പരിമിതികളുടെ നടുവിൽ വീർപ്പുമുട്ടി അമ്പലപ്പുഴ റെയിൽവേസ്റ്റേഷൻ
1570600
Thursday, June 26, 2025 11:33 PM IST
ആലപ്പുഴ: അവഗണനയുടെ പാരമ്യത്തില്‍ അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന്. യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും ഗണ്യമായ വര്‍ധന ഉണ്ടായിട്ടും യാത്രാസൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നും ദുരിതം പേറിയാണ് അമ്പലപ്പുഴയില്‍നിന്നും തെക്കോട്ടും വടക്കോട്ടും രാവിലെയും വൈകിട്ടും പ്രദേശവാസികളടക്കം നിരവധിപ്പേര്‍ ദിവസവും യാത്ര ചെയ്യുന്നതെന്നും ട്രെയിന്‍ യാത്രികരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിച്ചു.
അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആയിരങ്ങളാണ് ദൈനംദിന യാത്ര നടത്തുന്നത്. എന്നാല്‍, ഇവര്‍ക്കുവേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പ്രാദേശിക നേതൃത്വമോ, രാഷ്ട്രീയ, സാമൂഹിക സംഘടനകളോ, ജനപ്രതിനിധികളോ തയാറാകുന്നില്ലെന്ന് ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആരോപിച്ചു. സ്റ്റേഷനിലെ ശുദ്ധജല വിതരണം നിലച്ചിട്ട് ഒരു വര്‍ഷത്തിലധികമായി. അമൃതഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ സ്റ്റേഷനുകളില്‍ എസ്കലേറ്റര്‍/ലിഫ്റ്റ് സംവിധാനങ്ങള്‍ ഒരുങ്ങുമ്പോള്‍ അമ്പലപ്പുഴയില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
തീരദേശപാത വഴി കടന്നുപോകുന്ന 57 ട്രെയിനുകള്‍ ആലപ്പുഴയില്നിര്ത്തുമ്പോള് അമ്പലപ്പുഴയില്‍ ആകെ 25 ട്രെയിനുകള്‍ക്കാണ് സ്റ്റോപ്പ്. കോവിഡിന് മുന്‍പ് ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍, ഗുരുവായൂര്‍ ചെന്നൈ എഗ്മോര്‍ ട്രെയിനുകള്‍ക്ക് അമ്പലപ്പുഴയില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നു. പുലര്‍ച്ചെ ആറിന് അമ്പലപ്പുഴയില്‍നിന്ന് പുറപ്പെടുന്ന ഏറനാട് ആണ് എറണാകുളം ഭാഗത്തേക്ക് ജോലിക്കുപോകുന്ന യാത്രക്കാര്‍ ആശ്രയിക്കുന്നത്. രാവിലെ 7.25നുള്ള ആലപ്പുഴ-എറണാകുളം മെവുവില് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 10ന് മുന്‍പായി എറണാകുളത്ത് എത്തിച്ചേരുന്ന മറ്റു ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഇല്ലാത്തതാണ് യാത്രാക്ലേശം രൂക്ഷമാക്കുന്നത്. ദേശീയപാതയുടെ ജോലികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രികരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്.
ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വന്ന മണ്‍സൂണ്‍ സമയക്രമം പ്രകാരം തിരുവനന്തപുരം നോര്‍ത്തില്‍നിന്നു പുലര്‍ച്ചെ 4.45ന് സമ്പര്‍ക്ക ക്രാന്തി (12217), തിങ്കള്‍, ശനി ദിവസങ്ങളില്‍ അമൃത്സര്‍ (12483), ബുധനാഴ്ച യോഗ് നാഗരിക് ഹൃഷികേശ് (22659) തീരദേശ പാതവഴി എറണാകുളം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 9.35ന് എറണകുളം സൗത്തിലെത്തുന്ന ഈ സര്‍വീസുകള്‍ക്ക് തീരദേശപാതയില്‍ ഓടിയെത്താന്‍ ഇരട്ടിയിലേറെ സമയമാണ് നല്‍കിയിരിക്കുന്നത്.
മണ്‍സൂണ്‍ കാലയളവില്‍ ഈ ട്രെയിനുകള്‍ക്ക് അമ്പലപ്പുഴ സ്റ്റേഷനില്‍ ഒരു മിനിറ്റ് സ്റ്റോപ്പ് അനുവധിച്ചാല്‍ തീരദേശപാതയിലെ ദുരിതങ്ങള്‍ക്ക് ഒരു പരിധിവരെ ആശ്വാസമാകും. ഇതിലൂടെ ആലപ്പുഴ-എറണാകുളം മെമുവിന്റെ തിരക്ക് കുറയ്ക്കാനുമാകും.
കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിലൂടെ രാവിലെ ആലപ്പുഴയില്‍നിന്നും എറണാകുളത്തേക്കുള്ള മെമുവിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. ആലപ്പുഴഎറണാകുളം മെമു 16 കാര്‍ ആക്കുന്നതോടൊപ്പം ലഭ്യമാകുന്ന അധിക റേക്കുകള്‍ ഉപയോഗപ്പെടുത്തി രാവിലെ കായംകുളം-ആലപ്പുഴ സര്‍വീസ് പരിഗണിച്ചാല്‍ തീരദേശപാതയിലെ എല്ലാ സ്റ്റേഷനിലെയും യാത്രക്കാര്‍ക്ക് ഗുണം ലഭിക്കും. അതുപോലെ ജനശതാബ്ദി എക്സ്പ്രസിന് അമ്പലപ്പുഴയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നതും യാത്രക്കാരുടെ ആവശ്യമാണ്.
പുതിയ ട്രെയിനുകള്‍ അനുവധിക്കുന്നതിനുള്ള കാലതാമസവും സാങ്കേതിക പ്രശ്നങ്ങളും പരിഹരിക്കുന്നതുവരെ മണ്‍സൂണ്‍ സമയക്രമത്തില്‍ രാവിലെ സര്‍വീസ് നടത്തുന്ന 12217, 12483, 22659 വീക്കിലി /ബൈവീക്കിലി ട്രെയിനുകള്‍ക്ക് താല്കാലിക സ്റ്റോപ്െ്കിലും പരിഗണിക്കുന്നതിന് ഡിവിഷന് അധികൃതര്‍ തയാറാകണമെന്നും ഫ്രണ്ട്സ് ഓണ്‍ റെയില്‍സ് ആവശ്യപ്പെട്ടു.