ആൻഡ്രെ ഹില്ലിന്റെ കൊലപാതകം: മുൻ പോലീസ് ഉദ്യോഗസ്ഥന് 15 വർഷം തടവ്
പി.പി. ചെറിയാൻ
Monday, August 4, 2025 2:39 PM IST
ഒഹായോ: കറുത്ത വർഗക്കാരനായ ആൻഡ്രെ ഹില്ലിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ ഒഹായോ മുൻ പോലീസ് ഉദ്യോഗസ്ഥൻ ആദം കോയിക്ക് 15 വർഷം ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. 2020 ഡിസംബറിലാണ് സംഭവം നടന്നത്.
ഹില്ലിന്റെ കൈവശമുണ്ടായിരുന്നത് തോക്കാണെന്ന് തെറ്റിധരിച്ചാണ് വെടിയുതിർത്തതെന്ന് കോയ് കോടതിയിൽ വാദിച്ചു. ഹിൽ ഒരു വെള്ളി നിറമുള്ള റിവോൾവർ കൈവശം വച്ചിട്ടുണ്ടെന്ന് താൻ കരുതിയെന്നും തന്റെ ജീവന് ഭീഷണിയുണ്ടായതിനാലാണ് വെടിയുതിർത്തതെന്നും കോയ് ജൂറിയോട് പറഞ്ഞിരുന്നു.
എന്നാൽ, ഹിൽ പോലീസിന്റെ നിർദേശങ്ങൾ പാലിച്ചിരുന്നെന്നും കോയിക്ക് ഒരിക്കലും ഭീഷണിയായിരുന്നില്ലെന്നും പ്രോസിക്യൂട്ടർമാർ വാദിച്ചു. സംഭവത്തിന് തൊട്ടുമുമ്പുള്ള പോലീസ് ബോഡി കാമറ ദൃശ്യങ്ങളിൽ ഹിൽ തന്റെ ഇടത് കെെയിൽ ഒരു മൊബൈൽ ഫോൺ ഉയർത്തിപ്പിടിച്ച് ഒരു സുഹൃത്തിന്റെ ഗാരേജിൽ നിന്ന് പുറത്തേക്ക് വരുന്നതായി വ്യക്തമായി കാണാം.
വെടിയേറ്റതിന് ശേഷം ഏകദേശം 10 മിനിറ്റോളം ഹില്ലിന് വൈദ്യസഹായം ലഭിച്ചിരുന്നില്ല. ഹില്ലിന്റെ മരണത്തെത്തുടർന്ന് കൊളംബസ് നഗരത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. കോയിക്കെതിരേ മുൻപും പരാതികൾ നിലനിന്നിരുന്നു.
ഈ സംഭവത്തിന് ശേഷം പോലീസ് മേധാവിയെ മേയർ പുറത്താക്കിയിരുന്നു. കൊളംബസ് നഗരം ഹില്ലിന്റെ കുടുംബത്തിന് 10 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ സമ്മതിച്ചു.