മന്ത്രി കനിയുന്നതും കാത്ത് കെഎസ്ആർടിസി ഡിപ്പോ
1564526
Tuesday, June 3, 2025 6:35 AM IST
കൊല്ലം: കെ എസ് ആർ ടി സി കൊല്ലം ഡിപ്പോ താലൂക്ക് ഓഫീസ് ജംഗ്ഷനിലേക്ക് മാറ്റുന്ന പദ്ധതി ധന വകുപ്പിന്റെ അനുമതി കിട്ടാതെ നീളുകയാണ്. മന്ത്രി ബാലഗോപാൽ കനിയുന്നതും കാത്ത് കോൾഡ് സ്റ്റോറേജിലാണ് പദ്ധതി.
കെ എസ് ആർ ടി സി കൊല്ലം ഡിപ്പോക്ക് ഫണ്ട് അനുമതി നൽകുന്നത് സംബന്ധിച്ച ഫയലിന് ധന വകുപ്പിന്റെ അനുമതി കിട്ടാത്തതാണ് പദ്ധതി നീണ്ടുപോകാൻ നിലവിൽ കാരണമായിരിക്കുന്നത്.
16 കോടി മതിപ്പു ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് അന്തിമ രൂപരേഖയായെങ്കിലും ധന വകുപ്പ് പണം മാത്രം അനുവദിച്ചിട്ടില്ല. ബജറ്റിൽ വകയിരുത്തിയിട്ടുള്ള പദ്ധതിക്ക് ധന വകുപ്പിന്റെ പച്ചക്കൊടിയാണ് ഇനി വേണ്ടിയിരിക്കുന്നത്. അതിനുള്ള കാത്തിരിപ്പിലാണ് കൊല്ലക്കാർ.
\
കാറ്റത്തോ മഴയാത്തതോ ഏത് സമയവും നിലം പൊത്താറായി നിൽക്കുന്ന കൊല്ലത്തെ കെഎസ്ആർടിസി ഓഫിസീനും ഡിപ്പോക്കും പകരമായി പുതിയ ഡിപ്പോയും ബസ് സ്റ്റാന്റും വരുന്നത് കൊല്ലക്കാർ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. ഇത് സംബന്ധിച്ച് മന്ത്രിമാരുടെയും എം എൽ എ മാരുടെയും കാലപരിധി പറയുന്ന വാഗ്ദാനങ്ങൾ അനന്തമായി തുടരുമ്പോൾ പദ്ധതിക്ക് തുടക്കം കുറിക്കാൻ പോലും കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രമായി വികസിപ്പിക്കാനാണു ആദ്യം ലക്ഷ്യമിട്ടിരുന്നത്. ഓഫിസ്, ഡിപ്പോ, ഗാരേജ് ഉൾപ്പെടെ മുഴുവൻ സംവിധാനവും താലൂക്ക് ഓഫിസ് ജംഗ്ഷനിൽ നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്കു മാറ്റാനുള്ള പദ്ധതിയാണിത്.ഗാരേജ് പ്രവർത്തിക്കുന്നത് 1.73 ഏക്കർ സ്ഥലത്താണ്.
വകുപ്പ് മന്ത്രിയുടെ നിർദേശം കൂടി പരിഗണിച്ചാണ് ഇത്. 16 കോടി രൂപയാണ് ഇതിനായി ചെലവു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു മാസത്തിനുള്ളിൽ പദ്ധതിയുടെ പ്രോജക്ട് സർക്കാരിന് സമർപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അതിനു കാലതാമസം ഉണ്ടായി. കൊല്ലം ഡിപ്പോ യാഥാർഥ്യമാകുമെന്നു ജനപ്രതിനിധികർ പ്രഖ്യാപങ്ങൾ തുടർന്ന് നടത്തിയെങ്കിലും എല്ലാം അസ്ഥാനത്തായി.
നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്തേക്കു ഡിപ്പോ മാറ്റുമ്പോൾ, ഗാരേജിനു മതിയായ സ്ഥലം ലഭിക്കാതെ വരും. ഡിപ്പോയിൽ 103 ബസുകൾ ആണ് ഉള്ളത്.
