ന്യൂജെൻ മയക്കുമരുന്നു തേടി പോലീസും എക്സൈസും; പിടി നൽകാതെ കഞ്ചാവു ലോബി
1565728
Monday, June 9, 2025 3:55 AM IST
കോഴഞ്ചേരി: മയക്കുമരുന്ന് വ്യാപനത്തിനെതിരേ പോലീസും എക്സൈസും കച്ചമുറുക്കി രംഗത്തുള്ളപ്പോൾത്തന്നെ ഇടവഴികളും ടൂറിസം കേന്ദ്രങ്ങളും ഹബ്ബാക്കി മാറ്റി മയക്കുമരുന്ന് ലോബി.
ആറന്മുള, ചരൽക്കുന്ന്, കോഴഞ്ചേരി, തോണിപ്പുഴ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ കേന്ദ്രങ്ങളിലാണ് മയക്കുമരുന്ന് ലോബി താവളം ഉറപ്പിച്ചിരിക്കുന്നത്. കഞ്ചാവും എംഡിഎംഎയും ഉൾപ്പെടെ ആവശ്യക്കാർക്ക് യഥേഷ്ടം എത്തിക്കുന്ന സംവിധാനമാണ് ഈ പ്രദേശങ്ങളിലുള്ളത്. കോഴഞ്ചേരി, ആറന്മുള മേഖലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഉപഭോക്താക്കളേറെയും.
ആൺ, പെണ് വ്യത്യാസമില്ലാതെയാണ് ഒഴിഞ്ഞ സ്ഥലങ്ങളിലും ഇടുങ്ങിയ ഗ്രാമീണ പാതയിലും കഞ്ചാവിന്റെ വില്പനയും ഉപയോഗങ്ങളും നടക്കുന്നത്. ആറന്മുള എന്‍ജിനിയറിംഗ് കോളജിനു സമീപത്തുനിന്ന് മാവേലിക്കര - കോഴഞ്ചേരി റോഡിലേക്ക് പ്രവേശിക്കുന്ന ഗ്രാമീണ പാതയിലും ആറന്മുള സത്രത്തിന്റെ മുന്‍ഭാഗത്ത് പമ്പാനദിയോടു ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പ് നിർമിച്ച കൽപ്പടവുകൾ, തോട്ടപ്പുഴശേരി പഞ്ചായത്തിലെ അരുവിക്കുഴി വെള്ളച്ചാട്ടം, ചരല്‍ക്കുന്ന്, പെരുമ്പാറ - ചരല്‍ക്കുന്ന് റോഡ് എന്നിവിടങ്ങളിലാണ് മയക്കുമരുന്ന് ലോബി താവളമുറപ്പിച്ചിരിക്കുന്നതെന്ന് പറയുന്നു.
കോയിപ്രം ഗ്രാമപഞ്ചായത്തിലെ പബ്ലിക് സ്റ്റേഡിയം സമീപത്തുകൂടി കടന്നുപോകുന്ന പിഐപി വലതുകര കനാൽ, തെറ്റുപാറ ജംഗ്ഷന് എന്നിവിടങ്ങളില്‍ പുലര്‍ച്ചെയും, സന്ധ്യാസമയങ്ങളിലും കഞ്ചാവിന്റെ വില്പന നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
ഇടുക്കി, കുമളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുമാണ് കഞ്ചാവ് എത്തുന്നത്. കോഴഞ്ചേരി വ്യവസായ കേന്ദ്രത്തിന്റെ മുമ്പില്‍ കൂടിയുള്ള ഇടവഴിയിലും പഞ്ചായത്ത് ബസ് സ്റ്റാൻഡിലും മോര്‍ച്ചറി റോഡിലും രാവിലെയും വൈകുന്നേരങ്ങളിലും കഞ്ചാവുമായി ബന്ധപ്പെട്ട് വില്പന നടക്കുന്നുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സി തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്.
അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ചെറുകോല്‍പ്പുഴ കണ്വന്ഷന് നഗറിന് സമീപമുള്ള പമ്പാ തീരത്തും അയിരൂര്‍ ചെറുകോല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വാഴക്കുന്നം നീർപ്പാലം കോഴഞ്ചേരി വഴി ആറന്മുളയിലേക്കുള്ള വഞ്ചിത്ര റോഡിലും കഞ്ചാവിന്റെയും മയക്കുമരുന്നുകളുടെയും വ്യാപാരം നടക്കുന്നുണ്ട്.
കഞ്ചാവ് ബീഡി തേടി പോലീസ്
ലഹരി വില്പന സംബന്ധിച്ച നടപടികളിൽ പോലീസ് പ്രതിദിന റിപ്പോർട്ടുകൾ ആവശ്യപ്പെട്ടു സ്റ്റേഷനുകളുടെ പരിധിയിൽ കഞ്ചാവ് ബീഡി വലിക്കുന്നവർക്കെതിരേ നടപടിയെടുത്ത് മുഖം രക്ഷിക്കാനുള്ള കോയിപ്രം പോലീസിന്റെ ശ്രമം വ്യാപക ആക്ഷേപങ്ങൾക്കിട നൽകിയിരിക്കുകയാണ്.
മയക്കുമരുന്ന് ഉറവിടം കണ്ടെത്തി നടപടിയെടുക്കാനാകാത്തതിൽ കഞ്ചാവ് ബീഡിയുടെ പേരിൽ കേസെടുത്ത് എണ്ണം തികയ്ക്കാനുള്ള ശ്രമമാണ് കോയിപ്രം പോലീസ് നടത്തിയത്.
കഞ്ചാവ് ബീഡി വലിച്ചു എന്നതിന്റെ പേരിൽ കസ്റ്റഡിയില്‍ എടുത്ത ദളിത് യുവാവിനെ കോയിപ്രം പോലീസ് അതിക്രൂരമായി മര്‍ദ്ദിക്കുകയും വിട്ടയയ്ക്കുകയും തുടര്‍ന്ന് ഇയാള്‍ കോന്നി - കല്ലേലി ഭാഗത്ത് തൂങ്ങിമരിക്കുകയും ചെയ്ത സംഭവം വിവാദമായതിനേതുടര്ന്ന് കോയിപ്രം എസ്എച്ച്ഒ യെ സസ്പെന്‍ഡ് ചെയ്തിരുന്നു.
കേസിന്റെ അന്വേഷണം ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. ഇതിന് സമാനമായ സംഭവവും കഴിഞ്ഞ ദിവസം വീണ്ടും കോയിപ്രം പോലീസ് സ്റ്റേഷനിലുണ്ടായി.
വഴിക്കേസുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായ കണ്ണന് എന്ന യുവാവിനെ കഞ്ചാവ് കേസില്‍ ഉള്‍പ്പെടുത്തി അതി ക്രൂരമായി മര്‍ദ്ദിക്കുകയും മലിന ജലം നിര്‍ബന്ധിച്ച് കുടിപ്പിച്ചുവെന്നും ഇയാള്‍ തന്നെ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിനേതുടര്ന്ന് അന്വേഷണവും ആഭ്യന്തര വകുപ്പ് ആരംഭിചചിരിക്കുകയാണ്.
പ്രമുഖരുൾപ്പെട്ട പല കേസുകളും മറച്ചുപിടിച്ചുകൊണ്ടാണ് കണക്ക് തികയ്ക്കാനായി പോലീസ് കഞ്ചാവ് ബീഡിക്കാരുടെ പിന്നാലെ പായുന്നത്. എന്നാൽ കഞ്ചാവിന്റെ ഉറവിടം കണ്ടെത്തി നടപടിയെടുക്കാൻ ഇതേവരെ പോലീസിന് ആയതുമില്ല.