District News
തൃശൂർ: ആരോഗ്യപരിപാലനരംഗത്തെ 75 വർഷത്തെ സേവനപാരമ്പര്യത്തിന്റെ സ്മരണയ്ക്കായി ജൂബിലി മിഷൻ ആശുപത്രിയിലെ ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഓപ്പണ്‍ ജിം സംവിധാനമൊരുക്കി. "നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം' എന്ന ലക്ഷ്യത്തോടെ ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയ സംരംഭം മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ആശീർവാദകർമം നടത്തി. സിഇഒ ഡോ. ബെന്നി ജോസഫ് നീലങ്കാവിൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിന്റോ കാരേപറമ്പൻ എന്നിവർ പ്രസംഗിച്ചു. പഞ്ചഗുസ്തി ചാമ്പ്യൻ എ.യു. ജസ്റ്റിൻ, അയേണ്‍ മാൻ ഓഫ് ദ വേൾഡ് ഡോ. വരുണ്‍ മേനോൻ എന്നിവരുടെ സാന്നിധ്യത്തിൽ ഇന്റർനാഷണൽ സൂംബ ട്രെയിനർ ഡോ. റോമ ആൻഡ് ടീമിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്കും സ്റ്റാഫിനും വിദ്യാർഥികൾക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും സൂംബ ട്രെയിനിംഗ് നടത്തി.
മേയർ ഡോ. നിജി ജസ്റ്റിൻ കാഴ്ചക്കാരോടൊപ്പം സൂംബ നൃത്തച്ചുവടുകൾ വച്ചു.
ആരോഗ്യസംരക്ഷണം ഇനി പ്രകൃതിയോടിണങ്ങി, രോഗശാന്തിക്കൊപ്പംതന്നെ രോഗപ്രതിരോധശേഷി വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഔട്ട്ഡോർ ഫിറ്റ്നസ് സെന്റർ ഒരുക്കിയിരിക്കുന്നത്. രോഗങ്ങളെ ചികിത്സിക്കുക എന്നതിനപ്പുറം ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്നും സ്വന്തം ആരോഗ്യം സംരക്ഷിക്കാൻ ഓരോരുത്തരും മുന്നോട്ടുവരണമെന്ന സന്ദേശമാണ് ഓപ്പണ്‍ ജിം നൽകുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
District News
തൃശൂർ: സെന്റ് തോമസ് (ഓട്ടോണമസ്) കോളജിൽ 2026-27 അധ്യയനവർഷത്തെ ഒന്നാംവർഷ ബിരുദ (യുജി) വിദ്യാർഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "ദീക്ഷാരംഭ് 2026' ഉദ്ഘാടനവും ഓറിയന്റേഷൻ പ്രോഗ്രാമും തൃശൂർ അതിരൂപത സഹായമെത്രാനും കോളജ് മാനേജരുമായ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം ചെയ്തു.
മോൺ. പാലോക്കാരൻ സ്ക്വയറിൽ നടന്ന ചടങ്ങിൽ കോളജ് എക്സിക്യൂട്ടീവ് മാനേജരും ബർസാറുമായ ഫാ. ബിജു പാണേങ്ങാടൻ അധ്യക്ഷത വഹിച്ചു. തൃശൂർ ദ നെക്സ്റ്റ് ലെവൽ ഫിനിഷിംഗ് സ്കൂൾ മാനേജിംഗ് ഡയറക്ടറും പ്രമുഖ കോർപറേറ്റ് ട്രെയിനറുമായ പ്രവീൺ ചിറയത്ത് മുഖ്യപ്രഭാഷണം നടത്തി. കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. കെ.എ. മാർട്ടിൻ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. ഫെബിൻ ബേബി, ഡോ. വിമല ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് പുതിയ ഫോർ ഇയർ അണ്ടർഗ്രാജ്വേറ്റ് പ്രോഗ്രാമിനെക്കുറിച്ച് വൈസ് പ്രിൻസിപ്പൽ ഫാ.ഡോ.കെ. അനിൽ ജോർജ് ഓറിയന്റേഷൻ ക്ലാസ് നയിച്ചു. വിദ്യാർഥികളുടെ കരിയർ, പ്ലേസ്മെന്റ് സാധ്യതകളെക്കുറിച്ച് കരിയർ ഡെവലപ്മെന്റ് ഡീൻ ഡോ. സുനിൽ സണ്ണിയും അഡ്മിഷൻ പ്രക്രിയകളെക്കുറിച്ച് കോഓർഡിനേറ്റർ പ്രഫ. രഞ്ജിത്ത് വർഗീസും സംസാരിച്ചു. സ്റ്റുഡന്റ് ഇൻഡക്ഷൻ പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. ഗീതു എലിസബത്തും ഐക്യുഎസി കോഓർഡിനേറ്റർ ഡോ. ദിവ്യ ജോർജ് എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
District News
തൃശൂർ: അരണാട്ടുകര സെന്റ് തോമസ് പള്ളിയിലെ വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടുതിരുനാളിനു വികാരി ഫാ. ജോസ് ചാലയ്ക്കൽ കൊടിയേറ്റി.
ഇന്നുമുതൽ എല്ലാ ദിവസവും രാവിലെ ആറിനും 7.15 നും ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, ജൂലൈ രണ്ടിനു വൈകീട്ട് ആറിനു കൂടുതുറക്കൽ, തിരുനാൾദിനമായ മൂന്നിനു രാവിലെ ആറിനും 7.30നും പാട്ടുകുർബാന. 10 ന് തിരുനാൾ റാസ കുർബാനയ്ക്കു ഫാ. ബെന്നി കിടങ്ങൻ മുഖ്യകാർമികനാകും. ഫാ. റിനു കണ്ണമ്പുഴ സന്ദേശം നൽകും. തുടർന്നു പ്രദക്ഷിണം, നേർച്ചഭക്ഷണം വെഞ്ചരിപ്പ് എന്നിവയും ഉണ്ടായിരിക്കും.
District News
തിരുവില്വാമല: 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രോമാ കെയർ, അത്യാഹിതവിഭാഗം തുടങ്ങിയ സജ്ജീകരണങ്ങളുമായി പികെ ദാസ് മൾട്ടി സ്പെഷാലിറ്റി ക്ലിനിക്കിന് തിരുവില്വാമലയിൽ തുടക്കം. മലേശമംഗലം റോഡിൽ ക്ലിനിക്കിന്റെ ഉദ്ഘാടനം യു.ആർ. പ്രദീപ് എംഎൽഎ നിർവഹിച്ചു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.പി. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.
നെഹ്റു ഗ്രൂപ്പ് ഡയറക്ടർ ഡോ. കൃഷ്ണകുമാർ, തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപ്രസാദ്, തൃശൂർ ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. സത്യൻ, തിരുവില്വാമല ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ ഉഷ രാംകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ഷമീറലി, പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പൽ ഡോ. സതീഷ് പ്രഭു, വ്യാപാരിവ്യവസായി ഏകോപന സമിതി തൃശൂർ ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി, മെഡിക്കൽ ഓഫീസർ ഡോ. ഇബ്രാഹിം, ഡോ. മെർലിൻ, ഡോ. ആനന്ദ് മേനോൻ എന്നിവർ പ്രസംഗിച്ചു.
District News
തൃശൂർ: ഫുട്ബോൾ ലോകകപ്പ് പോരാട്ടത്തിന്റെ ആവേശം വാനോളം ഉയർത്തി കിഴക്കേകോട്ട നിർമലമാതാ സെൻട്രൽ സ്കൂളിൽ നടന്ന സ്കൂൾ ഫിഫ മത്സരത്തിൽ സ്പെയിൻ ജേതാക്കളായി. പിടിഎ പ്രസിഡന്റ് ഡോ. അനു വർഗീസ് കിക്കോഫ് ചെയ്ത മത്സരത്തിൽ വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് എട്ടു ടീമുകൾ പങ്കെടുത്തു.
ഇംഗ്ലണ്ട് - സ്പെയിൻ ഫൈനൽ മത്സരത്തിൽ രണ്ടു ഗോളുകൾക്ക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചാണ് സ്പെയിൻ സ്വർണക്കപ്പിൽ മുത്തമിട്ടത്. കായിക അധ്യാപകരായ പി.ഡി. സിന്റോ, ആഷിക് പാർത്ഥൻ, റോസിനി, ജിബി എന്നിവർ നേതൃത്വം നൽകി.
District News
ഇരിങ്ങാലക്കുട: രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യവിഭാഗം നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തി.
ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍പ്പന നടത്തി വന്നിരുന്ന ഇരിങ്ങാലക്കുട ഠാണാവിലെ ജമുനാ ബേക്കറി നോട്ടീസ് നല്കി താത്കാലികമായി അടപ്പിച്ചു.
മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗവും പൊറത്തിശേരി പ്രാഥമികാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഇരിങ്ങാലക്കുട മിനി സിവില്‍ സ്റ്റേഷന് പരിസരത്തുള്ള ഹോട്ടല്‍ വിനയനില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കണ്ടെത്തി.
തദ്ദേശ സ്ഥാപന ലൈസന്‍സോ, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡോ ഇല്ലാതെയാണ് വീട്ടിലെ ഊണ് എന്ന പേരില്‍ സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്.
ന്യൂനതകള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വിംബീസ് ഹോട്ടല്‍, കെഎല്‍ 45 ഹോട്ടല്‍ എന്നിവയ്ക്ക് നോട്ടീസും നല്‍കിയിരുന്നു.
സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. നിസാറിന്റെ നേതൃത്വത്തില്‍ ഹോട്ടല്‍, കൂള്‍ബാര്‍, കാന്റീന് ഉള്‍പ്പടെ 15 ഓളം സ്ഥാപനങ്ങളിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. പിഎച്ച്ഐമാരായ രജിത, ഹസ്ത എന്നിവരും പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നു.
District News
പരിയാരം: റന്പൂട്ടാനും ചക്കയും അറിയാനും പഠിക്കാനുമായി ഗോവയിൽ നിന്നു കൃഷിഓഫീസർമാർ എത്തി. കേരളത്തിലെത്തിയ നാൽവർസംഘമാണ് പരിയാരത്ത് എത്തിയത്.
ഗോവ സർക്കാരിന്റെ പ്രതിനിധികളായ ഡെപ്യൂട്ടി അഗ്രികൾച്ചർ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിയാരത്തെ പ്ലാവിൻതോട്ടവും റന്പൂട്ടാൻ തോട്ടങ്ങളും കണ്ടു. കർഷകരോടും ജനപ്രധിനിധികളോടും കൃഷിരീതികളെക്കുറിച്ച് ചോദച്ചറിഞ്ഞ സംഘം പരിയാരത്തെ വിവിധ തോട്ടങ്ങൾ സന്ദർശിച്ചു.
ചക്ക വിഭവങ്ങളുടെ വൈവിധ്യങ്ങൾ, ചക്കച്ചുള ഉണക്കി പൊടിയാക്കി മൂല്യവർധിത ഉൽപനങ്ങളാക്കുന്ന രീതി എന്നിവയും മനസിലാക്കി. ഇത് കാൻസറിനെ ശാസ്ത്രീയമായി പ്രതിരോധിക്കുന്നുവെന്ന ക്ലിനിക്കൽ റിപ്പോർട്ട് പുറത്ത് വന്നതോടുകൂടിയാണ് ഗോവൻ കൃഷി ഡിപ്പാർട്ട്മെന്റ്് വ്യവസായ അടിസ്ഥാനത്തിൽ ചക്ക കൃഷിക്ക് ഒരുക്കം കൂട്ടുന്നത്. ഇതിനാവശ്യമായ വ്യവസായിക യന്ത്രങ്ങളുടെ ഉല്പാദന കേന്ദ്രങളും ദൗത്യസംഘം സന്ദർശിച്ചു.
പരിയാരം ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.എം. ടെൻസൻ, കിസാൻ സർവീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം ജോയ് പാലാട്ടി, ഗ്ളോബൽ നാച്ചുറൽ ഫുഡ് പ്രൊഡക്ട്സിന്റെ മാനേജിംഗ് ഡയറക്ടർ സ്റ്റാബി, വി.സി. ഷിബു കൈതാര ത്ത് എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിക്കുകയും വിവിധ തോട്ടങ്ങളും നഴ്സറികളും വില്പന കേന്ദ്രങ്ങളും പരിചയപെടുത്തുകയും ചെയ്തു.
District News
ചാലക്കുടി: കളഞ്ഞുകിട്ടിയ രണ്ട് പവന്റെ സ്വർണമാല ഉടമസ്ഥയ്ക്ക് നൽകി രണ്ട് ലോട്ടറി വില്പനക്കാരായ സ്ത്രീകൾ മാതൃകയായി. ചാലക്കുടിയിലെ ലോട്ടറി വിൽപ്പനക്കാരായ പാർവതി, കാർത്തു എന്നിവർക്കാണ് വഴിയിൽനിന്നും രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല കളഞ്ഞുകിട്ടിയത്. ഉടനെ ലോട്ടറി മൊത്ത വില്പനക്കാരനായ കെ.ജി. ബാബു വിനെ സ്വർണമാല എല്പിച്ചു.
മർച്ചന്റ് അസോസിയേഷൻ അംഗമായ ബാബു തൃശൂർ ജില്ലാ ട്രഷറര്‍ ജോയ് മൂത്തേടനെ മാല ഏല്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി തിരികെ നൽകി.
District News
കാട്ടൂര്‍: സ്കൂള്‍കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് നിരോധിത പുകയില ഉത്പന്നങ്ങള്‍ സൂക്ഷിച്ചുവച്ച് വില്പന നടത്തിവന്നയാളെ കാട്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി തൊപ്പിയില്‍ വീട്ടില്‍ ഷിഹാബ് (42) എന്നയാളാണ് പോലീസിന്റെ പിടിയിലായത്.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടൂരില്‍ നടത്തിയ പരിശോധനയിലാണ് 142 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ സിഗരറ്റ് ആന്‍ഡ് ടൊബാക്കോ പ്രൊഡക്ട്സ് ആക്ടിന് പുറമെ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കാട്ടൂര്‍ പോലീസ് സ്റ്റേഷന് എസ്ഐ ബാബു ജോര്‍ജ്, ജിഎസ്ഐ സുധീര്‍, ജിഎഎസ്ഐ ധനേഷ്, മിനി, എസ്സിപിഒ മുഹമ്മദ് ഷൗക്കര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
District News
സെന്റ്് തോമസ് കത്തീഡ്രല്‍
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകമധ്യസ്ഥനും ഭാരതത്തിന്റെ അപ്പസ്തോലനുമായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടികയറി. വികാരി ഫാ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. അസിസ്റ്റന്റ്് വികാരിമാരായ ഫാ. ലിന്റോ കാരേക്കാടന്‍, ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, ഫാ. ജസ്റ്റിന് കളര്‍പാറ, കൈക്കാരന്മാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ്, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന്, തിരുനാള്‍ ജോയിന്റ് കണ്‍വീനര്‍മാരായ ഷാജു എബ്രഹാം, അഡ്വ. ഹോബി ജോളി, ഡേവിസ് ചക്കാലക്കല്‍, ജെയ്സണ്‍ പൊന്തോക്കന്, കേന്ദ്രസമിതി പ്രസിഡന്റ്് ജോബി അക്കരക്കാരന്‍, സോഷ്യല്‍ ആക്ഷന്‍ പ്രസിഡന്റ്് ബാബു ചേലക്കാട്ടുപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ആനത്തടം സെന്റ് തോമസ്
കൊടകര: ആനത്തടം സെന്റ് തോമസ് പള്ളിയില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി. വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ കൊടിയേറ്റം നിര്‍വഹിച്ചു. ജൂലൈ രണ്ടുവരെ ദിവസവും വൈകീട്ട് 5.30 ന് ലദീഞ്ഞ്, ദിവ്യബലി, നൊവേന എന്നിവ ഉണ്ടാകും.
