കടലോളം ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ
1563587
Friday, May 30, 2025 6:23 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: ചരക്ക് കപ്പൽ അപകടം, കടലോളം ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ. ഏതു സമയത്തും ഒഴുകിയെത്താവുന്ന കണ്ടെയ്നറുകൾ മത്സ്യബന്ധന വള്ളങ്ങൾക്ക് ഭീഷണിയാകുമെന്ന് വിലയിരുത്തലിൽ വള്ളമിറക്കാൻ മടിച്ചു മത്സ്യത്തൊഴിലാളികൾ.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തുന്നതുൾപ്പെടെ കപ്പൽചാലും താണ്ടി ലോകത്തെ വിവിധ രാജ്യങ്ങളിലേക്കു പോകുന്ന കൂറ്റൻ കപ്പലുകൾക്കും ഒഴുകി നടക്കുന്ന കണ്ടെയ്നറുകൾ ഭീഷണിയാകും. വിഴിഞ്ഞം തു റമുഖത്തുനിന്നു കൊച്ചിക്കുള്ള യാത്രക്കിടയിൽ കടലിൽ താണ എംഎസ്സി എൽസ - മൂന്നിൽ ഉണ്ടായിരുന്ന 643 കണ്ടെയ്നറുകൾക്ക് എന്തു സംഭവിച്ചു എന്നറിയാൻ ഇതുവരെയും അധികൃതർക്ക് കഴിയാത്തതാണ് ആശങ്കക്ക് വഴിയൊരുക്കിയത്.
ഭാരം കുറഞ്ഞതും കാലിയായിരുന്നതുമായ അറുപതോളം കണ്ടെയ്നറുകൾ മാത്രമാണ് ഇതുവരെ തീരത്തടിഞ്ഞത്. ബാക്കിയുള്ളവയിൽ ചിലത് ഇനിയും ഒഴുകിയെത്താമെന്ന കണക്കു കൂട്ടലിലാണെങ്കിലും അവ എത്രത്തോളം എന്നു പറയാനും അധികൃതർക്കായിട്ടില്ല. ഇന്നലെ കേരള തീരങ്ങളിൽ കണ്ടെയ്നർ എത്തിയില്ലെങ്കിലും തമിഴ്നാട് കുളച്ചൽ തീരത്ത് ഒരെണ്ണമടിഞ്ഞത് ഏറെ പ്രക്ഷുപ്തമായ കടലിൽ ഇവ ഏതു ദിശയിലേക്ക് വേണമെങ്കിലും ചലിക്കാമെന്നതിന് തെളിവായി.
എൽസാ അപകടത്തിൽപ്പെട്ട ശേഷവും വിഴിഞ്ഞം തുറമുഖത്തേക്കുള്ള കപ്പൽ വരവിനു തടസമുണ്ടായില്ല. എന്നാൽ തീരത്തു തീരസംരക്ഷണ സേനയുടെയും തീരദേശ പോലീസിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും കർശന നിരീക്ഷണം തുടരുന്നുണ്ട്. വിഴിഞ്ഞത്തിനും 12 നോട്ടിക്കൽ മൈൽ മാത്രം മാറിയാണ് അന്താരാഷ്ട്ര കപ്പൽ ചാനൽ. ഇതുവഴി ദിനംപ്രതി നൂറുകണക്കിനു കപ്പലുകൾ കടന്നുപോകുന്നുണ്ട്. അതിശക്തമായ കടലൊഴുക്കുള്ളതിനാൽ കണ്ടെയ്നറുകൾ ഇവയുടെ സുരക്ഷയേയും ബാധിക്കാമെന്നും വിലയിരുത്തലുണ്ട്.
തകർന്ന കണ്ടെയ്നറുകൾ വെള്ളത്തിനു പുറത്തു കാണാവുന്ന തരത്തിൽ ഒഴുകുന്നുണ്ടെങ്കിലും പൊടിപ്പൊളിയാത്തവയുടെ സഞ്ചാരം പെട്ടെന്നു കണ്ടുപിടിക്കാൻ പറ്റാത്തതും ബന്ധപ്പെട്ടവരെ കുഴക്കുന്നു. ഇതോടൊപ്പം സ്വതന്ത്രമായി വള്ളമിറക്കാൻ മടിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കാര്യവും കഷ്ടത്തിലായി.
