ചിറ്റാളനുള്ള കാശിന് ജിഎസ്ടി അനീതി
Wednesday, July 12, 2023 11:13 PM IST
ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ‘മൂല്യം’ അനുസരിച്ച് പൊതുജനത്തെ കൊള്ളയടിക്കാൻ സർക്കാരിനുള്ള അവകാശമാണ് ജിഎസ്ടി എന്ന പേരിൽ അറിയപ്പെടുന്ന പിടിച്ചുപറി. ഈ ആശയത്തെ എതിർത്തവർ പോലും ഇപ്പോൾ അതിന്റെ ‘സുഖം’ ആസ്വദിക്കുന്നു. എന്തു സാധനം വാങ്ങിയാലും, ഒന്നും വാങ്ങിയില്ലെങ്കിലും ജിഎസ്ടി അടയ്ക്കണം എന്ന സ്ഥിതി പൊതുജനത്തിന്റെ ജീവിതഭാരം കൂട്ടുകയാണ്.
ഉത്പന്നമോ സേവനമോ അല്ലാത്ത ഇനങ്ങൾക്കും ജിഎസ്ടി വാങ്ങുന്നത് ചതിയാണ്. അടിയന്തര സാന്പത്തിക ആവശ്യങ്ങൾ നിറവേറ്റാനായി സാധാരണക്കാർ ഏറെ ആശ്രയിക്കുന്നത് കെഎസ്എഫ്ഇ ചിട്ടികളെയാണ്.
ചിട്ടിത്തുകയിൽനിന്നു വളരെ താഴ്ന്ന തുകയ്ക്കായിരിക്കും സാധാരണക്കാർ ചിട്ടി ലേലം വിളിച്ച് എടുക്കുന്നത്. എല്ലാ ചിട്ടിക്കും ചിട്ടിതുകയുടെ അഞ്ചു ശതമാനം ഫോർമാൻ കമ്മീഷനാണ്. ഈ തുകയുടെ 18% ജിഎസ്ടി ആയി വീണ്ടും പിടിച്ചുപറിക്കുന്നത്, പട്ടിണിക്കലത്തിൽ കൈയിട്ടു വാരുന്നതിനു തുല്യമാണ്.
ഉദാഹരണത്തിന്, 10 ലക്ഷം രൂപയുടെ ചിട്ടി ലേലം വിളിക്കുന്നത് ആറോ ആറരയോ ലക്ഷത്തിനായിരിക്കും. കന്പനിക്ക് അര ലക്ഷം രൂപ ഉപഭോക്താവ് നൽകണം. അതിന്റെ ജിഎസ്ടിയായി 9,000 രൂപ വീണ്ടും നൽകേണ്ട സ്ഥിതിയാണ്.
ജിഎസ്ടിയുടെ പേരിലെ ഈ കൊള്ളയെങ്കിലും അവസാനിപ്പിക്കാൻ നടപടി വേണം. എല്ലാവിധ ഇൻഷുറൻസുകളുടെയും പ്രീമിയത്തിൻമേൽ സേവനനികുതി എന്ന പേരിൽ തുക ഈടാക്കുന്നതും അനീതിയാണ്.
ജോഷി ബി. ജോണ്, മണപ്പള്ളി