കാലഹരണപ്പെട്ട സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ച് അതു നൂതനമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ചില വികസന കാഴ്ചപ്പാടുകൾ. ഇതിന്റെ ഉദാഹരണമാണ് 532 കിലോമീറ്റര്‍ നീളത്തില്‍ കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെ കേരള റെയില്‍ ഡെവലപ്മെന്റ് കോര്പറേഷന് നിര്‍മിക്കാനുദ്ദേശിക്കുന്ന സെമി ഹൈസ്പീഡ് സില്‍വര്‍ റെയില്‍ പദ്ധതി (സില്‍വര്‍ ലൈന്‍).
നിലവിലെ റെയില്‍ പാതയുടെ 115 ശതമാനം വരെ റെയില്‍ ട്രാഫിക് എന്നാണ് കെആര്‍ഡിസിഎല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. 532 കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാതയിലൂടെ 200 കിലോമീറ്റര്‍ വേഗത്തില്‍ റെയില്‍ ഗതാഗതം 2035 ല്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. 64,000 കോടി ചെലവ് ഇപ്പോള്‍ പ്രതീക്ഷിക്കുന്ന പ്രസ്തുത പദ്ധതി 2035 ല്‍ പൂര്‍ത്തികരിക്കുമ്പോള്‍ എത്ര കോടിയാകുമെന്ന് ആര്‍ക്കറിയാം.
ഇരുപതു മീറ്റര്‍ വീതിയില്‍ 532 കിലോമീറ്റര്‍ നീളത്തില്‍ പദ്ധതി നടപ്പിലാക്കാന്‍ 1226 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. 70,000 ത്തോളം ആളുകളെ കുടിയൊഴിപ്പിക്കുകയും 20,000 വീടുകള്‍ പൊളിച്ചുമാറ്റുകയും 2000 വീടുകള്‍ ഉരുട്ടി മാറ്റുകയും വേണം.
ആയിരത്തിലധികം വീടുകളുടെ അടിയില്‍ക്കൂടി തുരന്നു കോണ്‍ക്രീറ്റ് പെട്ടികള്‍ കയറ്റി ടണലുകള്‍ നിര്‍മിക്കണം. തൃശൂര്‍ റെയില്‍വേ സ്റ്റേഷന് പില്ലറിനു മുകളിലും കോഴിക്കോട് സ്റ്റേഷന് ടണലിനുള്ളിലും ആയിരിക്കും. 132 കിലോമീറ്റര്‍ നെല്‍പ്പാടത്തില്‍ കൂടി കടന്നു പോകുന്നതിനാൽ നെല്‍പ്പാടങ്ങളുടെയും തണ്ണീര്‍തടങ്ങളുടെയും ഉള്‍നാടന്‍ കുന്നുകളുയടെയും വലിയ തോതിലുള്ള നാശത്തിനു കാരണമാകും. നിര്‍ദിഷ്ട റെയില്‍പ്പാതയുടെ അഞ്ചിലൊന്നു ഭാഗം ഉയരത്തിലുള്ള പില്ലറുകള്‍ സ്ഥാപിച്ചും ടണലുകള്‍ നിര്‍മിച്ചും ഉണ്ടാക്കേണ്ടതാണ്. വലിയ തോതില്‍ കരിങ്കല്ല്, മണല്‍, മണ്ണ് എന്നിവയും വേണ്ടിവരും. ഈ പാത കേരളത്തിനു പുറത്തുനിന്ന് വരുന്ന യാത്ര, ചരക്കുവണ്ടികള്‍ക്ക് അപ്രാപ്യവും ആണുതാനും. കൂടാതെ, ലോകം ഇപ്പോള്‍ 1000 കിലോമീറ്റർ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഹൈപ്പര്‍ ലൂപ്പ് പോലെയുള്ള പദ്ധതികളെപ്പറ്റി ചിന്തിക്കുമ്പോഴാണ് വെറും 180 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന കാലഹരണപ്പെട്ട പദ്ധതി. ഇപ്പോള്‍ നിലവിലുള്ള റെയില്‍പാതയിലൂടെ ഗരിമാന് എക്സ്പ്രസ്് (ഡല്‍ഹി ത്സാന്‍സി) 160 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിക്കുന്നത്.