രാത്രികാലങ്ങളിലും കടൽ ക്ഷോഭമുള്ള സമയങ്ങളിലും കണ്ടെയ്നറുകൾ ഒഴുകിയെത്തിയാൽ അപകടത്തിനു വഴിതെളിക്കുമെന്നു തൊഴിലാളികൾ പറയുന്നു. അപകടത്തിൽപ്പെട്ട കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകൾ പൂർണമായി കണ്ടെത്തുന്നതുവരെ ഇവരുടെ ആശങ്കക്ക് അറുതിയുണ്ടാകില്ല.
മൺസൂൺ കാലമാണു വിഴിഞ്ഞം ഉൾപ്പെടെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന സീസൺ. അടുത്ത മാസം ഒൻപത് മുതൽ ട്രോളിംഗ് നിരോധനം നിലവിൽ വരുമ്പോഴും പരമ്പരാഗതക്കാർ വള്ളങ്ങളിൽ രാവും പകലും സജീവമായി കടലിൽ ഉണ്ടാകും. കപ്പലപകടവും കണ്ടെയ്നറുകൾ ഏതു സമയത്തും ഒഴുകിയെത്താമെന്ന ഭയവും ഇക്കുറിയുള്ള മത്സ്യബന്ധനത്തെ ബാധിക്കും. ഇതിനിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്കുകളും മറ്റു മാലിന്യങ്ങളും കടുത്ത പാരിസ്ഥിതിക പ്രശ്നത്തിനും മത്സ്യസമ്പത്തിനും ഭീഷണിയാകുമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
പോലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു ശുചികരണം നടത്തിയെങ്കിലും പൂർണമാക്കാനായില്ല. മറ്റുന്ന സ്ഥലങ്ങളിൽ ഇടവിട്ട് പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയുന്നതും ശുചികരണത്തിന് തിരിച്ചടിയായി. കരുംകുളം കല്ലുമുക്കിൽ ബുധനാഴ്ച അടിഞ്ഞ പൊട്ടാത്ത കണ്ടെയ്നർ ഇന്നലെയും നീക്കാനായില്ല.
ദുരന്ത നിവാരണ അതോരിറ്റി അധികൃതരും തഹസിൽദാരും വില്ലേജ് ഓഫീസറും മറ്റ് ഉദ്യോഗസ്ഥരും വന്ന് മടങ്ങിയെങ്കിലും മാറ്റുന്ന കാര്യത്തിൽ തീരുമാനമായില്ല. ബന്ധപ്പെട്ട സ്വകാര്യ ഏജൻസി അധികൃതർ ജെ. സി. ബിയുടെ സഹായത്തോടെ കരയിൽ കയറ്റി സൂക്ഷിക്കുകയാണ്. എന്നാൽ ഇന്നലെ കൊല്ലത്ത് തുറക്കുന്നതിനിടയിൽ കണ്ടെയ്നറിന് തീ പിടിച്ചു എ്ന വാർത്ത കരിംകുളം നിവാസികളെയും ആശങ്കയിലാക്കി.
പൊട്ടിത്തകരാതെ കിടക്കുന്ന കണ്ടെയ്നറിനുള്ളിൽ എന്തായിരിക്കുമെന്ന് അധികൃതർക്ക് പോലും വ്യക്തതയില്ല. നാട്ടുകാർ കണ്ടെയ്നറിനടുത്ത് പോകരുതെന്ന കർശന നിർദ്ദേശവും പോലീസ് നൽകി. മറ്റാരും കണ്ടെയ്നർ തുറക്കാതിരിക്കാൻ കാഞ്ഞിരംകുളം പോലീസും പൂവർ തീരദേശ പോലീസും പട്രോളിംഗ് ശക്തമാക്കി.