ലിങ്ക് റോഡിലും മറ്റുമാണ് വൈകുന്നേരമായാൽ ബസുകൾ പാർക്ക് ചെയ്യാറുള്ളത്. സ്ഥല പരിമിതി പരിഹരിക്കാൻ ഗാരേജ് ചാത്തന്നൂരിലേക്ക് മാറ്റാനായിരുന്നു തീരുമാനിയിച്ചിരുന്നത്.
നിലവിൽ ഗാരേജ് പ്രവർത്തിക്കുന്ന സ്ഥലത്ത് രണ്ടുനില കെട്ടിടം നിർമിച്ച് താഴെ ഗാരേജും മുകളിൽ ഓഫിസും ഡിപ്പോയും പ്രവർത്തിപ്പിക്കും. ആധുനിക സൗകര്യങ്ങളോടു കൂടിയ ഡിപ്പോയാണ് ലക്ഷ്യമിടുന്നത്. കോഫി ഷോപ്പ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കാൻ ലക്ഷ്യമുണ്ട്.
താഴത്തെ നില പൂർണമായി ഉപയോഗിക്കാൻ കഴിയുന്നതിനാൽ ഗാരിജ് ചാത്തന്നൂരിലേക്കു മാറ്റുന്നത് ഒഴിവാക്കാനാകും. താലൂക്ക് ഓഫിസ് ജംഗ്ഷന്റെ വികസനവും ഇതോടെ നടക്കും.
എം.മുകേഷ് എംഎൽഎയാണ് പദ്ധതിക്ക് മുൻകൈ എടുത്തത്. വർഷങ്ങൾ വലിച്ചു നീട്ടപ്പെട്ടെങ്കിലും ധന വകുപ്പിന്റെ അനുമതിയുടെ വാതിൽപ്പടി വരെ കാര്യങ്ങൾ എത്തിയത് മുകേഷിന്റെ ശ്രമഫലമായാണ്. കാന്റീൻ കെട്ടിടം നിൽക്കുന്ന 18 സെന്റ് വസ്തു ഉൾപ്പെടെ നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്ത് വിനോദ സഞ്ചാര വികസന പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനു മുന്നിൽ ഹൗസ് ബോട്ടുകൾക്കുള്ള അരീനയും ജലഗതാഗത വകുപ്പിന്റെബോട്ട് ജെട്ടിയും നിർമിക്കാനും ലക്ഷ്യമിടുന്നു.
കൊല്ലം എം എൽ എ എം. മുകേഷിന്റെ ഫണ്ടിൽ നിന്നുള്ള അഞ്ച് കോടിയും ബജറ്റിൽ വകയിരുത്തിയ 10 കോടിയും പദ്ധതിക്കായി ഉപയോഗിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മൂന്നു വർഷം മുൻപ് വെറും 8 കോടിക്ക് നടപ്പിലാക്കാൻ ആലോചിച്ചിരുന്ന പദ്ധതിയുടെ മതിപ്പു ചെലവ് ഇപ്പോൾ 16 കോടി എത്തുമെന്നാണ് കണക്കാക്കുന്നത്.
ബജറ്റിൽ അനുമതി കിട്ടിയെങ്കിലും ധന വകുപ്പ് പണം അനുവദിച്ച ശേഷം മാത്രമേ ടെൻഡർ ഉൾപ്പടെ നിർമാണ നടപടികൾ ആരംഭിക്കാൻ കഴിയൂ. അതിനിനിയും കാലതാമസം വേണ്ടി വന്നാൽ പുതിയ ഡിപ്പോക്കും ബസ് സ്റ്റാന്റിനും വേണ്ടിയുള്ള വേണ്ടിയുള്ള കാത്തിരിപ്പ് കൊല്ലക്കാർ കുറഞ്ഞത് രണ്ടു വർഷം കൂടി തുടരേണ്ടി വരും.
അജി വള്ളിക്കീഴ്