തിരുനാള്‍ദിനമായ ജൂലൈ മൂന്നിന് രാവിലെ ആറിന് ദിവ്യബലി, 9.30 ന് തിരുനാള്‍ പാട്ടുകുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ച ഊട്ട് എന്നിവ ഉണ്ടായിരിക്കും. തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. വിബിന് വേരംപിലാവ് കാര്‍മികത്വം വഹിക്കും. ഫാ. ജെയിംസ് അതിയുന്തന്‍ സന്ദേശം നല്‍കും. തിരുനാളിന്റെ വിജയത്തിനായി ഇടവകവികാരി ഫാ. വർഗീസ് അരിക്കാട്ട്, ജനറല്‍ കണ്‍വീനര്‍ ലാസര്‍ ചാതേലി, കൈക്കാരന്മാരായ വില്‍സണ്‍ മംഗലന്‍, വര്‍ഗീസ് മാടാന, ആന്റു ചക്കാലമറ്റത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.
അമ്പഴക്കാട് ഫൊറോന പള്ളി
മാള: ഭാരതത്തിലെ പത്താമത്തെ ക്രൈസ്തവ ദേവാലയവും എഡി 300ൽ സ്ഥാപിതവുമായ അമ്പഴക്കാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ തിരുനാൾ 28ന് കൊടിയേറും. 28ന് വൈകീട്ട് 4. 45 ന് കണ്ണൂർ വിളക്കന്നൂർ ക്രിസ്തുരാജ പള്ളിയിൽ നിന്ന് തെളിയിച്ച് എത്തിക്കുന്ന ദീപശിഖാപ്രയാണത്തിനു സ്വീകരണം നൽകും. തുടർന്ന് തിരുനാൾ കൊടിയേറ്റം, പ്രസുദേന്തിവാഴ്ച എന്നിവ നടക്കും.
ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ആന്റു ആലപ്പാടൻ മുഖ്യകാർമികനാകും. ജൂലൈ ഒന്നിന് വൈകീട്ട് 5.30ന് വിശുദ്ധ കുർബാന, നൊവേന, പ്രസുദേന്തി വാഴ്ച, തുടർന്ന് ഇടവക ദിനം, പൊതുയോഗം, കലാപരിപാടികൾ.
രണ്ടിന് വൈകിട്ട് 5.30ന് കൂട് തുറക്കൽ, പ്രസുദേന്തി വാഴ്ച.
ദുക്റാന തിരുനാൾദിനമായ മൂന്നിന് രാവിലെ 5.45നും 7.15 നും വൈകീട്ട് അഞ്ചിനും വിശുദ്ധ കുർബാന. പത്തിനുള്ള തിരുനാൾ കുർബാനയിൽ ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികനാകും. തിരുനാൾദിനത്തിൽ രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് മൂന്നുവരെ നേർച്ച ഊട്ട് നടക്കും. പരിപാടികൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ വികാരി ഫാ. ജോസ് അരിക്കാട്ട്, കൈക്കാരൻ വിജി കണിച്ചായി, ജനറൽ കൺവീനർ ജോണി കോക്കാട്ടി, കേന്ദ്ര സമിതി പ്രസിഡന്റ് ജോയ് ഇലഞ്ഞിക്കൽ എന്നിവർ പങ്കെടുത്തു.
District News
തൃശൂർ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വിതരണത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതംചെയ്ത് ഹോട്ടൽ മേഖല.
നിയന്ത്രണം നീക്കുന്നതിനൊപ്പം അമിതവിലയും ജിഎസ്ടിയും ഒഴിവാക്കാനോ ഇളവുചെയ്യാനോ കേന്ദ്രസർക്കാർ തയാറാകണമെന്നു കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ (കെ എച്ച്ആർഎ) പ്രസിഡന്റ് വി.ജി. ശേഷാദ്രി, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ ഈച്ചരത്ത് എന്നിവർ ആവശ്യപ്പെട്ടു.
വാണിജ്യസിലിണ്ടറുകളുടെ വിലക്കയറ്റം ഹോട്ടൽവ്യാപാരത്തിന്റെ നട്ടെല്ലൊടിച്ചു. വാണിജ്യ ഗ്യാസ് സിലിണ്ടറിനു കഴിഞ്ഞ ജനുവരി മുതൽ 1,442 രൂപയാണു വർധിപ്പിച്ചത്. ഇപ്പോൾ ഒരു സിലിണ്ടറിന്റെ വില 3,200 രൂപയോളമാണ്. പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. ഒരു രൂപ ലാഭമുണ്ടാക്കാൻ കഴിയുന്നില്ലെന്നും ഇവർ പറഞ്ഞു. ഇതിനുപുറമേയാണ് പതിനെട്ടു ശതമാനം ജിഎസ്ടി എന്ന അമിതഭാരം.
പാചകവാതകപ്രതിസന്ധി അവസാനിച്ചാലും സിലിണ്ടറുകൾക്കു നൽകേണ്ട ഇരട്ടിവില നഷ്ടക്കണക്കാണ്. പഴയതുപോലെ സിലിണ്ടർ ഒന്നിന് 1600-1700 രൂപയിൽ ലഭ്യമാക്കണമെന്നു നേതാക്കൾ ആവശ്യപ്പെട്ടു.
District News
ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ മരിച്ച വിദ്യാര്‍ഥി ജുവിനു നാടൊന്നാകെ കണ്ണീരോടെ യാത്രാമൊഴി നല്കി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വിലാപങ്ങള്ക്കിടയിലായിരുന്നു സംസ്കാരചടങ്ങുകള്‍.
അവസാനമായി ഒരു നോക്കുകാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി നൂറുകണക്കിനാളുകളാണ് വീട്ടിലും പള്ളിയിലും എത്തിച്ചേര്‍ന്നത്.
എംഎല്‍എമാരായ അഡ്വ. തോമസ് ഉണ്ണിയാടന്, സനീഷ് കുമാര്‍ ജോസഫ്, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉള്‍പ്പടെ ജനപ്രതിനിധികളും വിവിധ സംഘടനാനേതാക്കളും സാമൂഹികപ്രവര്‍ത്തകരും എത്തിയിരുന്നു. സംസ്കാരശുശ്രൂഷകള്‍ക്കു രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ മുഖ്യകാര്‍മികത്വം വഹിച്ചു. ആളൂര്‍ സെന്റ് ജോസഫ്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ. വിപിന്‍ വേരന്പിലാവില്, മുന്‍ അസിസ്റ്റന്റ് വികാരി ഫാ. ജോണ്‍ പോള്‍ ഇയ്യന്നം തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു.
ജുവിന്റെ ഹൃദയം ഇനി
അശ്വന്തിൽ സ്പന്ദിക്കും
ഇരിങ്ങാലക്കുട: അകാലത്തില്‍ പൊലിഞ്ഞ ജുവിന്റെ ഹൃദയസ്പന്ദനം മറ്റൊരാളുടെ നെഞ്ചില്‍ വീണ്ടും ജീവന്റെ സംഗീതമാവും. വാഹനാപകടത്തെതുടര്‍ന്ന് ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച ആളൂര്‍ സ്വദേശി ജുവിന് രാജുവിന്റെ അവയവദാനം ഏഴുപേര്‍ക്കാണ് പുതുജീവിത പ്രതീക്ഷയായത്.
ജുവിന്റെ ഹൃദയം ഇനി കണ്ണൂര്‍ ജില്ലയിലെ കുറ്റൂര്‍ കുഴിക്കാട് ചന്ദ്രശേഖരന്റെ മകന് അശ്വന്ത് ചന്ദ്രന്റെ ശരീരത്തിലാണ് സ്പന്ദിക്കുക. ദീര്‍ഘകാലമായി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി കാത്തിരുന്ന അശ്വന്ത് ചന്ദ്രന്റെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതോടെ ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്കാണ് ജീവനായത്.
ജുവിന്റെ കരള്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ രോഗിക്കു നല്കി. ഒരു വൃക്ക ലിസി ആശുപത്രിയിലെയും മറ്റൊരു വൃക്ക കോഴിക്കോട് മെഡിക്കല്‍ കോളജിലെയും രോഗികള്‍ക്കു ജീവന് പകര്‍ന്നു. കണ്ണിന്റെ രണ്ടു കോര്‍ണിയകള്‍ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലെ ഐ ബാങ്കിലേക്കു മാറ്റി.
District News
തൃശൂർ: അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന്റെ 51 വർഷങ്ങൾ പിന്നിടുമ്പോൾ അടിയന്തരാവസ്ഥ കാലഘട്ടത്തെക്കാൾ ഭീകരമായ ഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറിയും ദേശീയ എക്സിക്യൂട്ടീവ് അംഗമായ യൂജിൻ മോറേലി പറഞ്ഞു.
ഇഡി ഉൾപ്പെടെയുള്ള ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യുക, രാഷ്ട്രീയപാർട്ടികളിലെ ജനപ്രതിനിധികളെ കോടികൾ നൽകി വിലയ്ക്കുവാങ്ങി തങ്ങളുടെ പക്ഷത്തു ചേർക്കുക, ഇതിനു തയാറാകാത്ത ആളുകളെ ഭീഷണിപ്പെടുത്തി തങ്ങളുടെ പക്ഷത്താക്കുവാൻ ശ്രമിക്കുക, മാധ്യമങ്ങളെ വിലയ്ക്കുവാങ്ങി വരുതിയിലാക്കുക ഇതൊക്കെയാണ് ഇന്ത്യാരാജ്യത്ത് മോദിയുടെ നേതൃത്വത്തിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആർജെഡി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥവിരുദ്ധ ദിനത്തിന്റെ ഭാഗമായി നടത്തിയ യോഗം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു യൂജിൻ മോറേലി. ജില്ലാ പ്രസിഡന്റ് ജെയ്സൺ മാണി അധ്യക്ഷത വഹിച്ചു. അടിയന്തരാവസ്ഥവിരുദ്ധ പോരാട്ടത്തിനു തൃശൂരിൽ നേതൃത്വം നല്കിയ അഡ്വ. വി.എൻ നാരായണൻ, മോഹനൻ അന്തിക്കാട്, വിൻസന്റ് പുത്തൂർ എന്നിവരെ ആദരിച്ചു.
പി.ഐ. സൈമൺ, കെ.സി വർഗീസ്, ജോർജ് വി. ഐനിക്കൽ, സാബു അമ്മനത്ത്, ജീജ പി. രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ആളൂര്‍: പോലീസ് ജീപ്പിടിച്ച് രണ്ടു വിദ്യാര്‍ഥികള്‍ക്കു ഗുരുതരമായ പരിക്കേല്‍ക്കുകയും ഒരു വിദ്യാര്‍ഥി മരിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ മാള ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു രാവിലെ 10ന് ആളൂര്‍ പോലീസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തും.
നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അടിയന്തരധനസഹായം നല്‍കണമെന്നും ഡിവൈഎഫ്ഐ മാള ബ്ലോക്ക് പ്രസിഡന്റ് പി.വി. വിനു, സെക്രട്ടറി ഐ.എസ്. അക്ഷയ്, എസ്എഫ്ഐ മാള ഏരിയ പ്രസിഡന്റ് വി.ബി. ആര്‍ച്ച എന്നിവര്‍ ആവശ്യപ്പെട്ടു.
District News
തൃശൂർ: സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ചെസ് തൃശൂരും ചേർന്ന് സംഘടിപ്പിക്കുന്ന തൃശൂർ ജില്ലാ അണ്ടർ-17 ചെസ് ചാന്പ്യൻഷിപ്പ് (ഓപ്പണ്‍ ആൻഡ് ഗേൾസ് വിഭാഗങ്ങൾ) ജൂലൈ അഞ്ചിനു രാവിലെ ഒന്‍പതിന് തൃശൂർ വികെഎൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.
ജനുവരി ഒന്നിനോ ശേഷമോ ജനിച്ച തൃശൂർ ജില്ലാ നിവാസികളായ ആർക്കും പങ്കെടുക്കാം. മത്സരാർഥികൾക്കു സ്പോർട്സ് കൗണ്‍സിൽ അംഗീകൃത ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ ലഭിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. മത്സരാർഥികൾ രണ്ട് സ്റ്റാന്പ് സൈസ് ഫോട്ടോ ഹാജരാക്കണം. ഇരുവിഭാഗങ്ങളിലും ആദ്യ രണ്ടു സ്ഥാനങ്ങൾ നേടുന്നവർ സംസ്ഥാന അണ്ടർ-17 ചെസ് ചാന്പ്യൻഷിപ്പിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിക്കും.
അണ്ടർ 7, അണ്ടർ 9, അണ്ടർ 11, അണ്ടർ 13, അണ്ടർ 15 ലെ മികച്ച കളിക്കാർക്കു പ്രത്യേക സമ്മാനങ്ങൾ ലഭിക്കുന്നതാണ്. ഫോണ്‍: 9447467308, 9567453537, 9744727522.
District News
തൃശൂർ: ജ്വല്ലറിയുടെ പരിസരത്തു നഷ്ടപ്പെട്ട വജ്രം പതിച്ച ബ്രേസ്ലെറ്റ് വീണ്ടെടുത്ത് ഉടമയ്ക്കു നൽകി ഈസ്റ്റ് പോലീസ്. കഴിഞ്ഞ ദിവസം നഗരത്തിലെ ജ്വല്ലറിയിലാണ് സംഭവം.
കുഞ്ഞിന് ആഭരണം വാങ്ങാനായി പിതാവിനൊപ്പം എത്തിയ വല്ലച്ചിറ സ്വദേശിനി ബിജി ലിവിന്റെ ബ്രേസ്ലെറ്റാണ് നഷ്ടപ്പെട്ടത്. ജ്വല്ലറിയിലും ചുറ്റുപാടും തെരഞ്ഞെങ്കിലും കണ്ടെടുക്കാനാവാതെ വന്നതോടെ പോലീസിൽ വിവരമറിയിച്ചു.
സിവിൽ പോലീസ് ഓഫീസർ മനീഷ് മോഹൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ജ്വല്ലറിയുടെ പുറത്തുവച്ചാണ് ആഭരണം നഷ്ടപ്പെട്ടതെന്നു മനസിലായി. ഒരു കസ്റ്റമർ നിലത്തുകിടന്ന ബ്രേസ്ലെറ്റ് എടുത്തുകൊണ്ടുപോയെന്നും വ്യക്തമായി. ജ്വല്ലറിയിൽനിന്നു ഫോണ്‍നന്പർ വാങ്ങി കടവല്ലൂർ സ്വദേശിനിയായ ആ സ്ത്രീയെ വിളിച്ചു.
