പത്രങ്ങളും വാരികകളും മാസികകളും വായിച്ചിരിക്കാനും വായിച്ചതിനെക്കുറിച്ചു വർത്തമാനം പറയാനും അറിവു നേടാനും ഇടമൊരുക്കിയ ഗ്രാമീണ വായനശാലകൾ ഏതൊരു നാടിനും സർഗസൗന്ദര്യമാണ്. ആർത്തിയോടെ വായിച്ചുതീർക്കാൻ പുസ്തകങ്ങളുടെ ശേഖരവും കൂടിയാകുന്പോൾ, ഗ്രന്ഥശാലയ്ക്കു അറിവനുഭവങ്ങളുടെ തിളക്കം കൂടും.
സജീവമായ വായനശാലകൾ നാടിന്റെയും നാട്ടുകാരുടെയും പൊതുബോധത്തിന്റെ അടയാളങ്ങൾ കൂടിയാണ്. നമ്മുടെ നാട്ടിൻപുറങ്ങളിലെയും മറ്റും വായനശാലകളുടെ സ്ഥിതി എന്താണ്? ഈ വായനാദിനത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള വായനശാലകളെക്കുറിച്ചറിയാം
പണ്ടപ്പിള്ളി നാഷണല്‍ ലൈബ്രറി @ 1947
മൂവാറ്റുപുഴ: 1947ല്‍ സ്ഥാപിതമായ പണ്ടപ്പിള്ളി നാഷണല്‍ ലൈബ്രറി പല തലമുറകൾക്ക് വായനയുടെ വെളിച്ചം പകർന്ന ഗ്രന്ഥശാലയാണ്. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിലിനു കീഴിലെ എ ഗ്രേഡ് ഗ്രന്ഥശാലയിൽ 14,000 പുസ്തകങ്ങളുണ്ട്.
നാനൂറിലധികം അംഗങ്ങള്‍ ഉണ്ട്. വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിയില്‍പ്പെടുത്തി ഗ്രന്ഥശാല പ്രവര്‍ത്തന പരിധിയിലെ എല്ലാ വീടുകളിലും പുസ്തകം എത്തിക്കുന്നുണ്ട്. എല്ലാ മാസവും ഒന്നിലധികം പരിപാടികള്‍ നടത്തി പ്രദേശവാസികളെ ഗ്രന്ഥശാലയിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം സജീവമാണെന്ന് ലൈബ്രറി പ്രസിഡന്റ് ടോമി വള്ളമറ്റവും സെക്രട്ടറി ടി. ശ്യാമളയും പറഞ്ഞു.
‘മഹാത്മാ'വെത്തിയ ഗ്രന്ഥശാല
തൃപ്പൂണിത്തുറ: 92 വർഷമായി രാജനഗരിയുടെ അക്ഷര വെളിച്ചമാണു തൃപ്പൂണിത്തുറ മഹാത്മ ഗ്രന്ഥശാല. 1932ൽ ക്ഷേത്രപ്രവേശന സത്യഗ്രഹത്തിന്റെ പ്രചാരണത്തിന് എകെജി നടത്തിയ അയിത്തോച്ചാടന ജാഥ തൃപ്പൂണിത്തുറയിലെത്തിയപ്പോൾ നടത്തിയ ആഹ്വാനമായിരുന്നു ഗ്രന്ഥശാലയുടെ പിറവിക്ക് നിദാനമായത്.
