680 ഗ്രാം ഭാരവുമായി ജനിച്ച കുട്ടിയുടെ ജീവൻ നിലനിർത്തി ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ്
1570220
Wednesday, June 25, 2025 5:43 AM IST
മേപ്പാടി: പനമരം കൂളിവയൽ സ്വദേശികളായ ദന്പതിമാർക്ക് 680 ഗ്രാം ഭാരവുമായി ജനിച്ച കുഞ്ഞിന് തൃതീയതല നവജാത ശിശു പരിചരണം നൽകി സംരക്ഷിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ കോളജ് പീഡിയാട്രിക് വിഭാഗം. 29 ആഴ്ച മാത്രമായിരുന്നു കുഞ്ഞ് അമ്മയുടെ ഗർഭ പാത്രത്തിൽ കഴിഞ്ഞിരുന്നത്.
തുടർന്നുണ്ടായ അടിയന്തര സാഹചര്യത്തിൽ പ്രസവ സ്ത്രീ രോഗ വിഭാഗം മേധാവി ഡോ. എലിസബത് ജോസഫിന്റെയും ശിശുരോഗ വിഭാഗം ഡോക്ടർമാരുടെയും നേതൃത്വത്തിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ജീവന് അപകടം സംഭവിയ്ക്കാതെ പുറത്തെടുക്കുകയായിരുന്നു. അവയവങ്ങൾ പൂർണ വളർച്ച പ്രാപിക്കാത്തതിനാൽ ജനനം മുതൽ കുഞ്ഞിനെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയും ചെയ്തു.
തുടർന്നുള്ള ചികിത്സകൾ ഡോ. അബിിന്റെ നേതൃത്വത്തിലുള്ള ശിശുരോഗ വിദഗ്ധരുടെയും ഹെഡ് നഴ്സ് സിസ്റ്റർ ജാസ്മിന്റെ നേതൃത്വത്തിലുള്ള നഴ്സുമാരുടെയും മേൽനോട്ടത്തിലായിരുന്നു. 87 ദിവസത്തെ തീവ്രപരിചരണത്തിന് ശേഷം കുട്ടി സുഖം പ്രാപിച്ചപ്പോൾ വാർഡിലേയ്ക്ക് മാറ്റുകയും പിന്നീട് 1500 ഗ്രാം തൂക്കത്തോടെ വളർച്ചയും വികാസവും ഉറപ്പാക്കി കുഞ്ഞിനെ വീട്ടിലേയ്ക്ക് അയയ്കുകയായിരുന്നു.