മുതുമല പുനരധിവാസ പദ്ധതി നിർവഹണത്തിലെ സാന്പത്തിക ക്രമക്കേട്: എസ്സി-എസ്ടി കമ്മീഷൻ അന്വേഷണം ആരംഭിച്ചു
1570212
Wednesday, June 25, 2025 5:43 AM IST
ഷംസുദ്ദീൻ ഗൂഡല്ലൂർ
ഗൂഡല്ലൂർ: മുതുമല പുനരധിവാസ പദ്ധതി നിർവഹണത്തിൽ സാന്പത്തിക ക്രമക്കേട് ഉണ്ടെന്ന ആരോപണത്തിൽ തമിഴ്നാട് പട്ടികജാതി-വർഗ കമ്മീഷൻ അന്വേഷണം ആരംഭിച്ചു. മുതുമല പഞ്ചായത്തിലെ മുതുകുളിയിൽ കമ്മീഷൻ നടത്തിയ സിറ്റിംഗിൽ ആദിവാസികൾ പരാതികൾ ബോധിപ്പിച്ചു. കമ്മീഷൻ അംഗങ്ങളായ ശെൽവകുമാർ, രേഖ, പൊൻദോസ് എന്നിവരാണ് പരാതികൾ സ്വീകരിച്ചത്. സബ് കളക്ടർ സംഗീത, ഡിആർഒ നാരായണൻ, ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, മുതുമല കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർമാരായ അരുണ്കുമാർ, വിദ്യ, എസിഎഫ് കറുപ്പയ്യ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2007ൽ കടുവ സങ്കേതമായി പ്രഖ്യാപിച്ച മുതുമല വന്യജീവി സങ്കേതത്തിലെ കുടുംബങ്ങൾക്കു നടപ്പാക്കിയതാണ് പുനരധിവാസ പദ്ധതി. 137 ആദിവാസി കുടുംബങ്ങളെ മുതുമലയിൽനിന്നു മുള്ളൻവയൽ, ബെണ്ണ, ബീച്ചനകൊല്ലി, ബേബി നഗർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാറ്റി. ഈ ഗ്രാമങ്ങളിൽ റോഡ്, നടപ്പാത, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയാറായില്ല. ഇതു പുനരധിവസിപ്പിച്ച കുടുംബങ്ങൾക്ക് ബുദ്ധിമുട്ടായി. മുതുമലയിലെ മൗണ്ടാടൻ ചെട്ടി കുടുംബങ്ങളെ അയ്യംകൊല്ലിക്കടുത്ത ചണ്ണകൊല്ലിയിലേക്കാണ് മാറ്റിയത്.
പുനരധിവസിപ്പിച്ച ഓരോ പട്ടികവർഗ യോഗ്യതാകുടുംബത്തിനും 10 ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിച്ചത്. എന്നാൽ പലർക്കും ഏഴു ലക്ഷം രൂപയാണ് ലഭിച്ചത്. മൗണ്ടാടൻ ചെട്ടി കുടുംബങ്ങൾക്ക് പട്ടയ ഭൂമിക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും ലഭിച്ചിരുന്നു.
പുനരധിവാസ പദ്ധതി നിർവഹണത്തിൽ വലിയ ക്രമക്കേട് നടന്നുവെന്നാണ് പട്ടികവർഗ കുടുംബങ്ങളുടെ ആരോപണം. അധികാരികളും ഇടനിലക്കാരും ചേർന്നാണ് ക്രമക്കേട് നടത്തിയതെന്നും അവർ പറയുന്നു. ഇതുസംബന്ധിച്ച് ആദിവാസികൾ വനം അധികൃതർക്കടക്കം പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ സിപിഐയുടെ പോഷക പ്രസ്ഥാനമായ തമിഴ്നാട് ആദിവാസി സംഘടനയുടെ നേതൃത്വത്തിൽ സമരങ്ങൾ സംഘടിപ്പിച്ചു.
ഇത് വൃഥാവിലായപ്പോൾ സംഘം കേന്ദ്ര-സംസ്ഥാന എസ്സി-എസ്ടി കമ്മീഷനുകൾക്ക് പരാതി നൽകി. സിപിഐ നേതാക്കളായ വി.പി. ഗുണശേഖരൻ, എ. മുഹമ്മദ് ഗനി, തമിഴ്നാട് ആദിവാസി സംഘം നേതാക്കളായ മഹേന്ദ്രൻ, ദേവദാസ്, സുരേഷ്, ലക്ഷ്മി, ലളിത എന്നിവരുടെ നേതൃത്വത്തിലാണ് പരാതി അയച്ചത്.
ഇതേത്തുടർന്നാണ് സംസ്ഥാന കമ്മീഷൻ അംഗങ്ങൾ അന്വേഷണത്തിന് എത്തിയത്. ആദിവാസി ഗ്രാമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് കമ്മീഷൻ അംഗങ്ങൾ നിർദേശം നൽകി. ഇന്ന് ദേശീയ കമ്മീഷൻ അംഗങ്ങളും അന്വേഷണത്തിനെത്തുമെന്നാണ് വിവരം.