1933 ജനുവരി 18ന് അഞ്ചുവിളക്ക് കവലയ്ക്ക് സമീപത്തെ ഓലമേഞ്ഞ കെട്ടിടത്തിന്റെ ഒരു ഭാഗം രണ്ടു രൂപ വാടകയ്ക്കെടുത്തായിരുന്നു ഗ്രന്ഥശാലയുടെ തുടക്കം. 1934 ജനുവരി 14ന് നടന്ന ആദ്യ വാർഷിക യോഗത്തിൽ മഹാത്മാഗാന്ധിയാണ് അധ്യക്ഷത വഹിച്ചത്. രണ്ടാമത്തെ വാർഷികത്തിന് രാഷ്ട്രപതി ബാബു രാജേന്ദ്രപ്രസാദും എത്തി. വാടക കെട്ടിടത്തിലായിരുന്ന ഗ്രന്ഥശാല ഇപ്പോൾ ലായം റോഡിലുള്ള സ്വന്തം കെട്ടിടത്തിലാണ്.
30,000 ത്തോളം പുസ്തകങ്ങളും 1000 ൽപ്പരം അംഗങ്ങളും അനേകം അക്കാദമിക് സിഡികളും ഇപ്പോൾ ഗ്രന്ഥശാലയ്ക്കുണ്ട്. തിങ്കേഴ്സ് ഫോറം, സ്റ്റഡി സെന്റർ, പ്രതീക്ഷ കലാവിഭാഗം, സീനിയർ സിറ്റിസൺ ഫോറം, സാഹിത്യ സമിതി, ഫിലിം ക്ലബ്, ബാലവേദി, വനിതാവേദി എന്നിവയും പ്രവർത്തിക്കുന്നുണ്ട്. ഉഷ മേനോനാണ് ലൈബ്രേറിയൻ.
കോതമംഗലത്തെ ആദ്യ ഗ്രന്ഥശാല
പോത്താനിക്കാട് : സമ്പൂര്‍ണ സാക്ഷരത കൈവരിച്ച രാജ്യത്തെ പ്രഥമ ഗ്രാമപഞ്ചായത്തായ പോത്താനിക്കാടിലെ പബ്ലിക് ലൈബ്രറി, കോതമംഗലം താലൂക്കിലെ ആദ്യത്തെ വായനാശാലയാണ്.
1947ല്‍ തുടങ്ങി. 890 അംഗങ്ങൾ, ഇംഗ്ലീഷ് ഉൾപ്പടെ 17000ത്തോളം പുസ്തകങ്ങൾ. കഴിഞ്ഞ 50 വര്‍ഷത്തോളമായി പോത്താനിക്കാട് ചാലപ്പാട്ട് വിശ്വനാഥ കൈമളാണ് ലൈബ്രേറിയന്‍.
ചെറായി ബീച്ചിലുണ്ട് ജനകീയ വായനശാല
വൈപ്പിൻ: വൈപ്പിനിൽ വിദേശികളക്കം എത്തുന്ന വായനശാലയാണ് ചെറായി ബീച്ചിലെ ജനകീയ വായനശാല. 27 വർഷത്തെ പഴക്കമുണ്ട്. ചെറായി ബീച്ച് ടൂറിസ്റ്റ് കേന്ദ്രത്തിനൊപ്പം പ്രായം. 7500 പുസ്തകങ്ങളും ദിനപ്പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ഇവിടെയുണ്ട്.
325 അംഗങ്ങൾ.
ദിനംപ്രതി 50 പേരെങ്കിലും വായിക്കാൻ എത്തും. കൂടാതെ ബഡ്സ് സ്കൂളുകളിലും , കുടുംബശ്രീ യൂണിറ്റുകളിലും ഇവർ പുസ്തകം എത്തിച്ച് കൊടുക്കാറുണ്ട്. മലയാളത്തോടൊപ്പം ലോകോത്തര ഇംഗ്ലീഷ് പുസ്തകങ്ങളും ഇവിടെയുണ്ട്. ബീച്ചിലെത്തുന്ന വിദേശികൾ ഇവിടെ വന്ന് വായിക്കുന്നതിനാലാണ് ഇംഗ്ലീഷ് പുസ്തകങ്ങൾക്ക് പ്രാധാന്യം നൽകിയതെന്നു പ്രസിഡന്റ് കെ.ബി. രാജീവും സെക്രട്ടറി പി.ടി. സുധീർകുമാറും പറയുന്നു. ഗീതാ പ്രസാദാണു ലൈബ്രേറിയൻ.
