നിർമാണസാമഗ്രികൾ ഇറക്കിയിട്ട് കാലങ്ങളായി; തൂക്കുവേലി പ്രതിരോധം പൂർത്തിയായില്ല
1570039
Tuesday, June 24, 2025 7:19 AM IST
മാനന്തവാടി: തൃശിലേരി മുത്തുമാരിയിലെ തൂക്കുവേലി പ്രതിരോധത്തിനാവശ്യമായ നിർമാണസാമഗ്രികൾ ഇറക്കിയിട്ട് കാലമേറെയായിട്ടും നിർമാണ പ്രവർത്തി പൂർത്തിയാക്കാതെ അധികൃതർ. വന്യമൃഗ ശല്യത്താൽ പൊറുതിമുട്ടുന്ന പ്രദേശത്ത് പേരിനുമാത്രം കാവൽ ഏർപ്പെടുത്തിയ വനം വകുപ്പ് നടപടിക്കെതിരേ പ്രതിഷേധം ശക്തമാക്കാനോരുങ്ങുക പ്രദേശവാസികൾ.
കാട്ടാനകളുടെ ശല്യത്തിൽ വലഞ്ഞ് പ്രദേശവാസികൾ പ്രതിഷേധം ഉയർത്തുന്പോൾ മാത്രമാണ് പ്രതിരോധമാർഗങ്ങളെപ്പറ്റി അധികൃതർ ആലോചിക്കുന്നതെന്നാണ് കർഷകരുടെ ആരോപണം.
കഴിഞ്ഞ വർഷം രാഷ്ട്രീയ പാർട്ടികൾ അടക്കം പ്രദേശത്ത് ജനകീയ പ്രതിരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് കുംകിയാനകളെ ഉപയോഗിച്ച് കാട്ടാന ശല്യം താത്കാലികമായി പരിഹരിച്ചിരുന്നു.
അന്ന് ഒത്തുതീർപ്പു ചർച്ചയിൽ തൂക്ക് ഫെൻസിംഗ് നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന വാഗ്ദാനം ഇതുവരെയും പാലിച്ചിട്ടില്ല. ഫലവർഗങ്ങൾ കായ്ച്ചു നിൽക്കുന്ന സമയമായതിനാൽ പ്രദേശത്ത് കാട്ടാനക്കൂട്ടം പതിവാണ്.
വാഗ്ദാനം പാലിച്ച് ഉടൻ ഫെൻസിംഗ് നിർമാണം പൂർത്തീകരിക്കാനുള്ള നടപടി സ്വീകരിക്കാത്ത പക്ഷം ജനകീയ പ്രതിഷേധങ്ങൾ വീണ്ടും ആരംഭിക്കുമെന്ന് കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ബെന്നി പറഞ്ഞു.
നിസാരമായ സാങ്കേതിക തടസങ്ങൾ പറഞ്ഞ് പദ്ധതി വൈകിക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും കർഷക കോണ്ഗ്രസ് നേതാക്കൾ മുന്നറിയിപ്പ് നൽകി.