ഇമിറ്റേഷൻ ആഭരണമാണെന്നു കരുതിയാണ് അവർ വീണുകിടന്ന ആഭരണമെടുത്തത്. വീട്ടിലെത്തി സ്വർണമാണെന്നു മനസിലാക്കിയതോടെ പോലീസ് സ്റ്റേഷനിൽ ഏൽപിക്കാൻ ഇറങ്ങിയപ്പോഴാണ് ഫോണ്‍കോളെത്തിയത്. ഉടൻതന്നെ അവർ സ്റ്റേഷനിലെത്തി ആഭരണം പോലീസിനു കൈമാറുകയായിരുന്നു. ഉച്ചയ്ക്കു രണ്ടിനു നഷ്ടപ്പെട്ട ബ്രേസ്ലെറ്റ് വൈകീട്ട് അഞ്ചോടെ ബിജി ലിവിനു തിരിച്ചുനൽകി.
District News
തൃശൂർ: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര, സംസ്ഥാന ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗവുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന പ്രോജക്ട് അസിസ്റ്റന്റുമാരുടെ കരാർ കാലാവധി നീട്ടുന്നതിലെ അനിശ്ചിതത്വവും മാസങ്ങളായുള്ള ശമ്പളമുടക്കവും അടിയന്തരമായി പരിഹരിക്കണമെന്ന് അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് യൂണിയൻ - സിഐടിയു സംസ്ഥാന കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. അഴിക്കോടൻ സ്മാരകമന്ദിരത്തിൽ നടന്ന കൺവൻഷൻ സിഐടിയു സംസ്ഥാന വൈസ്പ്രസിഡന്റ് എം.കെ. കണ്ണൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. ജയൻ, പ്രോജക്ട് അസിസ്റ്റന്റ് സംസ്ഥാന കൺവീനർ രാഹുൽ, സംസ്ഥാന ജോയിന്റ് കൺവീനർ ജയലക്ഷ്മി, വി.ടി. ശോഭന തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.
യൂണിയൻ പ്രോജക്ട് അസിസ്റ്റന്റ് സബ് കമ്മിറ്റിയുടെ പുതിയ സംസ്ഥാന കൺവീനറായി തൃശൂർ ജില്ലയിൽനിന്നുള്ള എം.വി. ഖനീഷിനെ തെരഞ്ഞെടുത്തു.
District News
തൃശൂർ: പ്രായമായവര്‍ക്കു ചികിത്സാസഹായവും ആനുകൂല്യവും ഒരുക്കിക്കൊടുക്കുകയെന്നതു ജനാധിപത്യസര്‍ക്കാരിന്റെ കടമയാണെന്നു കെ. രാധാകൃഷ്ണന് എംപി പറഞ്ഞു. സെന്‍ട്രല്‍ ഗവണ്മെന്റ് ഹെല്‍ത്ത് സ്കീം ബെനഫിഷറീസ് വെല്‍ഫെയര്‍ അസോസിയേഷൻ പ്രഥമസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൃശൂരിൽ വെല്‍നസ് സെന്റര്‍ വേണമെന്ന അസോസിയേഷന്റെ ആവശ്യം കേന്ദ്രമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് എംപി അറിയിച്ചു. അംഗത്വവിതരണോദ്ഘാടനം രാജന് ജെ. പല്ലന് എംഎൽഎ നിര്‍വഹിച്ചു. അസോസിയേഷന് പ്രസിഡന്റ് കെ. ശ്രീധരന് അധ്യക്ഷത വഹിച്ചു. ഡിവിഷന് കൗണ്‍സിലർ അഡ്വ. ജോയ് ബാസ്റ്റ്യൻ, ഇ. നന്ദകുമാര്‍, എ.വി. ശ്രീകുമാരന്‍, അഡ്വ. സജീവന്, വി.വി. സുരേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
വടക്കഞ്ചേരി: സിപിഐയുടെ ശക്തികേന്ദ്രമെന്നു വിശേഷിപ്പിക്കുന്ന വടക്കഞ്ചേരിയിലെ പാർട്ടി ഓഫീസ് ഇന്നും അപകട ഭീഷണിയുള്ള കെട്ടിടത്തിൽ. വടക്കഞ്ചേരി ടൗണിൽ സുനിത ജംഗ്ഷനിലാണ് സിപിഐ ഓഫീസ് പ്രവർത്തിക്കുന്നത്.
അപകടഭീഷണിയുള്ള കെട്ടിടങ്ങളുടെ ലിസ്റ്റിൽപ്പെട്ടതാണ് ഈ ഇരുനില ഓടിട്ട പഴയകെട്ടിടം. ഭരണത്തിലും ഭരണമില്ലായ്മയിലുമൊക്കെ ഏറെ പതിറ്റാണ്ടുകൾ കടന്നുപോയിട്ടും ഇടതുമുന്നണിയിലെ പ്രബലകക്ഷിക്ക് സ്വന്തമായി സ്ഥലംകണ്ടെത്തി ചെറിയൊരു ഓഫീസ് സംവിധാനമെങ്കിലുമുണ്ടാക്കാൻ കഴിയാത്തതിൽ പ്രവർത്തകർക്കൊപ്പം നേതാക്കൾക്കും നിരാശയുണ്ട്.
പക്ഷെ,ആരും പുറത്തു പറയുന്നില്ലെന്നുമാത്രം. ഓഫീസ് വിഷയം പാർട്ടിക്കുള്ളിൽ ചർച്ചയായതോടെ ഓഫീസിനായുളള ആലോചനകൾ വീണ്ടും ബലപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ.
എൽഡിഎഫിനെ നയിക്കുന്ന സിപിഎമ്മിനു വടക്കഞ്ചേരി ടൗണിൽതന്നെ സ്വന്തം സ്ഥലവും ഇരുനില കെട്ടിടവും ആധുനിക സൗകര്യങ്ങളുമുള്ളപ്പോഴാണ് സിപിഐ ഇങ്ങനെയൊരു വിഷമഘട്ടത്തിൽ തുടരുന്നത്. ഇരുട്ടുകയറുന്ന ഈ കുടുസുമുറിയിലിരുന്നുവേണം രാജ്യത്തേയും വിദേശ രാജ്യത്തേയുമൊക്കെ വിഷയങ്ങൾ ചർച്ചചെയ്തു പാർട്ടിക്ക് പ്രതികരിക്കാൻ.
നേരത്തെ ആലത്തൂർ താലൂക്ക് പൂർണമായും ഉൾപ്പെടുന്ന പ്രദേശമായിരുന്നു മണ്ഡലം കമ്മിറ്റിയെന്നത്. എന്നാൽ കുഴൽമന്ദം മണ്ഡലം രൂപീകരിച്ചപ്പോൾ പാർട്ടിയുടെ ആലത്തൂർ മണ്ഡലം എന്നതു ആലത്തൂർ മേഖലയും തരൂർ മേഖലയും ഉൾപ്പെടുന്ന 16 പഞ്ചായത്തുകളുടെ പരിധിയായി മാറി.
ആലത്തൂർ മണ്ഡലംകമ്മിറ്റി ഇപ്പോഴും വിസ്തൃതിയിൽ മുന്നിലുണ്ടെങ്കിലും ഇവിടെനിന്നുള്ള ഓരോ പ്രതിനിധിയെയെങ്കിലും ഉൾക്കൊള്ളിച്ച് വടക്കഞ്ചേരിയിൽ യോഗം കൂടാമെന്നുവച്ചാൽ നടക്കില്ല.
ഞെങ്ങിഞെരുങ്ങി 15 പേർക്കിരിക്കാവുന്ന സംവിധാനമേ വടക്കഞ്ചേരി ഓഫീസിലുള്ളൂ. 1965- ലെങ്കിലും നിലവിലെ ഓഫീസ് ആരംഭിച്ചിട്ടുണ്ടാകും എന്നാണ് നേതാക്കൾ പറയുന്നത്. സ്ഥലം വാങ്ങുന്നതിനും കെട്ടിടം നിർമിക്കുന്നതിനും പലഘട്ടങ്ങളിൽ ഒത്തുവന്നിട്ടും ഒന്നും ലക്ഷ്യത്തിലെത്തിയില്ലെന്ന വിഷമം പലരും പങ്കുവയ്ക്കുന്നുണ്ട്.
നേരത്തെ മരപ്പലകയിലായിരുന്നു സിപിഐ എന്നെഴുതിയ ബോർഡ് കെട്ടിടത്തിനുമുന്നിൽ തൂക്കിയിരുന്നത്.
ഇപ്പോൾ തകരഷീറ്റിലേക്കുമാറി എന്നതല്ലാതെ മറ്റൊരു മാറ്റവും 60 വർഷത്തിലേറെയായി പാർട്ടി ഓഫീസിനുണ്ടായിട്ടില്ല. തകർന്നുവീഴാറായ ഈ ഓഫീസിൽ വേണം മെംബർഷിപ്പ് ഫയലുകൾ, രശീതി പുസ്തകങ്ങൾ, തരംതാഴ്ത്തൽ, ശാസനാ കത്തുകൾ തുടങ്ങിയവയെല്ലാം ഭാരവാഹികൾക്കു സൂക്ഷിച്ചുവയ്ക്കാൻ.
District News
മലമ്പുഴ: മലമ്പുഴ- പാലക്കാട് നൂറടി റോഡിൽ അലഞ്ഞുനടക്കുന്ന ആട്ടിൻകൂട്ടം വാഹനയാത്രികർക്കു ഭീഷണിയായി. ഉടമക്കെതിരേ കർശന നടപടിയെടുക്കണമെന്ന ആവശ്യവും ശക്തം. ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവാണെന്നു പരിസരവാസികൾ പറയുന്നു. അപകടസാധ്യത കണക്കിലെടുത്ത് കർശന നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
District News
വടക്കഞ്ചേരി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള വടക്കഞ്ചേരി യൂണിറ്റ് വാർഷികവും കുടുംബസംഗവും സംഘടിപ്പിച്ചു. പുതുക്കോട് എംസി പാലസിൽ നടന്ന പരിപാടികൾ സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.പി. ബാലൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് റോയ് ജേക്കബ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.സി. ജയൻ മുഖ്യപ്രഭാഷണം നടത്തി. പുതുക്കോട് പഞ്ചായത്ത് പ്രസിഡന്റ് കെ. ഉദയൻ, പഞ്ചായത്തംഗം എം.എ. നാസർ, പ്രകാശൻ, പി.എം. സുജിത്ത്, സി.വി. ബാലചന്ദ്രൻ, എ. സുകുമാരൻ, എ. ശിവദാസൻ പ്രസംഗിച്ചു. അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു.
District News
മംഗലംഡാം: മംഗലംഡാം സെന്റ് സേവ്യേഴ്സ് സെൻട്രൽ സ്കൂളിൽ ലഹരിവിരുദ്ധദിന പരിപാടികൾ എസ്ഐ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ. സിബിൻ തോമസ് അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരേയുള്ള പ്രതിജ്ഞ പ്രിൻസിപ്പൽ കുട്ടികൾക്കു ചൊല്ലിക്കൊടുത്തു.
പ്ലക്കാർഡുകളുമായി കുട്ടികൾ മംഗലംഡാം ടൗണിലേക്ക് ലഹരിവിരുദ്ധറാലി നടത്തി. ഫ്ലാഷ് മോബും സംഘടിപ്പിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ജാൻസി ടീച്ചർ, പ്രസാദ്, സന്ധ്യ ടീച്ചർ, സാൻജോ ബിജി, റോസ്ന ഷിജോ പ്രസംഗിച്ചു.
District News
ശ്രീകൃഷ്ണപുരം: ലഹരിവിരുദ്ധ ബോധവത്കരണദിനത്തിൽ പുതിയ ലഹരികൾ അവതരിപ്പിച്ച് സെന്റ് ഡൊമിനിക്സ് സ്കൂൾ വിസ്മയമായി. നാടുനീളെ ലഹരിവേട്ട നടക്കുകയും പുതിയ തലമുറയെ ലഹരിയിലേക്ക് ആകർഷിക്കുകയും ചെയ്യുന്ന കഴുകൻ കണ്ണുകൾ ചുറ്റുമുള്ളപ്പോൾ സ്കൂൾ ജീവിതം തന്നെ ലഹരിയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിദ്യാർഥികൾ.
സ്കൂൾ കോന്പൗണ്ടിൽ നിന്ന് ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശറാലിയിൽ നൂറുകണക്കിനു വിദ്യാർഥികൾ കണ്ണിചേർന്നു. സീനിയർ പോലീസ് ഓഫീസർ രാജാകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്ത റാലി ശ്രീകൃഷ്ണപുരം പഞ്ചായത്ത് ഓഫീസ് വഴി സ്കൂളിലെത്തി.
രാവിലെ വിദ്യാർഥികൾക്കു വേണ്ടി സംഘടിപ്പിച്ച ബോധവത്കരണ സെമിനാറിൽ രാജാകൃഷ്ണൻ ക്ലാസെടുത്തു.
പഞ്ചായത്ത് അംഗം ദ്വാരകനാഥൻ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ റാലിയിൽ ഒപ്പം ചേർന്നു. പഠനം, കായിക വിനോദങ്ങളും വായനയും നല്ല സ്വപ്നങ്ങളും ഞങ്ങളുടെ ലഹരിയെന്നു പ്രഖ്യാപിക്കുന്ന ചിത്രങ്ങളും മോഡലുകളും റാലിയിൽ വിദ്യാർഥികൾ പ്രദർശിപ്പിച്ചു. മുപ്പതോളം വിദ്യാർഥികളുടെ ടീം രൂപീകരിച്ച് എല്ലാ ക്ലാസിലും ജീവിതം ലഹരി, പഠനം ലഹരി എന്ന സന്ദേശമെത്തിക്കുന്നതിനുള്ള ഓറിയന്റേഷൻ പ്രോഗ്രാമിനും ഇന്നലെ സ്കൂളിൽ തുടക്കമായി.
District News
കൊടുവായൂർ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് കൊടുവായൂർ മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളജിൽ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു. കോളജ് അസംബ്ലിയിൽ കാന്പസിലെ അധ്യാപകരും വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
കാന്പസിനെ ലഹരിമുക്തമായി നിലനിർത്താനും യുവതലമുറയെ ഇതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചു ബോധവാന്മാരാക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ, അധ്യാപകർ, മറ്റു ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
District News
പാലക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഭാരതമാത ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഫ്ളാഷ് മോബ് നടത്തി. നൃത്തവും അഭിനയവും ചേർന്നുള്ള ലഹരിക്കെതിരായ സന്ദേശം ഉൾക്കൊള്ളുന്ന ആവിഷ്കാരമാണ് അവതരിപ്പിച്ചത്. സ്കൂളിലും കൂട്ടുപാത ജംഗ്ഷനിലും പരിപാടി അവതരിപ്പിച്ചു. കസബ പോലീസ് സ്റ്റേഷൻ എഎസ്ഐ ഖാദർ ബാഷ, മരുതറോഡ് പഞ്ചായത്ത് മെംബർ അബുതാഹിർ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ.ജെൻസണ് പയ്യനടത്ത്, കസബ സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ സായൂജ്, ഹോംഗാർഡ് ശ്രീനാഥ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സ്കൂളിൽ നടത്തിയ ലഹരിവിരുദ്ധ പരിപാടിയിൽ പ്രിൻസിപ്പൽ ഫാ. ഫിലിപ്സ് പനയ്ക്കൽ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ലഹരിവിരുദ്ധ റാലിയും നടത്തി.
District News
പാലക്കാട്: ലഹരിക്കെതിരേ ഒരു ഗോൾ എന്ന പ്രമേയത്തിൽ കർണകയമ്മൻ ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം തൂഫാൻ- 2026 ന് ആവേശകരമായ സമാപനം.
സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ലോകകപ്പ് ടീമുകളുടെ ജേഴ്സിയണിഞ്ഞ് അണിനിരന്നു. ഹെഡ്മിസ്ട്രസ് കെ.വി. നിഷയും അധ്യാപകരും ചേർന്ന് ഗോൾകിക്ക് എടുത്തുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ എഎസ്ഐ ശിവപ്രസാദ് മുഖ്യാതിഥിയായി. കായിക അധ്യാപകൻ വിനോദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മത്സരത്തിൽ ഫൈനലിൽ അർജന്റീന ടീം വിജയകിരീടം ചൂടി. അധ്യാപകർ, പിടിഎ ഭാരവാഹികൾ, പോലീസ് ഉദ്യോഗസ്ഥർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
District News
വടക്കഞ്ചേരി: ഓരോ സർക്കാരുകൾ മാറിവരുമ്പോഴും എളവമ്പാടം പുന്നപ്പാടം കൊറ്റംകോട് മുരുകൻ തന്റെ വീട്ടിലെ അലമാരയിൽ നിധിപോലെ സൂക്ഷിച്ചിട്ടുള്ള ഭൂമിയുടെ രേഖകൾ പൊടിതട്ടി പരിശോധിക്കും.
37 വർഷമായി താൻ സൂക്ഷിച്ചുവരുന്നതു സ്വന്തമായി ഒരേക്കർഭൂമി ലഭിച്ചതിന്റെ രേഖ തന്നെയല്ലേയെന്നു ഭാര്യയോടുകൂടി സംശയംതീർത്ത് ഉറപ്പിക്കും.
തനിക്ക് ഓർമക്കുറവോ മറവിയോ ഇല്ലെന്നും താൻ പറയുന്നതു സത്യമാണെന്നും ഉറപ്പുവരുത്താൻകൂടിയാണ് മുരുകന്റെ ഈ പരിശോധന.
1988- ലാണ് ഭൂരഹിതയായ മുരുകന്റെ അമ്മ മാതു ഉൾപ്പെടെ സമീപപ്രദേശങ്ങളിലുള്ള നൂറിലേറെ പേർക്ക് ഒരേക്കർവീതം ഭൂമി നൽകിക്കൊണ്ടുള്ള ഉടമസ്ഥാവകാശരേഖ സർക്കാർ നൽകിയത്. ഭൂമിയുടെ വിലയായി അന്നത്തെ കളക്ടറുടെ നിർദേശപ്രകാരം 1988 സെപ്റ്റംബറിൽ 300 രൂപവച്ച് ഓരോരുത്തരും ആലത്തൂർ സബ് ട്രഷറിയിൽ അടച്ചതായും മുരുകൻ പറയുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ ഭൂമി നൽകുമെന്നും ഇതിനായി മംഗലംഡാം വില്ലേജിൽപ്പെട്ട കടപ്പാറയിൽ 150 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ടെന്നുമായിരുന്നു പറഞ്ഞിരുന്നത്.
ഇത്രയും വർഷങ്ങൾക്ക് മുമ്പായിരുന്നതിനാൽ ഇന്നത്തേതുപ്പോലെയുള്ള കാപട്യമോ രാഷ്ട്രിയക്കാരുടേയോ ഭരണക്കാരുടെയോ ചതിയോ അന്നുണ്ടായിരുന്നില്ലാത്തതിനാൽ അമ്മയ്ക്കൊപ്പം ഭൂരേഖ വാങ്ങാൻപോയ മുരുകനും അധികാരികളുടെ വാക്കുകൾകേട്ട് വിശ്വസിച്ചു.
എന്നാൽ കാലമേറെ കടന്നുപോയിട്ടും തങ്ങൾക്കനുവദിച്ച ഭൂമി എവിടെയാണെന്നുപോലും ഇതുവരെയും ഇവർക്ക് കാണിച്ചുകൊടുത്തിട്ടില്ല. കടപ്പാറ മലയിൽ ഇവർക്ക് വിതരണംചെയ്യാൻ പോകുന്ന ഭൂമിയുടെ ഏകദേശ സർവേ നമ്പറുംമറ്റും സംഘടിപ്പിച്ച് 30 വർഷംമുമ്പ് ഒരുദിവസം ഇവർ കുറച്ചുപേർ ചേർന്ന് കടപ്പാറയിലേക്ക് അനുവദിച്ച ഭൂമി കണ്ടുപിടിക്കാനായി മല കയറി.
എന്നാൽ ഇടയ്ക്കുവച്ച് പോലീസെത്തി ഇവരെ തടഞ്ഞു. ഭൂമി വിതരണത്തിനു സ്റ്റേയുണ്ടെന്നായിരുന്നു പോലീസ് പറഞ്ഞത്. അങ്ങനെ അനുവദിച്ചു കിട്ടിയ ഭൂമി കാണണമെന്ന മോഹംപൊലിഞ്ഞ് ഇവർ തിരിച്ചുപോന്നു.
പിന്നെ സർക്കാരുകൾ മാറിമാറി വരുമ്പോൾ മുരുകനെപ്പോലെ ഓരോരുത്തരും ഇങ്ങനെ പഴയ ഭൂരേഖകൾ പരിശോധിച്ചു പൊടിതട്ടി നോക്കും.
അന്ന് ഭൂമിക്കു രേഖ ലഭിച്ചവരിൽ പലരും ഇന്നു ജീവിച്ചിരിപ്പില്ല. എങ്കിലും തലമുറകളിലൂടെ ഭൂരേഖ സൂക്ഷിക്കുന്നുണ്ട്. ഇത്രയും വർഷത്തെ കാത്തിരിപ്പിനും അടച്ച തുകയുടെ മൂല്യം കണക്കാക്കി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികാരികളെ സമീപിക്കാനാണ് 'ഭൂവുടമക'ളുടെ പുതിയ തീരുമാനം.
37 വർഷം മുമ്പ് 300 രൂപയ്ക്ക് നല്ല വിലയുള്ള കാലമായിരുന്നു. അതുസംഘടിപ്പിക്കാൻതന്നെ ഏറെ കഷ്ടപ്പെട്ടിരുന്നെന്നു മുരുകൻ പറയുന്നു. മതിയായ നഷ്ടപരിഹാരമോ വാഗ്ദാന ഭൂമിയോ നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
District News
പാലക്കാട്: ജില്ലയിലെ 1850 പോളിയോ ബൂത്തുകള്വഴി 175226 കുട്ടികള്‍ക്കു പള്‍സ് പോളിയോ ഇമ്യൂണൈസേഷന് തുളളിമരുന്നു നല്‍കും. 28ന് രാവിലെ എട്ടുമുതല്‍ വൈകുന്നേരം അഞ്ചുവരെ പരീശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും വോളന്റിയർമാരും അഞ്ചുവയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും തുള്ളിമരുന്നു നല്‍കും.
പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ രാവിലെ എട്ടിനു രമേഷ് പിഷാരടി എംഎല്‍എ നിര്‍വഹിക്കും.
പാലക്കാട് ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത അധ്യക്ഷത വഹിക്കും. പ്രത്യേകം സജ്ജീകരിച്ച ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങി കുട്ടികള്വരാന് സാധ്യതയുള്ള പോളിയോ ബൂത്തുകള്വഴി പോളിയോ പ്രതിരോധ തുള്ളിമരുന്ന് ലഭ്യമാക്കും.
District News
മംഗലംഡാം: വീടുകളും കാർഷികവിളകളും നിറഞ്ഞുനിൽക്കുന്ന ഒലിപ്പാറ റോഡിൽ പൈതലയിൽ കരിങ്കൽ ക്വാറികൾ ആരംഭിക്കാൻ തിരക്കുപിടിച്ച പണികൾ.
വലിയ ജെസിബി ഉപയോഗിച്ചാണ് മലയിലെ മണ്ണുനീക്കലും റോഡുനിർമാണവും നടക്കുന്നതെന്നു നാട്ടുകാർ പറഞ്ഞു. ഇടതുമുന്നണി സർക്കാർ ഇറങ്ങിപ്പോകുന്ന പോക്കിൽ ഈ പ്രദേശത്തുമാത്രം മൂന്ന് കരിങ്കൽ ക്വാറികൾക്കാണ് അനുമതി നൽകിയിട്ടുള്ളതെന്നു നാട്ടുകാർ ആരോപിച്ചു.
ഇതിന്റെ പിൻബലത്തിലാണ് ദ്രുതഗതിയിൽ സ്ഥലത്ത് പണികൾ നടക്കുന്നത്. ജനങ്ങളെ വെല്ലുവിളിച്ച് ആരംഭിക്കുന്ന കരിങ്കൽക്വാറികൾക്കെതിരേ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കാനുള്ള ആലോചനയിലാണ് നാട്ടുകാർ. കരിങ്കൽക്വാറികൾ പ്രദേശത്തെ കാർഷികവിളകൾ ഇല്ലാതാക്കുമെന്ന ആശങ്കയാണ് കർഷകർ പങ്കുവയ്ക്കുന്നത്. തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയർത്തുന്ന ക്വാറികൾ ബന്ധപ്പെട്ട അധികൃതർ തടഞ്ഞില്ലെങ്കിൽ നിലനിൽപ്പിനായുള്ള സമരത്തിനിറങ്ങുമെന്നു നാട്ടുകാർ പറഞ്ഞു.
District News
പാലക്കാട്: പൂട്ടിക്കിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ച് മോഷണംനടത്തുന്ന രണ്ടു ബീഹാർ സ്വദേശികളെ പോലീസ് പിടികൂടി. ബീഹാർ കിഷൻഗഞ്ച് സ്വദേശികളായ മുഹമ്മദ് മിനാരുൾ ഹഖ് (26), മുഹമ്മദ് മുസിബർ (35) എന്നിവരാണ് പിടിയിലായത്.
കാവിൽപ്പാട് ലക്ഷ്മിനഗർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപവും ലാൽനഗറിലും പൂട്ടിക്കിടന്ന വീടുകളിൽ മോഷണം നടത്തി സ്വർണവും പണവും കവർന്ന കേസിലെ പ്രതികളായിരുന്നു ഇവർ.
കഴിഞ്ഞമാസം മുപ്പതിന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം ലാൽ നഗറിൽ താമസിക്കുന്ന ഐആർഎസ് ഉദ്യോഗസ്ഥനായ ബെർജാസ് മുഹമ്മദിന്റെ പൂട്ടിയിട്ട വീട് കുത്തിപ്പൊളിച്ചു 40,000 രൂപ മോഷ്ടിച്ചിരുന്നു.
കാവിൽപ്പാട് സ്വദേശി പ്രേംകൃഷ്ണ എന്നയാളുടെ പൂട്ടിക്കിടക്കുന്ന വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തി ബീഹാറിലേക്കു പോകുന്നവഴിക്കാണ് തമിഴ്നാട് ചെങ്കപ്പള്ളി ടോൾബൂത്തിനു സമീപത്തുനിന്നും ഹേമാംബികനഗർ പോലീസ് പ്രതികളെ പിടികൂടിയത്.
പ്രതികൾ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പൂട്ടിക്കിടക്കുന്ന വീടുകൾ ലക്ഷ്യമിട്ടാണ് മോഷണം ആസൂത്രണം ചെയ്യുന്നത്. മോഷണം നടത്തി എത്രയും പെട്ടെന്ന് ട്രെയിൻകയറി തിരിച്ചു നാട്ടിലേക്ക് പോകുന്നതാണ് ഇവരുടെ രീതി.
District News
പാലക്കാട്: അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ 8.30ന് ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ വിദ്യാഭ്യാസമന്ത്രി അഡ്വ.എന്‍. ഷംസുദ്ദീന് നിര്‍വഹിക്കും. രമേഷ് പിഷാരടി എംഎല്‍എ അധ്യക്ഷനാകും. ഇതിനുമുന്നോടിയായി രാവിലെ 7.15ന് കോട്ടമൈതാനം അഞ്ചുവിളക്കില്‍ നിന്നാരംഭിക്കുന്ന ഫണ്റണ് അഡ്വ.എ. സുമേഷ് അച്യുതന് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും.
എക്സൈസ് വകുപ്പ് വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലാ കളക്ടര്‍ കെ. സുധീര്‍ മുഖ്യാതിഥിയാകും. ജില്ലാ വിമുക്തി മാനേജര്‍ എസ്. സജീവ് ലഹരിവിരുദ്ധ സന്ദേശം നല്‍കും. ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എന്‍. സരിത, നഗരസഭാ ചെയര്മാന് പി. സ്മിതേഷ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ടി.എന്‍. സുധീര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണര്‍ എ.ആര്. നിഗീഷ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എസ്. ആനന്ദ്, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് പ്രസിഡന്റ് വി.എസ്. മുഹമ്മദ് കാസിം, സ്റ്റേറ്റ് അത്ലറ്റിക് അസോസിയേഷന് വൈസ് പ്രസിഡന്റ് സി. ഹരിദാസ്, ഗവ. മോയന്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ യു.കെ. ലത, കെഎസ്ഇ ഒഎ സെക്രട്ടറി കെ.പി. സുധീര്‍, അഗളി ഇആര്‍ഒ ആര്. പ്രദീപ്, കെഎസ്ഇഎസ്എ പ്രസിഡന്റ് പി. ഷാജി തുടങ്ങിയവര്‍ പ്രസംഗിക്കും.
District News
ആലത്തൂർ: ഡിവൈഎഫ്ഐ ജില്ലാസമ്മേളനത്തിനു ആലത്തൂരിൽ തുടക്കമായി. പൊതുസമ്മേളന വേദിയായ ആലത്തൂർ ദേശീയ മൈതാനിയിൽ സംഘാടക സമിതി ചെയർമാനും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ വി. പൊന്നുക്കുട്ടൻ പതാക ഉയർത്തി.
വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ കൊടിമര, ദീപശിഖ ജാഥയ്ക്കു സ്വീകരണം നൽകി. സിപിഎം ജില്ലാകമ്മിറ്റിഅംഗം കെ.ഡി. പ്രസേനൻ കൊടിമരവും ഏരിയാ സെക്രട്ടറി സി. ഭവദാസൻ പതാകയും സിപിഎം ജില്ലാകമ്മിറ്റിഅംഗം ടി. കണ്ണൻ ദീപശിഖയും ഏറ്റുവാങ്ങി.
ജില്ലാ സെക്രട്ടറി കെ.സി. റിയാസുദീൻ, പ്രസിഡന്റ് ആർ. ജയദേവൻ, ട്രഷറർ എം. രൺദീഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. രതീഷ്, ഷക്കീർ, പി.കെ. ഷിബി കൃഷ്ണ, പി.എം. ആർഷോ, എ.കെ. ഷാനിബ് എന്നിവർ പങ്കെടുത്തു.
ഇന്നു രാവിലെ തരൂർ പാറക്കൽപറമ്പ് പിപിഎം ഹാളിൽ നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് എംഎൽഎ ഉദ്ഘാടനം ചെയ്യും.
നാളെ വൈകുന്നേരം യുവജനറാലിയും ദേശീയമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനവും സിപിഎം കേന്ദ്രകമ്മിറ്റിഅംഗം പി. രാജീവ് ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ 4.4 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 298 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
District News
കല്ലടിക്കോട്: സാമുദായിക ശക്തീകരണത്തിനു നേതാക്കളും ആവശ്യകതയും അനിവാര്യമാണെന്നു പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ.