ഇതുകണ്ട് ഇവിടെയെത്തുന്ന വിദേശ സഞ്ചാരികളും ധാരാളം പുസ്തകങ്ങൾ വായനശാലക്ക് സംഭാവന നൽകാൻ തുടങ്ങിയതോടെ ഇംഗ്ലീഷ് പുസ്തക ശേഖരം ഇപ്പോൾ സമൃദ്ധമാണ്. വായനശാലയുടെ ടെറസിൽ വിദേശികൾക്കായി സൺ ബാത്ത് റീഡിംഗ് റൂം ഒരുക്കാനുള്ള തയാറെടുപ്പിലാണ് വായനശാല.
പെരുന്പാവൂർ പെരുമ
പെരുമ്പാവൂർ: കുന്നത്തുനാട് താലൂക്കിൽ 147 ലൈബ്രറികളിൽ 142 എണ്ണവും സജീവമാണ്. വളയൻചിറങ്ങര വി.എൻ കേശവപിള്ള ലൈബ്രറി, പുക്കാട്ടുപടി വള്ളത്തോൾ ലൈബ്രറി എന്നിവയാണ് പ്രർത്തനത്തിൽ മുന്നിലെന്നു താലൂക്ക് സെക്രട്ടറി എൻ.പി. അജയകുമാർ പറഞ്ഞു.
മനക്കപ്പടി പബ്ലിക് ലൈബ്രറി, പുല്ലുവഴി മിത്രകല എന്നിവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ലൈബ്രറികളിൽ നിർദേശിച്ചിട്ടുള്ള പരിപാടികൾ കാര്യക്ഷമമായി നടത്തിവരുന്നുണ്ട്. സർക്കാരിൽ നിന്നുള്ള ഗ്രാന്റുകൾ മുടങ്ങാറില്ല.
ലൈബ്രറികൾ മാസത്തിൽ ഒരു പ്രോഗ്രാമെങ്കിലും സംഘടിപ്പിക്കുന്നുണ്ട്. വായനക്കാരുടെ എണ്ണം കുറവാണെങ്കിലും മറ്റ് പരിപാടികളിൽ ജനങ്ങളുടെ പ്രാതിനിധ്യം കുടുന്നുണ്ട്. പെരുന്പാവൂർ നഗരസഭയുടെ കീഴിലുള്ള പബ്ലിക് ലൈബ്രറിയും സജീവമാണ്.
ചായക്കടയിൽ തുടങ്ങിയ വായനശാല
ആലുവ: 1948 ഒക്ടോബർ 11ന് ഒരു ചായക്കടയിൽ പിറവിയെടുത്തതാണു കുട്ടമശേരി യുവജന വായനശാല. വാടകക്കെട്ടിടത്തിലേക്കു മാറിയപ്പോൾ 1952 ഡിസംബർ 12നു പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണ് ഉദ്ഘാടനം ചെയ്തത്.
1958ൽ കുട്ടമശേരി മനക്കലെ രമേശ്വരൻ ദാമോദരൻ നമ്പൂതിരിപ്പാട് സ്ഥലം നൽകി. നെഹ്റുവിന്റെ സാന്പത്തിക ഉപദേശകനായിരുന്ന പി.ജെ. തോമസാണ് വായനശാലയുടെ പുതിയ കെട്ടിടത്തിന് ശിലയിട്ടത്. ഇപ്പോൾ സ്വന്തം കെട്ടിടത്തിൽ. 25000 പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വായനശാലയിൽ ബിജു ഐപ്പാണ് ലൈബ്രേറിയൻ. രാവിലത്തെ പത്രവായനക്കാർ തന്നെ 60 ഓളം പേരുണ്ട്.
