ചാത്തന്നൂർ തിരുമുക്കിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി
1549888
Thursday, May 15, 2025 6:13 AM IST
ചാത്തന്നൂർ: ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ വീണ്ടും കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് പൊട്ടി. ദേശീയ പാതയിലെ ഗതാഗതം മണിക്കൂറുകളോളം അവതാളത്തിലായി. വെള്ളം ഒഴുകിയ റോഡിലെ കുഴിയിൽ ബൈക്ക് വീഴുകയും ചെയ്തു. ബൈക്ക് യാത്രക്കാരൻ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ദേശീയ പാതയിൽ തിരുവനന്തപുരം ഭാഗത്തേയ്ക്കുള്ള വൺവേ സർവീസ് റോഡിലാണ് പൈപ്പ് പൊട്ടി വെള്ളം പുഴപോലെ ഒഴുകിയത്. ഈ ഭാഗത്ത് റോഡിന്റെ വികസന പ്രവർത്തനങ്ങൾ നടക്കുന്നതേയുള്ളൂ. റോഡിന്റെപല ഭാഗത്തും കുഴികളുണ്ട് എന്നതിനേക്കാൾ റോഡ് പൂർണമായും നിരപ്പുമല്ല.
വെള്ളത്തിലൂടെ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു നീങ്ങിയത്. പരിസരത്തെ കടകളിലും വീടുകളിലും വെള്ളം കയറി ബുദ്ധിമുട്ടുണ്ടായി.
ജപ്പാൻ കുടിവെള്ള പദ്ധതിയുടെ കൊട്ടിയം ഭാഗത്തേയ്ക്കുള്ള മെയിൻ പൈപ്പാണ് പൊട്ടിയത്. ഇതോടെ കൊട്ടിയം, മയ്യനാട് പഞ്ചായത്ത് പ്രദേശങ്ങളിലെ ജലവിതരണം മുടങ്ങി. പ്രധാന വാൽവ് അടച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ജലമൊഴുക്ക് നിയന്ത്രിക്കാനായത്.
ദേശീയപാത പുനർനിർമാണ ഭാഗമായി നിലവിലുണ്ടായിരുന്ന പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലിയും നടന്നുവരികയാണ്. ചാത്തന്നൂർ ജംഗ്ഷന് പടിഞ്ഞാറ് ഭാഗം മുതൽ സ്റ്റാൻഡേർഡ് ജംഗ്ഷൻ വരെ ഇതിനകം നിരവധി തവണ പുതിയ പൈപ്പ് പൊട്ടിയ സംഭവമുണ്ടായിട്ടുണ്ട്. ആദ്യം പൈപ്പ് പൊട്ടിയത് പോസ്റ്റ് ഓഫീസിന് സമീപമാണ്.
നിലവാരമില്ലാത്ത പൈപ്പ് ആയതിനാലാണ് വെള്ളം തുറന്നു വിട്ടപ്പോൾ പൈപ്പ് പൊട്ടിയത് എന്ന് അന്നേ ആരോപണം ഉയർന്നിരുന്നു. നാട്ടുകാർ പൈപ്പ് സ്ഥാപിക്കുന്നത് അന്ന് തടയുകയും ചെയ്തിരുന്നു.
അതിന് ശേഷം പല തവണ പൈപ്പ് പൊട്ടി. കൊട്ടിയം ഭാഗത്തേയ്ക്കുള്ള വെള്ളം തുറന്നു വിട്ടാൽ പൈപ്പ് പൊട്ടുമെന്ന അവസ്ഥയാണ്. വെള്ളത്തിന്റെ പ്രഷർ താങ്ങാൻ കഴിയാത്ത നിലവാരമില്ലാത്ത പൈപ്പ് ആണെന്ന ആരോപണം വീണ്ടും ശക്തമായിരിക്കുകയാണ്.
കുടിവെള്ളം മുടങ്ങുക മാത്രമല്ല യാത്രക്കാർക്കും വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും ദുരിതമായി മാറിയിരിക്കുകയാണ് സ്ഥിരമായ പൈപ്പ് പൊട്ടൽ.