ശക്തീകരണത്തിന്റെ ആവശ്യകത പറഞ്ഞു ബോധ്യപ്പെടുത്തുകയും വേണം. പാലക്കാട് രൂപതയുടെ സമുദായിക ശക്തീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പുഴ, മണ്ണാർക്കാട്, താവളം, പൊന്നംകോട് ഫൊറോനകളിലെ പ്രവർത്തകർക്കു പൊന്നംകോട്ട് സംഘടിപ്പിച്ച പരിശീലനപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണാർക്കാട് ഫൊറോന വികാരി ഫാ. രാജു പുളിക്കത്താഴെ അധ്യക്ഷത വഹിച്ചു. സമുദായ ശക്തീകരണസമിതി ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖപ്രസംഗം നടത്തി. കൺവീനർ ബോബി ബാസ്റ്റ്യൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് തോമസ് ആന്റണി, പാലക്കാട് രൂപത മാതൃവേദി സെക്രട്ടറി ബീന വർഗീസ്, കത്തോലിക്ക കോൺഗ്രസ് രൂപത വൈസ് പ്രസിഡന്റ് ജോമി ജോർജ്, മദ്യവിരുദ്ധസമിതി രൂപത പ്രസിഡന്റ് ഡോ. മാത്യു കല്ലടിക്കോട്, എലിസബത്ത് മുസോളിനി, തിമോത്തി തിമോത്തിയോസ്, ബിജു മലയിൽ, ഷാജു പഴുക്കാത്തറ, ഫ്രാൻസിസ് തുടിയൻപ്ലാക്കൽ, അലൻ ആന്റണി ബാബു, ഫാ.ഡോ. മാത്യു ഇല്ലത്തുപറമ്പിൽ, ഫാ.ഡോ. അരുൺ കലമറ്റത്തിൽ എന്നിവർ ക്ലാസുകൾ നയിച്ചു.
District News
ബേക്കൽ: പള്ളിക്കര കരുവാക്കോട് കെട്ടുങ്കാൽ വയലിൽ കൃഷിക്കും നീന്തൽ പരിശീലനത്തിനും ഉപയോഗിക്കാവുന്ന തരത്തിൽ ഒരു പൊതുകുളം നിർമിക്കുന്നതിന് 20 ലക്ഷം രൂപയുടെ പദ്ധതിയാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ ഭരണസമിതിയുടെ കാലത്ത് തയാറാക്കിയത്. 16.95 ലക്ഷം അടിസ്ഥാന തുകയും 3.05 ലക്ഷം രൂപ ജിഎസ്ടിയും ഉൾപ്പെടുത്തിയായിരുന്നു അടങ്കൽ. ഇതിനുപുറമേ പള്ളിക്കര പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3.75 ലക്ഷം കൂടി അനുവദിച്ചു. എല്ലാം ചേർത്ത് പ്രവൃത്തികൾ തുടങ്ങി ഒരു വർഷത്തിലധികമായിട്ടും കുളം പൂർത്തിയായില്ല.
കല്ലുവെട്ടുകുഴി പോലെ ആഴത്തിൽ വെള്ളം നിറഞ്ഞുനിൽക്കുന്ന വലിയൊരു കുഴി മാത്രമാണ് ഇപ്പോൾ തച്ചങ്ങാട്-വെളുത്തോളി റോഡരികിൽ കെട്ടുങ്കാൽ വളവിനു സമീപത്തായുള്ളത്. കുഴിച്ചെടുത്ത മണ്ണിൽ കുറച്ചുഭാഗം കരാറുകാരും പഞ്ചായത്തും വില്പന നടത്തി. ബാക്കിഭാഗം സമീപത്തു കൂട്ടിയിട്ടിരിക്കുകയാണ്. കുളത്തിന്റെ ഭിത്തി നിർമിക്കാനായി ഇറക്കിയ ചെങ്കല്ലുകളും ഒരുവശത്ത് അടുക്കിവച്ചിട്ടുണ്ട്.
കല്ലുകെട്ടിയൊരുക്കി കുളം പൂർത്തിയാക്കാൻ 15 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്നും ഈ മഴക്കാലം കഴിഞ്ഞാലുടൻ പ്രവൃത്തികൾ തുടങ്ങുമെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് അധികൃതർ പറയുന്നത്. വെറുതേ കിടന്ന വയലിൽ 35 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഇങ്ങനെയൊരു കുളം നിർമിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നാണ് ഇപ്പോൾ നാട്ടുകാർ ചോദിക്കുന്നത്.
റോഡിനോടു ചേർന്നുകിടക്കുന്ന വെള്ളം നിറഞ്ഞ കുഴി ഇപ്പോൾ അപകടഭീഷണി ഉയർത്തുന്നുണ്ട്. സമീപത്തെ കലുങ്കിലും തോട്ടിലും നിന്നുള്ള വെള്ളവും ഇപ്പോൾ ഇതിൽ വന്നു നിറയുകയാണ്.
15 ഏക്കറോളം വിസ്തീർണമുള്ള കരുവാക്കോട് വയലിന്റെ വടക്കുകിഴക്കായുള്ള മൂലയിലാണ് നേരത്തേ ഒരു ചെറിയ കുളം ഉണ്ടായിരുന്നത്. മുൻകാലങ്ങളിൽ ഇതിൽനിന്ന് കാർഷിക ആവശ്യത്തിനുള്ള വെള്ളം എടുത്തിരുന്നു. കാലക്രമത്തിൽ മണ്ണടിഞ്ഞ് ആഴവും വലിപ്പവും കുറഞ്ഞ് കുളം വറ്റി. ഈ കുളം നവീകരിക്കുന്നതിന്റെ പേരിലാണ് മറ്റൊരു സ്ഥലത്ത് പുതുതായൊരു കുളം കുഴിച്ചത്.
കഴിഞ്ഞ വർഷം ഏപ്രിലിലാണ് പുതിയ കുളത്തിന്റെ നിർമാണപ്രവൃത്തികൾ തുടങ്ങിയത്. തുടക്കത്തിൽ കുഴിച്ചെടുത്ത മണ്ണ് കരാറുകാർ തന്നെ പുറത്തേക്ക് വില്പന നടത്താൻ തുടങ്ങിയപ്പോൾ നാട്ടുകാർ പഞ്ചായത്തിൽ പരാതി നല്‍കിയിരുന്നു. തുടർന്ന് പഞ്ചായത്ത് തന്നെ ഇടപെട്ട് മണ്ണു കൊണ്ടുപോകാനുള്ള അവകാശം ലേലം ചെയ്തുനൽകി. പിന്നീട് മഴക്കാലത്ത് നിർത്തിവച്ച പ്രവൃത്തികൾ ഈ വർഷം മാർച്ചിൽ മാത്രമാണ് വീണ്ടും തുടങ്ങിയത്.
കൂടുതൽ ആഴത്തിൽ കുഴിച്ചുതാഴ്ത്തിയപ്പോഴേക്കും വീണ്ടും മഴക്കാലമായി. അങ്ങനെയാണ് കുളത്തിനുപകരം ഇവിടെയൊരു അപകടക്കുഴി രൂപപ്പെട്ടത്. റോഡരികിലായതിനാൽ ആളുകളോ വാഹനങ്ങളോ ഇതിലേക്ക് വീണുപോകാതിരിക്കാൻ നാട്ടുകാർ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്. കുളം നിർമാണത്തിലെ അപാകതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനും എംഎൽഎക്കും സർക്കാരിനും പരാതി നൽകാനൊരുങ്ങുകയാണ് ഇപ്പോൾ നാട്ടുകാർ.
District News
രാജപുരം: വായനാമാസാചരണത്തിന്റെ ഭാഗമായി രാജപുരം സെന്റ് പയസ് ടെൻത് കോളജ് മലയാള വിഭാഗത്തിന്റെയും എൻഎസ്എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ ഹോളി ഫാമിലി എഎൽപി സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സംഭാവന നൽകി. മുഖ്യാധ്യാപകൻ കെ.ഒ. ഏബ്രഹാം പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ലൈബ്രേറിയൻ കെ.വി. സുരേഷ് കുമാർ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഷൈബി ഏബ്രഹാം പ്രസംഗിച്ചു.
District News
കാസര്‍ഗോഡ്: രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പത്തായ വിദ്യാര്‍ഥികളെയും യുവജനങ്ങളെയും വേട്ടയാടുന്ന വിപത്താണ് ലഹരിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. നശാ മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി വകുപ്പും ജില്ലാ പോലീസും സംയുക്തമായി സംഘടിപ്പിച്ച ഐ ആം എ തൂഫാന് വാരിയര്‍ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ലഹരി വിരുദ്ധസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ലഹരിക്കെതിരെയുള്ള പോരാട്ടം പോലീസിന്റെയോ എക്സൈസിന്റെയോ മാത്രം ചുമതലയല്ലെന്നും വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഇതിന്റെ ഭാഗമാകണമെന്നും എംപി ഓര്‍മിപ്പിച്ചു. ആഭ്യന്തരവകുപ്പിന്റെ ഓപ്പറേഷന് തൂഫാന് വഴി 10 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുക്കാനും മൂവായിരത്തോളം പേരെ അറസ്റ്റ്ചെയ്യാനും സാധിച്ചതായും എംപി പറഞ്ഞു.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചൈന ഒപ്പിയം വാറിലൂടെ ലഹരി മാഫിയയ്ക്ക് മറുപടി നല്കിയതുപോലെ, തൂഫാനിലൂടെ നമുക്കും ഈ വിപത്തിനെ തുടച്ചുനീക്കാന്‍ സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കല്ലട്ര മാഹിന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന്, ജില്ലാ പോലീസ് മേധാവി പി. നിധിന്‍രാജ്, എഎസ്പിമാരായ അച്യുത് അശോക്, സി.എം. ദേവദാസന്, നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി. ഷൈല, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ആര്യ പി. രാജ് എന്നിവര്‍ പ്രസംഗിച്ചു.
District News
വെള്ളരിക്കുണ്ട്: സമൂഹത്തിൽ വർധിച്ചുവരുന്ന മദ്യപാന ശീലവും ഇതര ലഹരി വസ്തുക്കളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീര്യം കുറഞ്ഞ മദ്യം അടക്കമുള്ള ലഹരിവസ്തുക്കളുടെ വ്യാപനം തടയാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് വെളളരിക്കുണ്ട് ഫൊറോന കൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ടിൽ അഗ്നിരക്ഷാനിലയം ആരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ നടന്ന യോഗം വികാരി ജനറാൾ മോൺ. മാത്യു ഇളംതുരുത്തിപടവിൽ ഉദ്ഘാടനം ചെയ്തു. ഫൊറോന വികാരി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം അധ്യക്ഷത വഹിച്ചു. അതിരൂപതാ ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ വിഷയാവതരണം നടത്തി. ഫാ. ഡോ. തോമസ് മേൽവെട്ടത്ത്, ജോസഫ് കുമ്മിണിയിൽ, എബി അമ്പലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.
ഫൊറോന കൗൺസിൽ ഭാരവാഹികളായി ഫാ. ഡോ. ജോൺസൺ അന്ത്യാംകുളം- പ്രസിഡന്റ്, ഫാ. ജയിംസ് മൂന്നാനപ്പള്ളി- വൈദിക പ്രതിനിധി, ജോസഫ് കുമ്മിണിയിൽ- ഫൊറോന കോ-ഓർഡിനേറ്റർ, എബി അമ്പലത്തിങ്കൽ, റിജി മൂലയിൽ- സെക്രട്ടറിമാർ എന്നിവരെയും അതിരൂപത പാസ്റ്ററൽ കൗൺസിലിലേക്ക് ജോസഫ് ആനക്കല്ലിൽ, ഷിജി ചെറുവേലിൽ, ജേക്കബ് പാലനിൽക്കുംതൊട്ടിയിൽ എന്നിവരെയും തെരഞ്ഞെടുത്തു.
District News
വെള്ളരിക്കുണ്ട്: വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെയും സീനിയർ സിറ്റിസൺ ഫോറത്തിന്റെയും നീലേശ്വരം എൻകെബിഎം ഗവ. ഹോമിയോ ആശുപത്രിയുടെയും സഹകരണത്തോടെ വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വാർഡ് അംഗം ഷാജൻ പൈങ്ങോട്ട് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ചു.
സീനിയർ സിറ്റിസൺ ഫോറം ബളാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, ആന്റണി കൂമ്പുങ്കൽ, ജിജി കുന്നപ്പള്ളി, ബാബു കല്ലറക്കൽ എന്നിവർ പ്രസംഗിച്ചു. ഡോ. വി.കെ. ദീപ, ഡോ. വർഷ വിജയൻ എന്നിവർ ക്ലാസെടുത്തു.
District News
പനത്തടി: പനത്തടി മുതൽ റാണിപുരം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടും പടർപ്പുകളും റാണിപുരം റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനത്തിലൂടെ വെട്ടി വൃത്തിയാക്കി. കാടും പടർപ്പുകളും വാഹനങ്ങൾ ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്നതു മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുകയാണ് ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. റോഡ് സംരക്ഷണ സമിതി ചെയർമാൻ എസ്. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ജെ. ജയിംസ്, കെ.ബി. രതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ബി. സുരേഷ്, സമിതി കൺവീനർ സി.എസ്. സനൽകുമാർ എന്നിവർ പ്രസംഗിച്ചു. രാജീവ് തോമസ്, കെ.എസ്. സുനീഷ്, ബി. സജിനിമോൾ, ഷാജി ചാരാത്ത്, ഇ.കെ. അനിൽകുമാർ, പി.വി. രാമചന്ദ്രൻ, ജെയ്മോൻ ജോസ് പാണത്തൂർ, ബി.കെ. സുരേഷ് എന്നിവർ ശ്രമദാനത്തിനു നേതൃത്വം നൽകി.
പാണത്തൂർ: പാണത്തൂർ-റാണിപുരം റോഡരികിൽ ബിഎസ്എൻഎൽ കേബിൾ സ്ഥാപിക്കുന്നതിനു വേണ്ടി കുഴിയെടുത്ത ഭാഗങ്ങൾ മഴയിൽ ഇടിഞ്ഞുതാഴ്ന്ന് രൂപപ്പെട്ട അപകടക്കുഴികൾ നികത്താൻ നാട്ടുകാർ ശ്രമദാനവുമായി രംഗത്ത്. പഞ്ചായത്തംഗം എം. ഷിബുവിന്റെ നേതൃത്വത്തിലാണ് കുണ്ടുപ്പള്ളി പ്രദേശത്ത് ശ്രമദാനം നടത്തിയത്. ടെലികോം കമ്പനി നഷ്ടപരിഹാരമായി പഞ്ചായത്തിൽ തുക അടച്ചിരുന്നെങ്കിലും അത് ഉപയോഗിച്ച് അറ്റകുറ്റപണികൾ നടത്തുന്നതിനോ ഓവുചാലുകൾ നിർമിക്കുന്നതിനോ പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നു ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ നേരിട്ടിറങ്ങുന്നതെന്ന് പഞ്ചായത്തംഗം പറഞ്ഞു. വലിയ കല്ലുകൾ ഇട്ടാണ് കുഴികൾ അടയ്ക്കുന്നത്.