1956 ഓഗസ്റ്റ് 17 നു തുടങ്ങിയ മുനിസിപ്പൽ ലൈബ്രറിയും ആലുവ മേഖലയിലെ പ്രധാനപ്പെട്ട വായനാകേന്ദ്രമാണ്. പ്രതിദിനം നൂറുകണക്കിന് വായനക്കാരെത്തുന്നു. 1984 ൽ ലൈബ്രറിക്കു കുറ്റിപ്പുഴ കൃഷ്ണപിള്ളയുടെ പേരിട്ടു. മലയാളം, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 45,000 പുസ്തകങ്ങളുണ്ട്. 18 ലക്ഷം രൂപ ചെലവിൽ ഡിജിറ്റലൈസേഷൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. 1500 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർസ്റ്റേജുമുണ്ട്.
പുസ്തകം വീട്ടിലെത്തിക്കും
കല്ലൂർക്കാട്: ആവശ്യക്കാർക്ക് വീടുകളിൽ പുസ്തകം എത്തിച്ചു നൽകുന്ന വായനാ വസന്തം പദ്ധതിയിലൂടെ ശ്രദ്ധേയമാണ് കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറി ആൻഡ് റീഡിംഗ് ക്ലബ്.
1947 ൽ രൂപീകൃതമായ ലൈബ്രറിയിൽ അംഗീകൃതമായി 600ഓളം അംഗങ്ങളുണ്ട്. 30000 ത്തിലേറെ പുസ്തകങ്ങൾ. 400ഓളം സജീവ സന്ദർശകർ. മുഴുവൻ സമയവും പത്രങ്ങൾ വായിക്കാം. ലൈബ്രറി ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രാത്രി എട്ടുവരെ. ബാലവേദി, യുവജനവേദി, വനിതാ വേദി, വയോജനവേദി പ്രവർത്തനങ്ങളും സജീവമാണെന്നു ലൈബ്രേറിയൻ എം.എ. തോമസ് പറഞ്ഞു.
സിഎസ്എ ലൈബ്രറി
അങ്കമാലി: മുൻ നിയമസഭാ സ്പീക്കർ എ.പി. കുര്യന്റെ പ്രചോദനത്തിൽ അങ്കമാലിയിലെ സിഎസ്എ ലൈബ്രറി 1995നാണ് തുടങ്ങിയത്. 15,000 ഓളം പുസ്തകങ്ങളുണ്ട്. ഇഎംഎസിന്റെ കുടുംബത്തിലുണ്ടായിരുന്ന പുസ്തകങ്ങൾ ഈ ലൈബ്രറിയിലേക്കാണ് സംഭാവന ചെയ്തത്. ഡോ. സി.കെ. ഈപ്പനാണ് ലൈബ്രറിയുടെ പ്രസിഡന്റ്.
വള്ളത്തോൾ വായനശാല 67 വയസ്
കിഴക്കമ്പലം : പുക്കാട്ടുപടിയിലെ വള്ളത്തോൾ സ്മാരക വായനശാലയ്ക്ക് 67 വയസായി. നാട്ടുകാരും സന്നദ്ധത സംഘടനകളും ചേർന്ന് സ്വരൂപിച്ച തുകയുപയോഗിച്ചാണ് തുടക്കം. 3070 അംഗങ്ങളും 18000 ത്തിൽ പരം പുസ്തകങ്ങളുമുണ്ട്. 2018-ലെ സംസ്ഥാനത്തെ ഏറ്റവും നല്ല ലൈബ്രറിയ്ക്കുള്ള അവാർഡ് ലഭിച്ചു.
വയോജന വേദി, വനിതാവേദി, യുവജനവേദി, ബാലവേദി എന്നിവയും സജീവം. രാവിലെ 6.45 മുതൽ രാത്രി 8.30 വരെ പ്രവർത്തനമുണ്ട്. 25 വർഷമായി രത്നമ്മ ഗോപാലനാണു ലൈബ്രേറിയൻ.