നഷ്ടപ്പെട്ട 102 ഫോണുകള്‍ കണ്ടെത്തി അയ്യപ്പഭക്തര്‍ക്ക് തിരികെ നൽകി പമ്പ പോലീസ്
1565735
Monday, June 9, 2025 3:59 AM IST
പത്തനംതിട്ട: ഹലോ .... ഇത് പന്പ പോലീസാണ് വിളിക്കുന്നത്, നിലവില്‍ നിങ്ങളുപയോഗിക്കുന്നത് ശബരിമലയില്‍ നഷ്ടപ്പെട്ട ഫോണാണ്, ആയതിനാല്‍ പമ്പ പോലീസ് സ്റ്റേഷനിലേക്ക് വേഗം അയച്ചുതരിക...
പമ്പ പോലീസ് സ്റ്റേഷനിലെ സൈബര്‍ ഹെല്‍പ്ഡെസ്കില്‍ നിന്ന് പല സംസ്ഥാനങ്ങളിലേക്കും പല ഭാഷയില്‍ ഇത്തരം കോളുകള്‍ കഴിഞ്ഞ കുറെ മാസങ്ങളായി നഷ്ടമായ ഫോണുകളിലേക്ക് എത്തിക്കൊണ്ടിരുന്നു. കഴിഞ്ഞ സീസണില്‍ ശബരിമലദര്ശനത്തിനെത്തിയവരുടെ കൂട്ടത്തില്‍ മൊബൈല്‍ ഫോണ്‍ നഷ്ടമായത് 230 പേര്‍ക്കാണ്.
തീര്‍ഥാടകരുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ കണ്ടെത്താന്‍ ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാര്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ചതാണ് പോലീസ് സൈബര്‍ ഹെല്‍പ്ഡെസ്ക്. ഹെൽപ് ഡെസ്കിന്റെ ഭാഗമായി ഇന്റര്‍നെറ്റ് കണക്ഷനുള്ള കൗണ്ടര്‍ സജ്ജീകരിച്ച് സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും സിഇഐആര്‍ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കിയാണ് ഡ്രൈവ് നടത്തിയത്.
നഷ്ടപ്പെട്ട ഫോൺ കൈവശം സൂക്ഷിക്കുന്നയാൾ നിലവില്‍ ഉപയോഗിക്കുന്ന നമ്പരിലേക്ക് സൈബര്‍ ഹെല്പ്ഡെസ്കിലെ ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്തും, നോട്ടീസുകള്‍ അയച്ചും കാര്യങ്ങള്‍ ധരിപ്പിക്കും.
ഇത്തരത്തില്‍ സ്റ്റേഷനിലേക്ക് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നും ഈ കാലയളവില്‍ അയച്ചുകിട്ടിയത് 102 ഫോണുകളായിരുന്നു. തുടര്‍ന്ന്, യഥാർഥ ഉടമസ്ഥര്‍ക്ക് കൊറിയര്‍ മുഖേന ഇവ അയച്ചുകൊടുത്തു.
മേയ് മാസത്തില്‍ മാത്രം നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ ആറരലക്ഷത്തോളം രൂപ വില വരുന്ന 25 ഫോണുകള്‍ കൂട്ടത്തില്‍പ്പെടും. പോര്‍ട്ടലിലൂടെ ട്രാക്ക് ഫോണുകള്‍ ഉത്തരേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും മറ്റും ഉപയോഗിക്കുന്നതായി കണ്ടെത്തി. കൂടുതലും ആന്ധ്രപ്രദേശ്, തമിഴ്നാട്, കര്‍ണാടക സ്ഥലങ്ങളില്‍ നിന്നാണ് തിരികെ ലഭിച്ചത്.
നഷ്ടപ്പെടുന്ന ഫോണുകള്‍ അവിടെയുള്ള മൊബൈല്‍ കടകളില്‍ വില്‍ക്കുകയും, ഇവ മറ്റൊരാള്‍ വാങ്ങി പുതിയ സിം ഇടുമ്പോള്‍ പോലീസിന് അലര്‍ട്ട് സന്ദേശം ലഭിക്കും. റാന്നി ഡിവൈ എസ് പി ജയരാജിന്റെ മേല്‍നോട്ടത്തില്‍ പമ്പ പോലീസ് ഇന്‍സ്പെക്ടര്‍ സി. കെ. മനോജിന്റെ നേതൃത്വത്തില്‍ എസ് സിപിഒമാരായ സാംസണ് പീറ്റർ,
സൂരജ് ആര്. കുറുപ്പ്, എസ് ദിനേഷ്, സിപിഒമാരായ അരുണ്‍ മധു, സുധീഷ്, എസ്. അരുണ്‍ ആര് രാജേഷ്, അനുരാഗ്, ജീഷ്, രാഹുൽ, നിവാസ്, അനു എസ്. രവി എന്നിവരുടെ അടങ്ങുന്ന പ്രത്യേക സംഘമാണ് സൈബര്‍ ഹെല്പ് ഡെസ്കില്‍ പ്രവര്‍ത്തിക്കുന്നത്