ഇന്നും ശ്രമദാനം തുടരുമെന്ന് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയ സാമൂഹ്യ പ്രവർത്തകൻ എം.കെ. സുരേഷ് പറഞ്ഞു. പി. ബാബു നായർ, എ. വേണുഗോപാലൻ, എം.കെ. ബാലകൃഷ്ണൻ, കുട്ടി നായക്ക്, സുധിമോൾ എന്നിവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
District News
ഭീമനടി: വെസ്റ്റ് എളേരി പഞ്ചായത്തിലെ ചെന്നടുക്കത്തും സമീപപ്രദേശങ്ങളിലും ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് പി.വി. അനു ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ കെ.പി. പ്രകാശ്, ടി.വി. ടോമി, ജില്ലാ പ്രാണിജന്യരോഗ നിയന്ത്രണ ഓഫീസർ കെ.വി. ഗിരീഷ്, മൗക്കോട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സൂര്യ രാഘവൻ, ആരോഗ്യപ്രവർത്തകരായ വി.വി. സുരേഷ് കുമാർ, വൈ. അഷ്റഫ്, കെ.ആർ. ശരത്, എം. ജിജിമോൾ, എം. ശിഖ എന്നിവരും ആശ-കുടുംബശ്രീ പ്രവർത്തകരും നേതൃത്വം നൽകി.
ബോധവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം ഗൃഹസന്ദർശനം, ഉറവിട നശീകരണം, ലഘുലേഖ വിതരണം, ഈഡിസ് കൊതുകുകളെ കണ്ടെത്താനുള്ള സർവേ, ഫോഗിംഗ്, സ്കൂൾ കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് എന്നിവയും നടത്തി.
District News
രാജപുരം: കള്ളാർ പഞ്ചായത്ത് ഏഴാം വാർഡിൽ തേമനംപുഴയിലെ ജാനകിയുടെ വീടിനു മുകളിലേക്ക് മുളങ്കൂട്ടം മറിഞ്ഞു വീണു. പഞ്ചായത്ത് പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, വാർഡംഗം ഗിരീഷ് കുമാർ, അസി. സെക്രട്ടറി രവീന്ദ്രൻ, സ്പെഷൽ വില്ലേജ് ഓഫീസർ ജ്യോതി എന്നിവർ സ്ഥലം സന്ദർശിച്ചു. മുളങ്കൂട്ടം മുറിച്ചുനീക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
District News
തൃക്കരിപ്പൂർ: ഗവ. താലൂക്ക് ആശുപത്രിയിൽ പത്തുവയസുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലേക്ക് യുഡിഎഫ് മാർച്ചും ധർണയും നടത്തി. ഡിസിസി വൈസ് പ്രസിഡന്റ് കെ.കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള, പി. കുഞ്ഞിക്കണ്ണൻ, സത്താർ വടക്കുമ്പാട്, കെ.വി. വിജയൻ, വി.എം. ശ്രീധരൻ, വി.വി. അബ്ദുള്ള, വി.കെ. രതീശൻ, വി.കെ. ബാവ, സി. രവി, കെ. ശ്രീധരൻ, എം.ടി.പി. കരീം, എം. രജീഷ് ബാബു, കെ.പി. ദിനേശൻ, ടി.എസ്. നജീബ്, പി.കെ.എം. കുട്ടി, ഫായിസ് ബീരിച്ചേരി, എൻ.കെ. യൂസഫ് എന്നിവർ പ്രസംഗിച്ചു.
ഒരാഴ്ച മുമ്പ് രാത്രി 11 ഓടെ കടുത്ത പനിയും ശ്വാസതടസവുമായി ആശുപത്രിയിലെത്തിച്ച പത്തു വയസുകാരിക്ക് കൗണ്ടറിന്റെ ചുമതലയുണ്ടായിരുന്ന താത്കാലിക ജീവനക്കാരൻ ടോക്കൺ നൽകാൻ വിസമ്മതിച്ചതായാണ് പരാതി.
ഇതു സംബന്ധിച്ച് കുട്ടിയുടെ കുടുംബം ആശുപത്രിയിലെ മെഡിക്കൽ ഓഫീസർക്കും ഡിഎംഒക്കും സന്ദീപ് വാര്യർ എംഎൽഎക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
District News
പയ്യന്നൂര്‍: കാര്‍ഷിക മേഖലയെ മുച്ചൂടും മുടിപ്പിക്കുന്നതിനൊപ്പം മനുഷ്യരിൽ ഏറെ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്ന ആഫ്രിക്കൻ ഒച്ചുകൾ പെരുകുന്നു. സംസ്ഥാന വ്യാപകമായ ആഫ്രിക്കൻ ഒച്ചു ശല്യം രൂക്ഷമാണ്. ഇവ ഒറ്റത്തവണ ഇരുന്നൂറ് മുതൽ അഞ്ഞൂറ് വരെ മുട്ടകളിടും. ആറുതവണ വരെ മുട്ടകളിടുന്ന ഒരു ആഫ്രിക്കൻ ഒച്ച് ആകെ മൂവായിരത്തോളം മുട്ടകളിടും. ഏഴു ദിവസംകൊണ്ട് മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തുവരും.
സസ്യങ്ങളുടെ ഇലകളും തണ്ടും തിന്ന് വളരുന്ന ഇവ ആറുമാസം കൊണ്ട് പൂർണ വളർച്ചയെത്തും. വാഴ, ചേമ്പ്, ചേന തുടങ്ങിയ വിളകള്‍ ഒറ്റരാത്രികൊണ്ടു തന്നെ ഇവ തിന്നുതീർക്കും. വെയിലിന് ചൂടേറുന്പോൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി രാത്രിയാണ് പുറത്തിറങ്ങുക. നനവുള്ള മണ്ണിൽ കഴിയുന്ന ഇവ വേനൽക്കാലമാകുന്പോഴേക്കും മണ്ണിനടിയിലേക്ക് പോയി സുഷുപ്താവസ്ഥയിൽ കഴിയും. പിന്നീട് മഴക്കാലമാകുന്നതോടെയാണ് പുറത്തുവരിക.
ആഫ്രിക്കന്‍ ഒച്ചുകളുടെ പ്രജനന രീതിതന്നെയാണ് അതിവേഗ വ്യാപനത്തിനാധാരം. ഏഴുദിവസം കൊണ്ട് ഇവയുടെ മുട്ട വിരിയുകയും ആറുമാസം കൊണ്ട് പൂര്‍ണ വളര്‍ച്ചയെത്തുകയും ചെയ്യും. ഇതിന്റെ കട്ടിയുള്ള പുറന്തോട് നിര്‍മാണത്തിനായി കാല്‍സ്യം ആവശ്യമായതിനാല്‍ വാഴ, ചേമ്പ്, ചേന തുടങ്ങിയ കാര്‍ഷിക വിളകള്‍ ഒറ്റരാത്രികൊണ്ട് തിന്നുതീര്ക്കുന്നതിനാലാണ് ഇവ കാര്‍ഷിക മേഖലയുടെ അന്തകനായി മാറുന്നത്. മാലിന്യമുള്ളിടങ്ങളിലാണ് ഇവ കൂടുതലും കാണപ്പെടുന്നത്.
ഏതോ സാഹചര്യത്തിൽ കേരളത്തിൽ എത്തിയ ആഫ്രിക്കൻ ഒച്ചുകൾ പെട്ടെന്ന് പെരുകയായിരുന്നു. ആഫ്രിക്കൻ ഒച്ചുകളെ കാട്ടുപന്നി, ഉപ്പന്‍ (ചെമ്പോത്ത്), പന്നിയെലി എന്നിവയും ചെറിയ ഒച്ചുകളെ കോഴി, താറാവ് എന്നിവയും തിന്നാറുണ്ട്. എന്നാൽ, ഒച്ചുകളുടെ ശരീരത്തിലെ സ്രവത്തിൽ നിരവധി രോഗകാരികളായ വിരകളുടെ മുട്ടകൾ, ബാക്ടീരിയകൾ എന്നിവ ഉള്ളതിനാൽ ഒച്ചുകളെ തിന്ന കോഴി, താറാവ് എന്നിവയുടെ മാംസം ഉപയോഗിക്കുന്നവരിൽ ഏതെങ്കിലും തരത്തിലുള്ള രോഗ സാധ്യത കൂടുതലാണെന്ന് പരിസ്ഥിതി പ്രവർത്തകനും ആഫ്രിക്കൻ ഒച്ചുകളെക്കുറിച്ച് ഗവേഷണം നടത്തുകയും ചെയ്യുന്ന ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു. കൂടാതെ, ആഫ്രിക്കൻ ഒച്ചുകളുടെ ശരീരത്തിലെ സ്രവം മനുഷ്യരിൽ തലച്ചോർ സംബന്ധമായ ഗുരുതര രോഗങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ടെന്ന് ഇദ്ദേഹം പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ അരുണാചല്‍പ്രദേശിലും ഡെറാഡൂണിലുമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകളെത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. മാരക രാസ വസ്തുക്കള്‍ ഇവയുടെ നശീകരണത്തിന് ഉപയോഗിക്കാമെങ്കിലും അത് പരിസ്ഥിതിയെ ബാധിക്കും.
തുരിശും പുകയിലക്കഷായവും ചേര്‍ന്ന മിശ്രിതം സ്പ്രേ ചെയ് ഇവയെ നശിപ്പിക്കാം. കൂടാതെ, ആഫ്രിക്കൻ ഒച്ചുകളെ ശേഖരിച്ച് വലിയ കുഴികുത്തി അതിൽ ഉപ്പ് വിതറിയും ഇവയെ ഉന്മൂലനം ചെയ്യാം.
കാർഷിക മേഖലയ്ക്കും മനുഷ്യരാശിക്കും ഭീഷണിയാകുന്ന ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണത്തിന് ജനകീയ കൂട്ടായ്മ ഉറപ്പാക്കിയുള്ള സർക്കാർ ഇടപെടൽ അനിവാര്യമാണെന്നും ഇ. ഉണ്ണികൃഷ്ണൻ പറഞ്ഞു.
ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ നാട്ടുകാര്‍ രംഗത്ത്
പയ്യന്നൂര്‍: ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ വെള്ളൂരിലെ നാട്ടുകാര്‍ രംഗത്തിറങ്ങി. വെള്ളൂര്‍ ജനകീയ കലാസമിതിയുടെയും കുടക്കത്ത് ക്ഷേത്ര പരിസരത്തുമായി നടന്ന ഒച്ച് നശീകരണ പ്രവര്‍ത്തനത്തിന് വാര്‍ഡ് കൗണ്‍സിലര്‍ സി. ചന്ദ്രന് നേതൃത്വം നല്കി. കഴിഞ്ഞദിവസം കൗണ്‍സിലര്‍മാരായ സി. ചന്ദ്രന്, കെ.പി. ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്ത്തകന് ഇ. ഉണ്ണികൃഷ്ണന് ഒച്ചുകളുടെ വ്യാപനമുണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി ക്ലാസെടുത്തു.
തുരിശുലായനിയുടെയും പുകയില കഷായത്തിന്റെയും മിശ്രിതം സ്പ്രേ ചെയ്താണ് ഒച്ചുകളെ തുരത്തുന്ന പ്രവര്‍ത്തനം നടത്തിയത്. കൃഷിക്കും പരിസ്ഥിതിക്കും ദോഷകരമാകുന്ന ആഫ്രിക്കന്‍ ഒച്ചിനെ നശിപ്പിക്കാന്‍ പ്രത്യേകം ഇടപെടല്‍ ആവശ്യമാണെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
District News
തലശേരി: ദുക്റാന തിരുനാൾ ദിനമായ ജൂലൈ മൂന്നിന് പൊതുഅവധിയായി പ്രഖ്യാപിക്കണമെന്ന് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത സമിതി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
നൂറ്റാണ്ടുകളായി കേരളത്തിലെ സീറോ മലബാർ വിശ്വാസിസമൂഹം അതീവ ഭക്തിപൂർവം ആചരിക്കുന്ന തിരുനാൾ, മതപരമായ പ്രാധാന്യത്തിനപ്പുറം കേരളത്തിന്റെ സാംസ്കാരികവും ചരിത്രപരവും സാമൂഹികവുമായ പൈതൃകത്തിന്റെ ഭാഗവുമാണ്. ലക്ഷക്കണക്കിന് വിശ്വാസികൾ ദേവാലയങ്ങളിലെ തിരുക്കർമങ്ങളിലും പ്രാർഥനാശുശ്രൂഷകളിലും കുടുംബ, സമൂഹ ആഘോഷങ്ങളിലും പങ്കെടുക്കുന്ന സാഹചര്യത്തിൽ ജൂലൈ മൂന്നിന് സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും പൊതുഅവധി പ്രഖ്യാപിക്കുന്നത് വിശ്വാസികളുടെ മതസ്വാതന്ത്ര്യത്തെയും വികാരങ്ങളെയും മാനിക്കുന്ന നടപടിയായിരിക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു.
വിശുദ്ധ തോമാശ്ലീഹായുടെ ഭാരതത്തിലെ സുവിശേഷവത്കരണ ദൗത്യവും സമൂഹത്തിന്റെ വളർച്ചയ്ക്കായി വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളും പരിഗണിച്ച് അദ്ദേഹത്തിന്റെ ഓർമദിനത്തിന് അർഹിക്കുന്ന അംഗീകാരം നൽകുന്നതിന് സംസ്ഥാന സർക്കാർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത കമ്മിറ്റി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ സമിതികൾക്കും ഇമെയിൽ മുഖേന നിവേദനം നൽകി.
അനുകൂലമായ നടപടികൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ. അഖിൽ മാത്യു മുക്കുഴി, ജനറൽ സെക്രട്ടറി ജിസ്മോൻ കുരിക്കാട്ടിൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോസ്ന എസ്എച്ച് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
District News
തലശേരി: കൈക്കൂലി കേസിൽ വയനാട് കൽപ്പറ്റ വാണിജ്യ നികുതി ഡപ്യൂട്ടി കമ്മീഷണർ ഓഫീസിലെ മുൻ മാനേജരും പാലക്കാട് പിരായിനി സ്വദേശിയുമായ ബി. പ്രതാപനെ (61) തലശേരി വിജിലൻസ് കോടതി ഏഴുവർഷം കഠിന തടവിനും ഒരുലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.
മുത്തങ്ങ ചെക്ക് പോസ്റ്റിൽ സെക്യൂരിറ്റി ഡെപ്പോസിറ്റായി കെട്ടിവച്ച പണം തിരികെ അനുവദിക്കുന്നതിന് 40,000 രൂപ കൈക്കൂലി വാങ്ങിയ കേസിലെ പ്രതിയെ തലശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ആണ് ശിക്ഷിച്ചത്.
സെക്യൂരിറ്റി ഡെപ്പോസിറ്റായി അടച്ച തുക തിരികെ ലഭിക്കാൻ വയനാട് സ്വദേശിയാണ് കൽപ്പറ്റ വാണിജ്യ നികുതി ഓഫീസിൽ അപേക്ഷ നൽകിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള കോഫി ട്രേഡിംഗ് സ്ഥാപനം മുത്തങ്ങ ചെക്ക് പോസ്റ്റിൽ കെട്ടിവച്ച തുകയായിരുന്നു തിരികെ ലഭിക്കേണ്ടിയിരുന്നത്.