നിലവിലുള്ള പാതയിലൂടെ തന്നെ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പാളം, പ്ലാറ്റ്ഫോം , സിഗ്നല്‍ സംവിധാനം എന്നിവ പരിഷ്കരിച്ചാല്‍ 160 170 കിലോമീറ്റര്‍ സ്പീഡില്‍ തീവണ്ടി ഓടിക്കാന്‍ കഴിയും. കൂടാതെ 600 കിലോമീറ്ററിനുള്ളില്‍ ആറ് വിമാനത്താവളങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. എരുമേലിക്കു സമീപം ശബരിമല വിമാനത്താവളം നിര്‍മിക്കുന്നതിനോടൊപ്പം എരുമേലിക്കും കൊല്ലത്തിനും ഇടയില്‍ മറ്റൊരു വിമാനത്താവളം കൂടി നിര്‍മിച്ചാല്‍ പരിഹരിക്കുവാന്‍ പറ്റുന്ന വിഷയമാണ് കേരളത്തിലെ അതിവേഗ യാത്രാ സംവിധാനം. ഇതിനു പകരമായി കാലഹരണപ്പെട്ട സാങ്കേതിക വിദ്യ ഉപയോഗിച്ച് കേരളത്തെ രണ്ടായി കീറിമുറിക്കുന്നത് അഭികാമ്യമല്ല. ഏറ്റവും അധികം പ്രളയം ബാധിച്ച ആറാട്ടുപുഴ, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ എന്നീ പ്രദേശത്തിലെ തണ്ണീര്‍ത്തടങ്ങള്‍, പാടശേഖരങ്ങള്‍ എന്നിവകളില്‍ കൂടിയാണ് ഈ പാത പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുന്നത്. പമ്പ, മണിമല നദികളുടെ ഈ നീര്‍ത്തട മേഖലകള്‍ അത്യധികം ശ്രദ്ധിക്കേണ്ട പരിസ്ഥിതിലോല പ്രദേശമാണ്. നദികളില്‍നിന്നുള്ള പ്രളയജലത്തെ തടഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്ത് ഭയാനകമായിരിക്കും. പരിസ്ഥിതി ആഘാതപ്രശ്നം കോട്ടയം ജില്ലയിലും ഉയര്‍ന്നിട്ടുണ്ട്. കോട്ടയത്തിനും ചെങ്ങന്നൂരിനും മധ്യേ പാത വഴിമാറിയാണ് സഞ്ചരിക്കുന്നത്. കേരള ജനതയെ മൊത്തത്തില്‍ ബാധിക്കുന്ന ഈ പദ്ധതിക്കു വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് (ഡിപിആര്‍) പരിസ്ഥിതി ആഘാത വിലയിരുത്തലുകളും രേഖയും പരസൃപ്പെടുത്തുകയും ഇത് ഒരു പൊതുചര്‍ച്ചയ്ക്ക് വിധേയമാക്കുകയും ചെയ്യണം.
കേരളത്തിലൂടെ നിലവിലുള്ള പാത ഇരട്ടിപ്പിക്കുകയോ പാതയിലെ ആധുനിക സിഗ്നലുകള്‍ സ്ഥാപിക്കുകയോ അതുമല്ലെകില്‍ നിലവിലുള്ള പാതകളില്‍ സമാന്തരമായി സില്‍വര്‍ ലൈന്‍ പാത നിര്‍മിക്കുകയോ ചെയ്യുന്നതാണ് അഭികാമ്യം.
ഡോ. സജി ചാക്കോ (പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്)