്യുന്നുണ്ട്. ദൃശ്യങ്ങളിലൂടെയുള്ള പഠനം വിദ്യാർഥികളെ ദീര്‍ഘകാല ഓര്‍മയിലേക്ക് നയിക്കും.
സമാര്‍ട്ട് ക്ലാസുകള്‍ കംപ്യൂട്ടറുകളുമായും ഇന്റര്നെറ്റുമായും സമന്വയിപ്പിച്ചാണ് ഓണ്‍ലൈന്‍ ഉറവിടങ്ങളിലേക്കുള്ള പ്രവേശനം. വിദ്യാർഥികള്‍ക്ക് സംശയങ്ങള്‍ദൂരീകരിക്കുന്നതിന് ഇതിനകം റെക്കോര്‍ഡുചെയ്ത വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കാണാനും കഴിയും.
ഇമേജുകൾ, ഗ്രാഫുകള്‍, ഫ്ളോചാര്ട്ടുകള്, വീഡിയോകള്‍ തുടങ്ങിയ സ്മാര്‍ട്ട് ടെക്നോളജി ഘടകങ്ങള്‍ ഉപയോഗിച്ചുള്ള വിഷ്വല്‍ ലേണിംഗ് ഏറെ ആകര്‍ഷകം.
സർക്കാർ, എയ്ഡഡ് വേർതിരിവ്
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളെ ചേർത്താണ് പൊതുവിദ്യഭ്യാസ മേഖലയെങ്കിലും വേർതിരിവ് നിലനിൽക്കുന്നുണ്ട്. സർക്കാർ സ്കൂളുകൾ മുഖംമിനുക്കി ആകർഷണീയമാക്കിയപ്പോൾ എയ്ഡഡ് സ്കൂളുകൾ മാനേജ്മെന്റുകൾ സ്വന്തം നിലയിൽ നന്നാക്കണമെന്നതാണ് സർക്കാർ നയം. എയ്ഡഡ് മേഖലയിൽ ആദായം, അനാദായം വേർതിരിവ് തുടരുകയാണ്.
ഒരു ക്ലാസിൽ 15 കുട്ടികൾ എങ്കിലും ഇല്ലെങ്കിൽ അത്തരം സ്കൂളുകളെ അനാദായ പട്ടികയിൽ ഉൾപ്പെടുത്തും. അനാദായ സ്കൂളുകളിൽ അധ്യാപക തസ്തികകൾ അനുവദിക്കാറില്ല. താത്കാലിക അധ്യാപകരെ നിയമിക്കുന്നതിലും നിയന്ത്രണമുണ്ട്. ചില മാനേജ്മെന്റുകളും ഇത്തരം സ്കൂളുകളെ കൈവിട്ടതോടെ സ്കൂളുകൾ നിലനിർത്തേണ്ടത് പ്രഥമാധ്യാപകന്റെ ഉത്തരവാദിത്വമായി മാറി.
ഏറെ വർഷങ്ങളായി എയഡഡ് സ്കൂളുകളിൽ നിയമനം മുടങ്ങിയതോടെ പ്രഥമാധ്യാപക തസ്തികയിലേക്ക് നിയമിക്കാനും ആളില്ലാത്ത സ്ഥിതിയുണ്ട്. എയ്ഡഡ് മേഖലയിലെ സ്കൂളുകളോടുള്ള അവഗണന കുട്ടികളുടെ വരവിനെയും ബാധിച്ചിട്ടുണ്ട്.
ആറാം പ്രവൃത്തിദിനം നാളെ; യുഐഡി ഇല്ലാത്തവരെ ഉൾപ്പെടുത്താനാകില്ല
പുതിയ അധ്യയന വർഷം ആരംഭിച്ചശേഷമുള്ള ആറാം പ്രവൃത്തിദിന കണക്കെടുപ്പ് നാളെ. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കുകൾ വിദ്യാഭ്യാസ ഓഫീസുകളിലേക്ക് നൽകാനാണ് നിർദേശം. സ്വന്തമായി യുഐഡി ഉള്ളവരെ മാത്രമേ അഡ്മിഷൻ പട്ടികയിൽ ഉൾപ്പെടുത്താവൂവെന്നാണ് നിർദേശം. ഇത് കണക്കെടുപ്പിനെ സാരമായി ബാധിക്കും.
അഞ്ചു വയസുള്ള കുട്ടികളിൽ നല്ലൊരു പങ്കിനും ഇപ്പോഴും യുഐഡി സ്വന്തമാക്കാനായിട്ടില്ല. സാങ്കേതിക തകരാറുകളാണ് പ്രധാന പ്രശ്നം. കഴിഞ്ഞ വർഷങ്ങളിൽ അഡ്മിഷൻ ലിസ്റ്റിൽ ഉൾപ്പെടുത്താൻ യുഐഡി നിർബന്ധമാക്കിയിരുന്നില്ല.