വയനാട് വിജിലൻസ് യൂണിറ്റാണ് കൈക്കൂലി വാങ്ങുന്നതിനിടെ പ്രതാപനെ കൈയോടെ
പിടിച്ചത്. വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പിമാരായ കെ.കെ. മാർക്കോസ്, ആർ. ജയരാജ്, മുൻ പോലീസ് ഇൻസ്പെക്ടർ ജസ്റ്റിൻ ഏബ്രഹാം എന്നിവരാണ് അന്വേഷിച്ചത്.
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. അനൂപ് ഹാജരായി. പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.
District News
തളിപ്പറമ്പ്: എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേര്‍ പിടിയിൽ. തളിപ്പറമ്പ് ആസാദ് നഗറിലെ പി.പി. ഷഹീര്‍ (36), പഴയങ്ങാടിയിലെ സി.പി. അറഫാത്ത് (39) എന്നിവരെയാണ് ഡാന്‍സാഫും തളിപ്പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. സിപ്ലോക്കറില് സൂക്ഷിച്ച 5.8116 ഗ്രാം കഞ്ചാവും 44,000 രൂപയുടെ 11.9454 ഗ്രാം എംഡിഎംഎയും ഇവരിൽനിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ദേശീയപാതയിലെ പാറേക്കുളം ജ്വല്ലറിക്ക് സമീപത്തുനിന്നാണ് ഇരുവരെയും തളിപ്പറമ്പ് എസ്ഐ കെ.എസ്. നിതിന്‍, എസ്ഐ യു.എസ്. അസ്ബര്‍ ബാബു, സീനിയര്‍ സിപിഒ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
District News
കൊട്ടിയൂർ: കൊട്ടിയൂർ തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള ഹൈക്കോടതി സ്വമേധയാ ഇടപെട്ടു. കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, സംസ്ഥാന വനം-വന്യജീവി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോർഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയെ കേസിൽ എതിർകക്ഷികളായി ഉൾപ്പെടുത്താൻ കോടതി നിർദേശിച്ചു. ജസ്റ്റീസ് രാജ വിജയരാഘവൻ, ജസ്റ്റീസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
ക്ഷേത്രം കാടിനും പുഴയ്ക്കും നടുവിലായി സ്ഥിതി ചെയ്യുന്നതിനാൽ മതാചാരങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിർത്തേണ്ടതിന്റെ പ്രാധാന്യം കോടതി ചൂണ്ടിക്കാട്ടി. ഉത്സവകാലത്ത് വൻതോതിൽ തീർഥാടകർ എത്തുന്നതിനാൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കാത്ത താത്കാലിക ക്രമീകരണങ്ങളാണ് നിലവിൽ നടപ്പാക്കുന്നതെന്നും നിരീക്ഷിച്ചു.
ഇടുങ്ങിയ റോഡുകൾ കാരണമുള്ള ഗതാഗതക്കുരുക്ക്, തിരക്ക് നിയന്ത്രണം, 80 ഏക്കർ വിശുദ്ധ വനപ്രദേശത്തെ മാലിന്യ സംസ്കരണം, മഴക്കാലത്ത് ബാവലിപ്പുഴ മുറിച്ചുകടക്കുന്നതിനുള്ള താത്കാലിക തൂക്കുപാലങ്ങളുടെ നിർമാണം തുടങ്ങിയ വിഷയങ്ങൾ കോടതി പ്രത്യേകം പരിഗണിച്ചു. കൊട്ടിയൂരിന്റെ സുസ്ഥിര വികസനവും ഇക്കോ ടൂറിസം മാനേജ്മെന്റും സംബന്ധിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) സമർപ്പിച്ച റിപ്പോർട്ടും കോടതി പരിശോധിച്ചു.
ഉപയോഗശൂന്യമായി കിടക്കുന്ന 40 ഏക്കർ സർക്കാർ ഭൂമി പാർക്കിംഗിനായി വിനിയോഗിക്കുക, ബയോ ടോയ്ലറ്റുകൾ സ്ഥാപിക്കുക, മഴക്കാലത്ത് പുഴ മുറിച്ചുകടക്കാൻ താത്കാലിക തൂക്കുപാലങ്ങൾ നിർമിക്കുക തുടങ്ങിയ നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.
വന്യജീവി സംരക്ഷണ നിയമം, വനസംരക്ഷണ നിയമം, പരിസ്ഥിതി ലോലപ്രദേശങ്ങളുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ എന്നിവ പാലിച്ചു മാത്രമേ വികസന പ്രവർത്തനങ്ങൾ നടത്താവൂവെന്നും കോടതി ഓർമിപ്പിച്ചു. കേസ് ജൂലൈ മുന്നിന് വീണ്ടും പരിഗണിക്കും.
അതേസമയം, ക്ഷേത്രപരിസരത്ത് വ്ലോഗർമാരും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരും നടത്തുന്ന ലൈവ് സ്ട്രീമിംഗും റീൽസ് ചിത്രീകരണവും തീർഥാടകരുടെ ആരാധനാ സ്വാതന്ത്ര്യത്തെ ബാധിക്കുന്നുവെന്ന പരാതിയും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
District News
പാണത്തൂർ: കമ്മാടി ഭാഗത്ത് വനാതിർത്തി മേഖലയിൽ തമ്പടിച്ചിരുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും ആർആർടി-പിആർടി സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് സ്പെഷൽ കാട്ടാന ഡ്രൈവ് നടത്തിയത്.
ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനഭീതിയിലായിരുന്ന മാമ്പളം, പെരുമുണ്ട, കമ്മാടി പ്രദേശങ്ങളിലുള്ളവർക്ക് തത്കാലം ആശ്വാസമായി. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.പി. രാജു, ആർആർടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി. പ്രവീൺകുമാർ എന്നിവർ ദൗത്യത്തിന് നേതൃത്വം നൽകി.
പ്രദേശത്ത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പലതും കാടുപിടിച്ചു കിടക്കുന്ന അവസ്ഥയിലാണെന്നും ഇത് വന്യമൃഗങ്ങൾക്ക് ജനവാസമേഖലയിൽ സുരക്ഷിതമായി തമ്പടിക്കുന്നതിനുള്ള സാഹചര്യമൊരുക്കുന്നുണ്ടെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. ഈ സ്ഥലങ്ങളിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കാൻ ഉടമസ്ഥർ തയാറാകണമെന്നാണ് ആവശ്യം.
District News
പാലാവയൽ: യുവതലമുറ ലഹരിമരുന്നുകൾ മുതൽ അമിത ഇന്റർനെറ്റ് ഉപഭോഗം വരെയുള്ള ലഹരികളിലേക്ക് വഴിതെറ്റുന്നുവെന്ന ആശങ്കകൾക്കിടയിൽ മലയോരത്തുനിന്ന് തികച്ചും വ്യത്യസ്തമായൊരു മാതൃക. അവധിക്കാലത്ത് പോക്കറ്റ് മണി സമ്പാദിക്കാൻ ജോലിയുടെ വലിപ്പച്ചെറുപ്പമോ സമൂഹം കല്പിച്ചുവച്ചിരിക്കുന്ന വിലയോ നോക്കാതെ വീടുകളിലും സ്ഥാപനങ്ങളിലും വിവിധ ജോലികൾ ചെയ്ത പാലാവയലിലെ പ്ലസ് വൺ വിദ്യാർഥി ജീസനും കൂട്ടുകാരുമാണ് പുതിയ മാതൃക സൃഷ്ടിച്ചത്.
സാമാന്യം മികച്ച സാമ്പത്തിക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നു വരുന്ന ജീസനും കൂട്ടുകാരും പോക്കറ്റ് മണിക്ക് വീട്ടുകാരെ ആശ്രയിക്കാതെ അവധിക്കാലത്ത് വിവിധ വീടുകളിലെ വാട്ടർ ടാങ്കുകൾ കഴുകി വൃത്തിയാക്കുകയും പുല്ലുപറിക്കുകയും ചെയ്യുന്നതടക്കമുള്ള ജോലികൾ ചെയ്താണ് വരുമാനമുണ്ടാക്കിയത്. കേവലം പോക്കറ്റ് മണിയെന്നതിനപ്പുറം പുതിയ വർഷത്തെ പഠനച്ചെലവിനുള്ള തുകയിൽ നല്ലൊരു ഭാഗവും സ്വന്തമായി സമ്പാദിക്കാൻ ഇവർക്കു കഴിഞ്ഞു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ എബിൻ മൈക്കിളാണ് ജീസന്റെ കഥ ആദ്യമായി പുറംലോകത്തെ അറിയിച്ചത്. ബംഗളൂരുവിൽ നഴ്സിംഗിനു പഠിക്കുന്ന സഹോദരൻ ഗ്രീസനും അവധിക്ക് വീട്ടിലെത്തിയപ്പോൾ ജീസനും കൂട്ടുകാർക്കുമൊപ്പം ജോലിക്കിറങ്ങി.
പുതുതലമുറയ്ക്കു മുന്നിൽ പുതിയ മാതൃക സൃഷ്ടിച്ച ജീസനെ കഴിഞ്ഞദിവസം ചിറ്റാരിക്കാൽ പോലീസ് വീട്ടിലെത്തി ആദരിച്ചു. ഇൻസ്പെക്ടർ കെ.വി. ഉമേശൻ, എഎസ്ഐമാരായ സലിൻരാജ്, രഘുനാഥ്, എസ് സിപിഒ ശ്രീകാന്ത് എന്നിവരടങ്ങിയ സംഘം ജീസനുള്ള സ്നേഹസമ്മാനമായി ഒരു ഷർട്ടും വാങ്ങിനൽകി.
പാലാവയലിലെ പടിഞ്ഞാറേക്കര ടോമിയുടെയും സിന്ധുവിന്റെയും മകനായ ജീസൻ കുട്ടിക്കാലം മുതൽ അച്ഛനൊപ്പം വിവിധ അനാഥാലയങ്ങളിലെത്തി അവിടങ്ങളിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകുന്നതും അവരുടെ മുടിയും നഖവും വെട്ടി വൃത്തിയാക്കുന്നതുമടക്കമുള്ള സേവനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.
അച്ഛന്റെ സേവനപ്രവർത്തനങ്ങളാണ് ഏതു തൊഴിലിന്റെയും മഹത്വം ഉൾക്കൊള്ളാൻ തനിക്കു പ്രേരണയായതെന്ന് ജീസൻ പറയുന്നു.
District News
കണ്ണൂർ: വായന വാരാചരണത്തോടനുബന്ധിച്ച് കണ്ണൂർ സർവകലാശാല എൻഎസ്എസ് സെൽ സമാഹരിച്ച പുസ്തകങ്ങൾ കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർക്ക് കൈമാറി.
കണ്ണൂർ സർവകലാശാല ഡയറക്ടർ ഓഫ് സ്റ്റുഡന്റ് സർവീസസ് ഡോ. കെ.വി. സുജിത്താണ് കണ്ണൂർ സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ ജയിൽ ജോയിന്റ് സൂപ്രണ്ട് കെ.കെ. റിനിലിന് പുസ്തകങ്ങൾ കൈമാറിയത്.
എൻഎസ്എസ് സെല്ലിലെ വോളണ്ടിയർമാർ സമാഹരിച്ച വിവിധതരത്തിലുള്ള 150 ലേറെ പുസ്തകങ്ങളാണ് ജയിൽ അധികൃതർക്ക് കൈമാറിയത്. ജയിൽ സൂപ്രണ്ട് കെ. വേണു, ഡെപ്യൂട്ടി സൂപ്രണ്ട് നിതിൻ തോമസ്, വെൽഫെയർ ഓഫീസർ ടി. രാജേഷ്കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
District News
കണ്ണൂർ: ഇന്ത്യൻ റെയിൽവേ, ആർമി എന്നിവിടങ്ങളിലും വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് പണം തട്ടിയെടുത്ത കേസിലെ പ്രതിയെ കണ്ണൂർ ക്രൈം ബ്രാഞ്ച് പിടികൂടി. കേരളത്തിലും കർണാടകയിലും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയായി മുങ്ങി നടക്കുകയായിരുന്ന കൊട്ടാരക്കര സ്വദേശി എസ്. സന്തോഷ്കുമാർ (56) ആണ് പിടിയിലായത്.
കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. പ്രമോദ്, ഷിനോജ്, ബിജു എന്നിവരടങ്ങുന്ന സംഘമാണ് എറണാകുളം കാക്കനാട്നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരേ കണ്ണൂർ ക്രൈംബ്രാഞ്ചിലും കാട്ടാക്കട, കനകക്കുന്ന്, പന്തളം, അടൂർ, ഏനാത്ത്, പുളികീഴ്, ഹരിപ്പാട്, മംഗളൂരു ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി 11 കേസുകൾ നിലവിലുണ്ട്.
ഇന്ത്യയിലും വിദേശത്തും സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലിയും വീസയും വാഗ്ദാനം ചെയ്തും പ്രതി ആളുകളിൽനിന്ന് പണം തട്ടിയെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കണ്ണൂർ: തോട്ടട പോളിടെക്നിക്കിൽ കോളജിൽ നടന്നുവരുന്ന ഇന്റർ പോളിടെക്നിക്ക് കലോത്സവത്തിന്റെ രണ്ടാംദിവസത്തെ മത്സരങ്ങൾ പൂർത്തിയായപ്പോൾ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്ക് മുന്നേറുന്നു.
കൊട്ടിയം ശ്രീനാരായണ 110 പോയിന്റുകളോടെയാണ് മുന്നിൽ നിൽക്കുന്നത്.100 പോയിന്റുകൾ നേടിയ തൃപ്രയാർ ശ്രീരാമ ഗവ. പോളിടെക്നിക്ക് രണ്ടാം സ്ഥാനത്തും 81 പോയിന്റുകൾ നേടി തിരുവനന്തപുരം സെൻട്രൽ പോളിടെക്നിക്ക് മൂന്നാം സ്ഥാനത്തുമാണ്. ഇന്നലെ 12 ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്. മത്സര ഇനങ്ങൾ, ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ ചുവടെ.
നാടൻപാട്ട്: കണ്ണൂർ ഗവ. പോളിടെക്നിക്, തൃക്കരിപ്പൂർ ഇകെഎൻഎം ഗവ. പോളി, കാസർഗോഡ് ഗവ. പോളി. നാടോടി നൃത്തം (ആൺ കുട്ടികൾ): മാനസ് മഹേശ്വർ, (തൃപ്രയാർ ശ്രീരാമ ഗവ. പോളി), ഹരികൃഷ്ണൻ ഹരിലാൽ, (ഗവ. പോളി, കോതമംഗലം) ഇരുവരും ഒന്നാം സ്ഥാനം പങ്കിട്ടു. ശ്രേയസ് ബിജേഷ്, (തൃശൂർ മഹാരാജാസ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്), കിഷോർ ബേബി, (കടുത്തുരുത്തി ഗവ.പോളി). പദ്യം ചൊല്ലൽ (ഇംഗ്ലീഷ്): ഇബ്രാഹിം ഫത്താഹ്, (കാസർഗോഡ് ഗവ. പോളി)
പി.കെ. ഷഹീം അജ്മൽ (തിരൂരങ്ങാടി എകെഎൻഎം ഗവ. പോളി), ജോയൽ ജോമോൻ, (കൊട്ടിയംശ്രീനാരായണ). പ്രസംഗം (ഇംഗ്ലീഷ്): ജിം സാറ ജോർജ്, (കളമശേരി ഗവ. പോളി),ജോയൽ ജോമോൻ, (കൊട്ടിയം ശ്രീനാരായണ), കെ.എസ്. സിധ ഫാത്തിമ (തൃപ്രയാർ ശ്രീരാമ ഗവ. പോളി). നാടോടി നൃത്തം (പെൺ കുട്ടികൾ): എസ്.ആർ. അഭിരാമി സുനിൽ (തിരുവനന്തപുരം സെൻട്രൽ പോളി), എം.ആർ.കൃഷ്ണ (തൃശൂർ ഗവ. വനിതാപോളി) ഇരുവരും ഒന്നാംസ്ഥാനം പങ്കിട്ടു.
