മഴക്കെടുതി: നാശനഷ്ടങ്ങളുടെ വ്യാപ്തി ഭീകരം; വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു
1564316
Monday, June 2, 2025 6:21 AM IST
കുളത്തൂപ്പുഴ: കിഴക്കൻ മലയോര മേഖലകളിൽ മഴക്ക് നേരിയ ശമനമുണ്ടായെങ്കിലും കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മഴക്കെടുതി ഇപ്പോഴും കുളത്തൂപ്പുഴയുടെ ഗ്രാമപ്രദേശങ്ങളില്‍ രൂക്ഷമായി തുടരുന്നു.
മരം വീണും മേല്‍ക്കൂര തകര്‍ന്നും നിരവധി വീടുകള്‍ക്ക് നാശം നേരിട്ടു. അമ്പതേക്കര്‍ കുന്നുംപുറത്ത് ഷീബാ മന്‍സിലില്‍ താജുദ്ദീന്റെ വീടിനു മുകളിലേക്ക് സമീപത്ത് നിന്നിരുന്ന പ്ലാവ് ഒടിഞ്ഞു വീണു കോണ്‍ക്രീറ്റിനു വിള്ളലുണ്ടായി. കുളത്തൂപ്പുഴ കൈതക്കാട് ഓർത്തഡോക്സ് പള്ളിക്ക് സമീപം ഷാഹുല്‍ ഹമീദിന്റെ വീടിനു സമീപം നിന്നിരുന്നു രണ്ടു പ്ലാവുകള്‍ കഴിഞ്ഞ ദിവസത്തെ ശക്തമായ കാറ്റില്‍ ഒടിഞ്ഞ് അടുക്കളക്ക് മുകളിലേക്ക് വീണു പൂര്‍ണമായി തകര്‍ന്നു.
സംഭവ സമയം വീട്ടില്‍ താമസക്കാരില്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. കൃഷി നാശം സംബന്ധിച്ച് ഇപ്പോഴും കണക്കുകള്‍ക്ക് വ്യക്തത വന്നിട്ടില്ല. ഓരോ ദിവസവും വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ തങ്ങളുടെ നാശനഷ്ടം സംബന്ധിച്ച് പരാതികളും അറിയിപ്പുമായി എത്തുകയാണെന്നും ഭൂരിഭാഗം പേരും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളല്ലാത്തവരാണ്. അതിനാല്‍ മഴക്കെടുതിക്കായി സര്‍ക്കാര്‍ ഫണ്ട് വകയിരുത്തിയെങ്കില്‍ മാത്രമേ ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം എല്ലാവര്‍ക്കുമെത്തിക്കാന്‍ കഴിയുകയുള്ളൂവെന്നുമാണ് കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.
പ്രദേശത്ത് വ്യാപകമായി മരങ്ങളും ചില്ലകളും വീണ് വൈദ്യുതി ലൈനുകള്‍ തകര്‍ന്നത് പൂര്‍വസ്ഥിതിയിലാക്കി വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചെങ്കിലും ഏതാനും കോളനി പ്രദേശങ്ങളില്‍ 11 കെ. വി. ലൈനുകള്‍ തകര്‍ന്ന് കിടക്കുന്നതിനാല്‍ ആറാം ദിവസമായിട്ടും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.
കുളത്തൂപ്പുഴ സെക്ഷനു കീഴില്‍ അറുപതോളം വൈദ്യുതി തൂണുകള്‍ തകര്‍ന്നതായും ലക്ഷങ്ങളുടെ നാശനഷ്ടമാണ് കാറ്റും മഴയും കൊണ്ട് ബോര്ഡിനുണ്ടായിട്ടുള്ളതെന്നും അധികൃതര്‍ അറിയിച്ചു.