കോട്ടയം: പ്രകൃതിയോടിണങ്ങിയുള്ള പ്രചാരണത്തിന് മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് വിഭാഗം. ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള രാഷ്ട്രീയപാര്‍ട്ടിക്കാരുടെയും സ്ഥാനാര്‍ഥികളുടെയും പ്രചാരണത്തിലും യോഗങ്ങളിലും ജോലിക്കായി ഉദ്യോഗസ്ഥരെ വിന്യസിക്കുമ്പോഴും ഹരിതചട്ടം പാലിക്കുന്നതിനായി പുനരുപയോഗിക്കാവുന്നതും പ്രകൃതിയോട് ഇണങ്ങിയതുമായ വസ്തുക്കളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കണമെന്നാണ് നിര്‍ദേശം.
ഇതിനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി വിവിധ നിര്‍ദേശങ്ങളും തെരഞ്ഞെടുപ്പു വിഭാഗം പുറത്തിറക്കി. തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍, സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലീന്‍ തുടങ്ങിയ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിച്ചവയായിരിക്കണം.
സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവയില്‍ പ്ലാസ്റ്റിക്, പിവിസി മുതലായ വസ്തുക്കള്‍ ഉപയോഗിക്കരുത്. കൊടിതോരണങ്ങളും പൂര്‍ണമായും പ്ലാസ്റ്റിക്, പിവിസി മുക്തമാക്കണം.
പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിംഗോ ഉള്ളതും പുനഃചംക്രമണസാധ്യമല്ലാത്തതുമായ എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കണം.
രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോഴും നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കുന്നില്ല എന്നുറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശത്തില്‍ പറയുന്നു.
പോളിംഗ് ബൂത്തുകൾ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ക്രമീകരണത്തിനും തെരഞ്ഞെടുപ്പു സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പരമാവധി നിയന്ത്രിക്കണം. പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റുമാരും ഭക്ഷണ പദാര്‍ഥങ്ങള്‍, കുടിവെള്ളം മുതലായവ കൊണ്ടുവരാന്‍ പ്ലാസ്റ്റിക് ബോട്ടിലുകളും കണ്ടെയ്നറുകളും കൊണ്ടുവരുന്നത് ഒഴിവാക്കണം.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനപരിപാടികളില്‍ ഹരിതചട്ടം സംബന്ധിച്ച് ബോധവത്കരണം നടത്തും. നിരോധിത ഉത്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമനടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി നല്കുന്ന ഫോട്ടോ വോട്ടര്‍ സ്ലിപ്പ് , രാഷ്ട്രീയ പാര്‍ട്ടികള്‍ നല്കുന്ന സ്ലിപ്പുകള്‍ എന്നിവ പോളിംഗ് ബൂത്തിന്റെ പരിസരങ്ങളില്‍ ഉപേക്ഷിക്കുന്നത് ഒഴിവാക്കുന്നതിനായി ഇവ ശേഖരിച്ച് കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ച് സ്ക്രാപ്പ് ഡീലേഴ്സിനു കൈമാറാനുള്ള നടപടികള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സ്വീകരിക്കും.
തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്, ശുചിത്വ മിഷന്, സന്നദ്ധ സംഘടനകള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവയുടെ സഹായത്തോടെ തെരഞ്ഞെടുപ്പു പ്രചാരണവസ്തുക്കള്‍ നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തും.