വീട്ടമ്മയുടെ മാല കവർന്ന സംഘത്തിലെ രണ്ട് നാടോടിസ്ത്രീകൾ പിടിയിൽ
1565723
Monday, June 9, 2025 3:42 AM IST
പത്തനംതിട്ട: മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണമാല അപഹരിച്ച കേസിൽ നാടോടി സംഘം അറസ്റ്റിൽ. നിരവധി പിടിച്ചുപറി കേസുകളിൽ പ്രതികളായ തമിഴ്നാട് വെള്ളാച്ചി പള്ളിവാസൽ സ്വദേശി ഏഴിമലയുടെ ഭാര്യ ജൂലി (53), തമിഴ്നാട് രാജപാളയം തെൻഡ്രൽ നഗറിൽ ഗണേശന്റെ ഭാര്യ ജക്കമ്മാൾ( പ്രിയ, 42) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഒന്നിന് രാവിലെ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു സമീപം സംഘം വീട്ടമ്മയുടെ മാല പറിച്ചത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം ലോക്കറ്റുമടക്കം നാലരപവന്റെ മാലയാണ് നഷ്ടമായത്.
അന്ന് തന്നെ വീട്ടമ്മ മലയാലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളെന്നു സംശയിക്കുന്ന മൂന്ന് സ്ത്രീകൾ വീട്ടമ്മയുടെ മുന്നിലും പിന്നിലുമായി നിൽക്കുന്നത് കണ്ടു. തുടർന്ന് ഇതിനെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
ഒന്നാം പ്രതി ജൂലിയെ തമിഴ്നാട് പൊള്ളാച്ചി കോട്ടൂർ വച്ചും, രണ്ടാം പ്രതി ജക്കമ്മാളെ പാലക്കാട് ചിറ്റൂർ അഞ്ചാംമൈൽ വച്ചും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജക്കമ്മാളെ റെനോൾട് ഇനത്തിൽ പെട്ട കാറുമായാണ് പിടികൂടിയത്. കാർ ഉൾപ്പെടെ പ്രതികളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
പത്തനംതിട്ട ഡിവൈഎസ്പി എസ്. അഷാദിന്റെ മേൽനോട്ടത്തിനുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. മലയാലപ്പുഴ പോലീസ് ഇൻസ്പെക്ടർ കെ. എസ്. വിജയന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ മാരായ വി.എസ് കിരൺ, ബി പ്രസന്നൻ പിള്ള, ഗ്രേഡ് എസ്ഐ എ. പി. അജികുമാർ തുടങ്ങിയവരുൾപ്പെട്ടിരുന്നു.