ദേശീയപാതയിലെ മേൽപ്പാലത്തിൽ വിള്ളൽ അടച്ചിട്ടും ഫലം കണ്ടില്ല
1564071
Sunday, June 1, 2025 6:21 AM IST
ചാത്തന്നൂർ: നിർമാണം നടക്കുന്ന ദേശീയപാതയിലെ മേൽപ്പാലത്തിന് മുകളിൽ വിള്ളൽ. കരാർ കന്പനി രഹസ്യമായി വിള്ളൽ അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും മഴ പെയ്ത് വെള്ളം കെട്ടി നിന്നപ്പോൾ അടച്ച വിള്ളലുകൾ വ്യക്തമായി.ചാത്തന്നൂർഊറാം വിള ജംഗ്ഷനിലെ മേൽപാലത്തിലാണ് വിള്ളലുണ്ടായത്. ഇവിടെ റോഡ് നിർമാണം പൂർത്തിയാക്കി ആറ് വരിപ്പാത ഗതാഗതത്തിനായി തുറന്നു കൊടുത്തതാണ്.
ഒരാഴ്ചയിലധികം ഇതുവഴി വാഹനങ്ങൾ ഓടുകയും ചെയ്തു . അതിനിടയിലാണ് വിള്ളലുണ്ടായതുംഅത് കണ്ടെത്തിയ കരാർ കന്പനി വാഹനഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചുവിട്ട് വിള്ളലുകൾ അടച്ചത്.നിർമാണ പ്രവൃത്തി പൂർത്തിയായ മേൽപാലത്തിന്റെ തെക്കുഭാഗത്ത് മതിലിനോട് ചേർന്ന ഭാഗത്താണ് വിള്ളൽ കണ്ടത്.
തുടർന്ന് ഇത് വഴിയുള്ള ഗതാഗതം നിരോധിച്ചു കൊണ്ടാണ് അറ്റകുറ്റപണികൾ തുടങ്ങിയത്.അതേസമയം പാലത്തിന് മുകളിൽ കണ്ട വിള്ളൽ ഗൗരവമുള്ളതല്ലെന്നാണ് സ്ഥലം സന്ദർശിച്ച ദേശീയ പാത അധികൃതരുടെ വിശദീകരണം.
ടാർ ചെയ്തതിന്റെ മുകളിൽ മാത്രമാണ് വിള്ളൽ ഉണ്ടായത്. ഇതു പാലത്തിന് ഒരു വിധ ബലക്ഷയവും ഉണ്ടാക്കില്ല എന്ന നിലപാടിലാണ് അധികൃതർ. ഈ ഭാഗത്തെ ടാറിംഗ് മാറ്റി സിലിക്കൺ ഒഴിച്ച് മണ്ണ് ബലപ്പെടുത്താനുള്ള നീക്കമാണ് നിർമാണ കമ്പിനി അധികൃതർ നടത്തുന്നത്. വാഹനങ്ങൾ പോകാതിരിക്കാനും ആളുകൾ ഈ ഭാഗത്തേക്ക് പോകാതിരിക്കാനും ഇരു സൈഡുകളും പൂർണമായും അടച്ചത് സംശയത്തിന് കാരണമായിട്ടുണ്ട്.