യുവാവിന്റെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം
1564069
Sunday, June 1, 2025 6:21 AM IST
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കുന്നിക്കോട് പുളിമുക്ക് ' റസീന മന്‍സിലില്‍ റിയാസി(29)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുന്നിക്കോട് പാപ്പരംകോട് ഷിബിന മന്‍സിലില്‍ നിന്നും മേലില കടമ്പ്ര കുഞ്ഞിരത്തുംമൂട് വീട്ടില്‍ താമസിക്കുന്ന ഷിഹാബുദീനെ(വക്കീല്‍ ഷിഹാബ് -44)യാണ് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജ് ബിന്ദു സുധാകരന് ശിക്ഷിച്ചത്.
2013 ഫെബ്രുവരി 25ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കുന്നിക്കോട് - പട്ടാഴി റോഡില്‍ ബൈക്കില്‍ വരികയായിരുന്ന റിയാസിനെ കുന്നിക്കോട് പള്ളിക്ക് സമീപം തടഞ്ഞുനിര്‍ത്തി ബൈക്കില്‍ നിന്നും പിടിച്ചിറക്കി പ്രതി കൈയില്‍ കരുതിയിരുന്ന കൂര്‍ത്ത കത്തി ഉപയോഗിച്ച് റിയാസിനെ നെഞ്ചിലും വയറ്റിലും മുതുകിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും കുത്തിപരുക്കേല്‍പ്പിക്കുകയായിരുന്നു.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലിസ് എത്തി റിയാസിനെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംഭവ സ്ഥലത്തുനിന്നും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
പ്രതിയുടെ അനുജനും റിയാസും വിളക്കുടി പഞ്ചായത്തിലെ ഇറച്ചി സ്റ്റാള്‍ ലേലത്തില്‍ പിടിക്കുന്നതുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ശത്രുതയില്‍ കഴിഞ്ഞു വരവേ കൊല്ലപ്പെട്ട റിയാസും സുഹൃത്തുക്കളും പ്രതിയുടെ വീട്ടില്‍ കയറി പ്രതിയേയും മാതാവിനേയും ഉപദ്രവിച്ചതിലുള്ള മുന്‍ വിരോധത്താലായിരുന്നു കൊലപാതകം.
കുന്നിക്കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഐഎസ്എച്ച്ഒ എം. അന്‍വര്‍ കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു. 31 രേഖകളും അഞ്ച് തൊണ്ടി മുതലും ഹാജരാക്കിയ കേസില്‍ 20 സാക്ഷികളേയും വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ കമലാസനന് ഹാജരായി.