നീരദ ജോബിഷ്, (കോഴിക്കോട് ഗവ. വനിതാ പോളി). ഗായത്രി ജെ. പിള്ള, (കൊട്ടിയം ശ്രീനാരായണ), നന്ദന സന്തോഷ്, (കൂട്ടുകാരൻ പോളിടെക്നിക് വടക്കൻ പറവൂർ) ഇരുവരും മൂന്നാം സ്ഥാനം പങ്കിട്ടു.
ലളിത ഗാനം (പെൺ കുട്ടികൾ): ഹെന്തിയ ബി സ്റ്റാലിൻ (കോഴിക്കോട് ഗവ. പോളി), ടി.എസ്. ധിയ (തൃശൂർ ഗവ. വനിത പോളി). പി.ആർ. ആര്യ (മീനങ്ങാടി ഗവ. പോളി), ബി.എസ്. കാർത്തിക (കായംകുളം ഗവ. വനിതാ പോളി) ഇരുവരും മൂന്നാം സ്ഥാനംപങ്കിട്ടു.
സമാപനം നാളെ, മന്ത്രി സണ്ണി
ജോസഫ് ഉദ്ഘാടനം ചെയ്യും
ഇന്റർ പോളി ടെക്നിക്ക് കലോത്സവം നാളെ സമാപിക്കും. സമാപന സമ്മേളനം ഉച്ച കഴിഞ്ഞ് ഒന്നിന് മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. ഇന്റർപോളി യൂണിയൻ ചെയർമാൻ അഭിലാഷ് കെ. യു അധ്യക്ഷത വഹിക്കും. മേയർ പി ഇന്ദിര, എംഎൽഎമാരായ ടി.ഒ. മോഹനൻ, കെ.വി. സുമേഷ് എന്നിവർ മുഖ്യാതിഥികളാകും.
District News
തളിപ്പറമ്പ്: ദേശീയപാതാ നിർമാണവുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് കുപ്പം സിഎച്ച് നഗർ, കപ്പണത്തട്ട്, കണികുന്ന് എന്നിവിടങ്ങളിലെയും ജനങ്ങൾ അനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നു. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടുമെന്ന് മന്ത്രി പി.കെ. ബഷീർ നിയമസഭയെ അറിയിച്ചു. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ ഉന്നയിച്ച സബ്മിഷന് മറുപടി നൽകുകയായിരുന്നു മന്ത്രി.
ദേശീയപാത വികസനത്തിനായി കുന്നിടിച്ച് മണ്ണെടുത്ത ഭാഗങ്ങളിൽ ശാസ്ത്രീയമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് ഈ മേഖലയിൽ വലിയ ഭീതിയാണ് ഉയർത്തുന്നത്. കഴിഞ്ഞ മഴക്കാലത്ത് ഇവിടെ വൻതോതിൽ മണ്ണിടിച്ചിലുണ്ടാവുകയും നിർമിച്ച സംരക്ഷണ ഭിത്തികൾ തകരുകയും ചെയ്തിരുന്നു. ഇത് കാൽനടയാത്രികർക്കും വാഹനങ്ങൾക്കും പുറമെ നിരവധി വീടുകൾക്കും വലിയ ഭീഷണിയായി മാറി.
കുന്നിൻചെരിവുകളിൽനിന്ന് കുത്തിയൊലിച്ചുവരുന്ന ചെളിയും മണ്ണും താഴെയുള്ള ജനവാസ മേഖലകളിലേക്കാണ് എത്തുന്നത്.
സി.എച്ച്. നഗറിലെ നാൽപ്പതിലേറെ കുടുംബങ്ങളുടെ വീട്ടുമുറ്റങ്ങളിലും വഴികളിലും ചെളി അടിഞ്ഞുകൂടി യാത്ര പോലും അസാധ്യമായ അവസ്ഥയാണ് ഉണ്ടായത്. പല വീടുകളുടെയും ഉള്ളിലേക്ക് വരെ ഈ ചെളിവെള്ളം കയറുന്നുണ്ട്. ഇതിനേക്കാൾ ഗുരുതരമായ പ്രശ്നം പ്രദേശത്തെ കുടിവെള്ള സ്രോതസുകൾ വ്യാപകമായി മലിനമായതാണ്.
എംഎൽഎയും ജില്ലാ ഭരണകൂടവും ഇടപെട്ട് നിർമാണ കരാറുകാരായ മേഘ കൺസ്ട്രക്ഷൻസിനോട് കുടിവെള്ളം എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും അത് കാര്യക്ഷമമായി നടന്നില്ല.
ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും അറുതിയില്ലാതെ നീണ്ടു. ഈ സാഹചര്യത്തിലാണ് പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് ടി.കെ ഗോവിന്ദൻ എംഎൽഎ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്.
പ്രദേശത്ത് സമഗ്രമായ ഡ്രൈനേജ് സംവിധാനം നടപ്പിലാക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി പി.കെ. ബഷീർ വ്യക്തമാക്കി. നിലവിൽ ഓവുചാലുകൾ വൃത്തിയാക്കാൻ തൊഴിലാളികളെയും യന്ത്രസാമഗ്രികളെയും വിന്യസിച്ചിട്ടുണ്ടെന്നും മൺസൂൺ റെസ്പോൺസ് ടീം കൃത്യമായ നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
പുറമെ, ദേശീയപാതാ അധികൃതരേയും ജില്ലാ ഭരണകൂടത്തേയും എംഎൽഎയേയും ഉൾപ്പെടുത്തി അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്നും ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി നിയമസഭയിൽ ഉറപ്പു നൽകി. മന്ത്രിയുടെ പ്രഖ്യാപനം വന്നതോടെ തങ്ങളുടെ യാത്രാദുരിത ത്തിനും കുടിവെള്ള പ്രശ്നത്തിനും ഭീതിക്കും ഉടൻ അവസാനമാകുമെന്ന പ്രതീക്ഷയിലാണ് കുപ്പം, കണികുന്ന് പ്രദേശങ്ങളിലെ കുടുംബങ്ങൾ.
District News
പെരുമ്പടവ്: കരിപ്പാൽ എസ്വിയുപി സ്കൂളിൽ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ഓണത്തിന് ഒരു കൊട്ട പൂക്കൾ പദ്ധതിക്ക് തുടക്കമായി.
ഓണക്കാലത്ത് നാടൻ പൂക്കൾ ലഭ്യമാക്കുക, വിദ്യാർഥികളിൽ പരിസ്ഥിതി അവബോധവും കാർഷിക സംസ്കാരവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
സ്കൂളിൽ പ്രധാനാധ്യാപിക പി.പി. ബിന്ദു വിദ്യാർഥികൾക്ക് പൂച്ചെടിത്തൈകൾ വിതരണം ചെയ്തുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകർ, പരിസ്ഥിതി ക്ലബ് ഭാരവാഹികൾ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
District News
ചെറുപുഴ: പ്രാപ്പൊയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. എസ്പിസി, ജെആർസി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബുകളുടെ നേതൃത്വത്തിലാണു ദിനാചരണം സംഘടിപ്പിച്ചത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്പെഷൽ അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. മുഖ്യാധ്യാപകൻ കെ.വി. രാജൻ, സീനിയർ അസിസ്റ്റന്റ് ഒ.പി. സോജൻ എന്നിവർ ലഹരി വിരുദ്ധ സന്ദേശം നല്കി. തുടർന്ന് പ്രാപ്പൊയിൽ ടൗണിൽ ലഹരി വിരുദ്ധ റാലിയും ലഹരി വിരുദ്ധ പോസ്റ്റർ രചനാമത്സരവും സംഘടിപ്പിച്ചു.
ചെറുപുഴ സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ അജിത്കുമാർ, സിന്ധു മണി എന്നിവർ പ്രസംഗിച്ചു. എസ്പിസി കോ-ഓർഡിനേറ്റർമായ കെ. അനിത, ടി.എം. ഷിജു, സ്കൗട്ട് ആൻഡ് ഗൈഡ് കോ-ഓർഡിനേറ്റർ പി. പ്രസീത, ലിറ്റിൽ കൈറ്റ്സ് കോ ഓർഡിനേറ്റർ ആതിര രാജ്, കായികാധ്യാപകൻ സുനീഷ് ജോർജ് എന്നിവർ പരിപാടികൾക്കു നേതൃത്വം നല്കി.
District News
ശ്രീകണ്ഠാപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഇന്ന് ലഹരി വിരുദ്ധ സന്ദേശ റാലി സംഘടിപ്പിക്കും. ശ്രീകണ്ഠപുരം പോലീസ്, എക്സൈസ്, സമരിറ്റൻ പാലിയേറ്റീവ് എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്തറാലി ഉച്ചയ്ക്ക് രണ്ടിന് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് ബസ്സ്റ്റാൻഡിൽ പൊതുസമ്മേളനത്തോടെ അവസാനിക്കും.
ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ, എം.വി. വിഷ്ണുപ്രസാദ് സന്ദേശറാലി ഫ്ലാഗ് ഓഫ് ചെയ്യും.
ശ്രീകണ്ഠപുരം നഗരസഭാചെയർപേഴ്സൺ ഇ.വി. രാമകൃഷ്ണൻ ടൗൺസ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ശ്രീകണ്ഠപുരത്തെയും പരിസരപ്രദേശങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശ്രീകണ്ഠപുരത്തെ വിവിധ തൊഴിലാളി സംഘടനകൾ, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ, ശ്രീകണ്ഠപുരം എക്സ് സർവീസ് മെൻ ഫോറം, വ്യാപാരിവ്യവസായി ഏകോപന സമിതി എന്നിവർക്കൊപ്പം പൊതുജനങ്ങളും സന്ദേശ റാലിയുടെ ഭാഗമാകും.
District News
ആലക്കോട്: മലയോര ഹൈവേയിൽ രയറോം കാക്കടവ് ബസ് സ്റ്റോപ്പിൽ കെഎസ്ആർടിസി പ്രിയദർശിനി ബസുകൾ നിർത്തുന്നില്ലെന്ന് പരാതി. നേരത്തെ ഇവിടെ നിർത്തിയിരുന്നതാണ്. പ്രിയദർശിനി സർവീസുകൾ തുടങ്ങിയതിന് ശേഷമാണ് യാത്രക്കാർ കൈനീട്ടിയാലും ബസ് നിർത്താതെ പോകുന്നതെന്നാണ് നട്ടുകാർ പറയുന്നത്.
ആർടിഒ അംഗീകൃത ബസ് സ്റ്റോപ്പാണ് കാക്കടവ്. മലയോര മേഖലയിൽ നിന്ന് ഇരിട്ടി-ചെറുപുഴ- വെള്ളരിക്കുണ്ട് മേഖലകളിലേക്ക് സഞ്ചരിക്കുന്ന യാത്രക്കാർ ഇത് മൂലം ബുദ്ധിമുട്ടുകയാണ്. മണിക്കൂറുകൾ കഴിഞ്ഞാലാണ് അടുത്ത എസ്ആർടിസി ബസുകൾ എത്തുന്നത്. അംഗീകൃത സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെതിരേ ആർടിഒ യ്ക്ക് പരാതി നൽകാനുള്ള തീരുമാനത്തിലാണ് നട്ടുകാർ.
District News
മണക്കടവ്: ജില്ലാപഞ്ചായത്ത്, ഉദയഗിരി പഞ്ചായത്ത്, കൃഷിഭവൻ, ഉദയഗിരി കുടുംബശ്രീ സിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ ‘ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലിത്തൈ നടീൽ നടത്തി. ജില്ലാപഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സിന്ധു തോമസ്, സരിത ജോസ്, പഞ്ചായത്ത് അംഗം ജോയി പള്ളിപ്പറമ്പിൽ, കൃഷി ഓഫിസർ ഡീന സെബാസ്റ്റ്യൻ, കൃഷി അസിസ്റ്റന്റ് എ.പി. ശ്രീജ, കുടുംബശ്രീ ചെയർപേഴ്സൻ സനിത ലിജു, ജെസി ആമക്കാട്ട് എന്നിവർ പ്രസംഗിച്ചു.
District News
തടിക്കടവ്: കരുണാപുരം കത്തോലിക്കാ കോൺഗ്രസ്, ക്രെഡിറ്റ് യൂണിയൻ (ടിഎസ്എസ്എസ്) എന്നിവയുടെ ആഭിമുഖ്യത്തിൽ ചപ്പാരപ്പടവ് ഗ്രാമ പഞ്ചായത്ത് തടിക്കടവ് ആയൂഷ് ഹോമിയോ പിഎച്ച്സി യുടെ സഹകരണത്തോടെ ഹോമിയോ മെഡിക്കൽ ക്യാമ്പും പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി.
ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളിൽ ഉദ്ഘാടനം ചെയ്തു. ജോസ് വെട്ടുകല്ലാംകുഴി, സജി കിടാരത്തിൽ, ഷാജി മരുതോലിൽ, ജോസ് ഏത്തക്കാട്ട്, രാജു കൊട്ടാരത്തിപറമ്പിൽ, സാജു കോഴിപ്പാടത്ത് എന്നിവർ പ്രസംഗിച്ചു. മെഡിക്കൽ ഓഫീസർമാരായ ഡോ. ജി.മേഘ, ഡോ. ജാസ്മിൻ ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
District News
പയ്യന്നൂര്‍: പഠനകാലത്ത് മികച്ച വിജയം കൈവരിക്കണമെന്നും പഠിച്ച് മുന്നേറി സാമൂഹിക പ്രതിബദ്ധ തയുള്ളവരാകണമെന്നും വി. കുഞ്ഞികൃഷ്ണന് എംഎല്‍എ. പാര്‍ശ്വവത്കരിക്കപ്പെട്ടവരോട് അനുകമ്പയുള്ളവരായിരിക്കണമെന്നും എംഎല്‍എ പറഞ്ഞു. പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്കൂളില്‍ നടന്ന മോണ്‍. ജെ.ബി. റോഡ്രിഗസ് അനുസ്മരണവും അവാര്‍ഡ് ദാന ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഫാ. സുനീഷ് ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് റിന്റോ ജോസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെംബര്‍ എ.കെ. ശ്രീജ, സ്റ്റാഫ് പ്രതിനിധി ബിജി ജോസഫ്, മുഖ്യാധ്യാപിക സിസ്റ്റര്‍ റെജി ജോസഫ്, സിബി ചെറിയാന്, അവാര്‍ഡ് ജേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ ഈ സ്കൂളില്‍നിന്ന് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ 77 വിദ്യാര്‍ഥിനികള്‍ക്ക് അവാര്‍ഡുകള്‍ നല്കി. യുഎസ്എസ് വിജയികളായ 32 വിദ്യാര്‍ഥികളേയും എന്‍എംഎംഎസ് വിജയികളായ ആറ് വിദ്യാര്‍ഥികളേയും ചടങ്ങില്‍ അനുമോദിച്ചു.