ഈരാറ്റുപേട്ട: നഗരസഭയിൽ 64,29,78,946 രൂപ വരവും 62,06,10,000 രൂപ ചെലവും 22,36,8946 രൂപ മിച്ചവുമുള്ള ബജറ്റ് അവതരിപ്പിച്ചു. ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദറിന്റെ അധ്യക്ഷതയിൽ വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ് ബജറ്റ് അവതരിപ്പിച്ചു.
നഗരസഭയിലും സമീപ പ്രദേശങ്ങളിലുമുള്ള വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനായി വർഷകാലത്ത് പൂർണമായും ഷട്ടറുകൾ തുറന്നുവിടുന്ന രീതിയിലും നിലവിലുള്ള ചെക്ക്ഡാമിനേക്കാൾ രണ്ടു മീറ്റർ ഉയരത്തിൽ ജലം സംഭരിച്ചും കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് ടൂറിസവുമായി ബന്ധപ്പെട്ട് ബോട്ടിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതിനും കേന്ദ്ര ഗവൺമെന്റിന്റെ സഹായത്തോടെ ഡാമിന്റെ സ്ഥാനത്ത് റെഗുലേറ്റർ കം ബ്രിഡ്ജ് വടക്കേക്കര മുക്കടയിൽ സ്ഥാപിക്കുന്നതിനായി എട്ടു കോടി രൂപ ബജറ്റിൽ വകയിരുത്തി.
നഗരസഭ പ്രൈവറ്റ് ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന് 105 കോടി, കടുവാമൂഴി ബസ് സ്റ്റാൻഡ് വിപുലീകരണത്തിനായി 68 സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിനും പിഎംജെവികെ പദ്ധതിയിൽപ്പെടുത്തി ഷോപ്പിംഗ് കോംപ്ലക്സ് പണിയുന്നതിനും 3.24 കോടി, കായിക ഉന്നമനത്തിനായി അരുവിത്തുറയിൽ ടർഫ് പണിയുന്നതിന് 45 ലക്ഷം, ശുചിത്വമിഷന് 45 ലക്ഷം രൂപയും വകയിരുത്തി. കുടുംബാരോഗ്യകേന്ദ്രം, ഹോമിയോ, ആയുർവേദ ആശുപത്രികൾക്കായി 70 ലക്ഷം രൂപയും ഡയാലിസിസ് രോഗികൾക്ക് ധനസഹായമായി അഞ്ചു ലക്ഷം രൂപയും വകയിരുത്തി.
കുടിവെള്ളത്തിനായി കേന്ദ്രപദ്ധതിയായ അമൃതിന് 15 കോടി, റോഡ് വികസനത്തിന് രണ്ടു കോടി, സമ്പൂർണ മാലിന്യരഹിത നഗരമെന്ന ലക്ഷ്യത്തോടെ ഖരമാലിന്യ നിർമാർജനത്തിന് എട്ടു കോടി, ലൈഫ് പദ്ധതിക്ക് 2.38 കോടി രൂപയും നീക്കിവച്ചു.
മിനി ടൗൺ ഹാൾ, ഹൈജീനിക് മാർക്കറ്റ് കോംപ്ലക്സ്, ഓപ്പൺ സ്റ്റേജ് ഓപ്പൺ സ്റ്റേഡിയം, ഇൻഡോർ സ്റ്റേഡിയം, ടേബിൾ ടോപ് സ്റ്റേഡിയം, മുനിസിപ്പൽ പാർക്ക്, കുടുംബശ്രീ ഉത്പന്ന വിപണന കേന്ദ്രങ്ങൾ, സ്പൈസസ് പാർക്ക്, പൊതു ശൗചാലയങ്ങൾ, ലേഡീസ് ഹോസ്റ്റൽ, വനിതാ ഹെൽത്ത് ക്ലബ് തുടങ്ങിയവയ്ക്കായും തുക വകയിരുത്തി.