ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പതിപ്പിക്കാൻ രോഗികളും ബന്ധുക്കളും നെട്ടോട്ടത്തിൽ
1570464
Thursday, June 26, 2025 7:56 AM IST
അന്പലപ്പുഴ: ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പതിപ്പിക്കാൻ രോഗികളും ബന്ധുക്കളും നെട്ടോട്ടത്തിൽ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ 24 മണിക്കൂറും ജെ. ബ്ലോക്കിൽ തുറന്ന് പ്രവർത്തിച്ചിരുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി പ്രകാരം കാർഡ് പതിപ്പിക്കുന്ന കൗണ്ടറാണ് ചില വ്യക്തി താത്പര്യത്തിന്റെ പേരിൽ മുൻ സൂപ്രണ്ട് അടച്ചുപൂട്ടിയത്.
ഇവിടെ പല ഷിഫ്റ്റുകളിലായി ജോലി നോക്കിയിരുന്ന 10 വനിതകൾ ഒപ്പിട്ട് നൽകിയിരുന്ന പരാതിയിലാണ് സൂപ്രണ്ട് തിടുക്കത്തിൽ നടപടിയെടുത്തത്. കിടപ്പ് രോഗികളുടെ അടക്കം ഇൻഷ്വറൻസ് കാർഡ് പതിക്കാനായി നിയമിച്ച ജീവനക്കാർ തങ്ങൾക്ക് രാത്രികാല ഡ്യൂട്ടി ചെയ്യാൻ ബുദ്ധിമിട്ടെന്ന് കാണിച്ചു ഒന്നരവർഷം മുമ്പാണ് അന്നത്തെ സൂപ്രണ്ട് ഡോ. അബ്ദുൾ സലാമിന് നിവേദനം നൽകിയത്.
തുടർന്ന് കൗണ്ടർ കൂടിയാലോചന പോലുമില്ലാതെ അടച്ചുപൂട്ടി. എന്നാൽ, ഇപ്പോൾ ആരോഗ്യ ഇൻഷ്വറൻസ് കാർഡ് പതിക്കുന്നതും പുതുക്കുന്നതും ഒറ്റ കൗണ്ടറിലാണ്. രാവിലെ 10 മുതൽ വൈകുനേരം 5 വരെ സമയം വെട്ടിച്ചുരുക്കി.
മാത്രമല്ല, ഇതേസമയം തന്നെ പ്രവർത്തനം മറ്റ് പല സ്ഥലങ്ങളിലും ഇതേസമയം തന്നെയാക്കി ഈ സ്ഥലങ്ങളിലെ കിടപ്പുരോഗികളുടെ ബന്ധുക്കൾ കൗണ്ടറിൽ എത്തുമ്പോൾ രോഗിയുമായി എത്തി തമ്പ് അടയാളപ്പെടുത്തണം എന്നാണ് പറയുന്നത്.
എന്നാൽ, രണ്ടുമണിക്കൂറോളം നടന്ന് വേണം പല വാർഡുകളിലായി ചികിത്സയിലുള്ള രോഗികളുടെ കാർഡുകൾ എത്തിക്കേണ്ടത്. ഇത് ഇരട്ടി ദുരിതമാണ് രോഗികൾക്കും ബന്ധുക്കൾക്കും സമ്മാനിക്കുന്നത്. 36 മണിക്കൂറിനുള്ളിൽ കാർഡ് പതിപ്പിച്ചില്ലെങ്കിൽ കിടപ്പ് രോഗികൾക്ക് വൻ തുകയാണ് നഷ്ടപ്പെടുന്നത്.