ശ്രീനിവാസന് പൂന്തോട്ടങ്ങൾ കവിതകൾ പൂക്കുന്നയിടം
1565716
Monday, June 9, 2025 3:42 AM IST
ജഗീഷ് ബാബു
കോന്നി: വീണ്ടും ഒരു പരിസ്ഥിതി ദിനം കൂടി കടന്നുപോയപ്പോൾ ശ്രീനിവാസന് പ്രകൃതിയോടും മനുഷ്യരോടും പറയാനേറെ. ഇവയെല്ലാം കവിതകളായി കുറിച്ചുവച്ചുവെന്നു മാത്രമല്ല, പ്രകൃതിയിലേക്കിറങ്ങി അതിനെ സംരക്ഷിക്കാൻ ചെടികളും വൃക്ഷങ്ങളും സംരക്ഷിക്കുന്നതിലും ബദ്ധശ്രദ്ധാലുവാണ് ശ്രീനിവാസൻ.
പൂന്തോട്ടങ്ങൾ ഒരുക്കുന്നതിലും ചെടികളെ പരിപാലിക്കുന്നതിലും അസാമാന്യ വൈദഗ്ധ്യമുള്ള ഇദ്ദേഹത്തിന്റെ ഒഴിവുവേളകളും പ്രകൃതിക്കുവേണ്ടിയുള്ള തപസാണ്. പ്രകൃതിയുടെ സംരക്ഷണത്തിന് എഴുതിയ കവിതകൾ പുസ്തക രൂപേണ പുറത്തുവന്നു. തോട്ടം സൂക്ഷിപ്പുകാരനായ ശ്രീനിവാസൻ ഏർപ്പെട്ടിരിക്കുന്ന ജോലിയിൽ എപ്പോഴും ഒരു താളാത്മകത വച്ചുപുലർത്തുന്നുണ്ട്.
കഴിഞ്ഞ 30 വർഷങ്ങളായി പുന്തോട്ട നിർമിതിയിൽ പ്രവർത്തിച്ചു വരികയാണ്. സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ശ്രീനിവാസൻ ഉദ്യാനങ്ങൾ തയാറാക്കി നൽകാറുണ്ട്. ഇലകളും പൂച്ചെടികളും ഉപയോഗിച്ച് അക്ഷരങ്ങൾ ഒരുക്കിയും ശില്പങ്ങൾ പണിതും പലരുടെയും മനസിൽ ഇഷ്ടം തീർത്ത ശ്രീനിവാസന് മഴയെ ഇഷ്ടവും ഭയവുമാണ്.
ഒരു പെരുമഴക്കാലത്താണ് ഇദ്ദേഹത്തിന്റെ 19 വയസുള്ള മകൻ ടിന്റുവിനെ പുഴ കവർന്നത്. മകൾ വൃന്ദയും ഭാര്യ ശൈലജ ദേവിക്കുമൊപ്പം പന്തളം കുരമ്പാല വല്യയത്ത് വീട്ടിലാണ് താമസം.
പ്രകൃതി സ്നേഹിയായ കവി
ചെറുപ്പം മുതലേ പ്രകൃതിയോടു പ്രത്യേക അടുപ്പം പുലർത്തിയിരുന്നു. ശ്രീനിവാസൻ, തന്റെ ചുറ്റുപാടുകളിൽ കാണുന്ന ഓരോ ചെടിയെയും പൂവിനെയും പക്ഷിയെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയുടെ ഭംഗി തന്റെ കവിതകളിലേക്ക് ആവാഹിക്കുകയും ചെയ്തു. "മണ്ണിൽ പണിയെടുക്കുമ്പോൾ ഓരോ ചെടിയും എന്നോട് സംസാരിക്കുന്നതുപോലെ തോന്നും. അവയുടെ വേദനകളും സന്തോഷങ്ങളും എന്റെ കവിതകളിലൂടെ പുറത്തുവരുന്നു,' ശ്രീനിവാസൻ പറയുന്നു.
വർഷങ്ങളായി താൻ എഴുതിയ കവിതകൾ സമാഹരിച്ച് നിരവധി പുസ്തകങ്ങൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രകൃതി സംരക്ഷണം, ജൈവവൈവിധ്യം, മരങ്ങൾ നട്ടുപിടിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു.
ലളിതമായ ഭാഷയിൽ, ആഴത്തിലുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എഴുതിയ കവിതകൾ വായനക്കാരുടെ മനസിൽ പ്രകൃതിയോടുള്ള സ്നേഹം ഊട്ടിയുറപ്പിക്കുന്നു. ചെടികളും പ്രകൃതിയുമായുള്ള ബന്ധത്തിൽ എഴുതിയ കവിതകളാണേറെയും. ജോലിയിൽ ഏർപ്പെട്ടിരിക്കുന്പോൾ മനസിൽ വരുന്ന വരികൾ കുറിച്ചിടുകയും അതു പിന്നീട് കവിതയായി രൂപപ്പെടുകയുമാണ് പതിവ്.
അംഗീകാരങ്ങൾ തേടിയെത്തി
ഒരു തോട്ടക്കാരനായിരിക്കുമ്പോൾ തന്നെ സാഹിത്യരംഗത്ത് തന്റെതായ ഒരിടം കണ്ടെത്താൻ ശ്രീനിവാസന് സാധിച്ചു. അദ്ദേഹത്തിന്റെ പുസ്തകങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിവിധ സാഹിത്യ കൂട്ടായ്മകളും പരിസ്ഥിതി സംഘടനകളും ശ്രീനിവാസന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും അദ്ദേഹത്തിന് അംഗീകാരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
""എന്റെ കവിതകൾ ആളുകളിലേക്ക് എത്തുന്നു എന്നറിയുന്നത് വലിയ സന്തോഷം നൽകുന്നു. പ്രകൃതിയെ സംരക്ഷിക്കാൻ എന്റെ വാക്കുകൾക്ക് പ്രചോദനമാവാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ അംഗീകാരം'' - ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
മുന്പു ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വലിയ മെത്രാപ്പോലീത്തയെക്കുറിച്ച് എഴുതിയ 101 വരികൾ അദ്ദേഹത്തിനു സമർപ്പിക്കുകയും അനുഗ്രഹാശിസുകൾ നേരിട്ട് ഏറ്റുവാങ്ങുകയും ചെയ്തു.