പ്രഫഷണല്‍ നാടക മത്സരം : മുച്ചീട്ട് കളിക്കാരന്റെ മകളെ ഒഴിവാക്കിയത് അക്കാദമി സെക്രട്ടറി ഇടപെട്ടെന്ന് ആരോപണം
1564821
Wednesday, June 4, 2025 6:54 AM IST
കൊല്ലം: സംസ്ഥാനതല പ്രഫഷണല്‍ നാടക മത്സരത്തില്‍ തിരുവനന്തപുരം സാഹിതി തീയറ്റേഴ്സിന്റെ മുച്ചീട്ട് കളിക്കാരന്റെ മകള്‍ എന്ന നാടകത്തെ അവഗണിച്ചതായി അണിയറ പ്രവര്‍ത്തകര്‍. മത്സര നാടകങ്ങളില്‍ എട്ടാമതായി അവതരിപ്പിക്കപ്പെട്ട മുച്ചീട്ട് കളിക്കാരന്റെ മകള്‍ നാടകത്തെ ഹര്‍ഷാരവങ്ങളോടെയാണ് തൃശൂരിലെ പ്രേക്ഷകര്‍ ഏറ്റെടുത്തത്.
അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോള്‍ ഈ നാടകത്തെ പൂര്‍ണമായും ഒഴിവാക്കിയതില്‍ വ്യാപകമായ പ്രതിഷേധം നാടക പ്രേക്ഷകര്‍ക്കിടയില്‍ നിന്നും കലാകാര സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ടെന്ന് സി.ആര് .മഹേഷ് എംഎല്‍എ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി, ഡോ. ഷിബു എസ്. കൊട്ടാരം, വെങ്കുളം ജയകുമാര്‍, എല്‍സി എന്നീ നാലുപേര്‍ അടങ്ങുന്ന ജൂറിയാണ് നാടകങ്ങളെ വിലയിരുത്തിയത്. സര്‍ക്കാരിന്റെ നോമിനിയായ കരിവള്ളൂര്‍ മുരളി മുന്‍കാലങ്ങളില്‍ പ്രവര്‍ത്തിച്ച അക്കാദമി സെക്രട്ടറിമാരില്‍ നിന്നും വിഭിന്നമായി നിക്ഷിപ്ത താത്പര്യങ്ങളോടെയും ഏകാധിപത്യ പ്രവണതയോടെയും പ്രവര്‍ത്തിക്കുന്നുവെന്ന ആക്ഷേപം നാടക പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്നും മുമ്പും ഉയര്‍ന്നു വന്നിട്ടുണ്ട്.
ഇത്തരത്തില്‍ കളങ്കിതനെന്ന് ന്യായമായും സംശയിക്കുന്ന സെക്രട്ടറി കഴിഞ്ഞ നാടക മത്സരത്തില്‍ തിരുവനന്തപുരം സാഹിതിയുടെ മുച്ചീട്ടു കളിക്കാരന്റെ മകള്‍ എന്ന നാടകത്തെ അദ്ദേഹത്തിന്റെനിർദേശപ്രകാരം പൂര്‍ണമായും തള്ളി ക്കള ഞ്ഞെന്ന് എംഎൽഎ ആരോപിച്ചു. മുച്ചീട്ടുകളിക്കാരന് എന്ന ജനകീയ നാടകത്തെ ഒരു പുരസ്കാരവും നല്‍കാതെ അവഹേളിച്ച സെക്രട്ടറി തല്സ്ഥാനത്തിരുന്നാല് സാഹിതിയും അനുഭാവമുള്ള പല സമിതികളും നാടകം മത്സരത്തിനയക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അനഭിമതനായ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവള്ളൂര്‍ മുരളി രാജിവച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന് മഹേഷ് ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ എംഎല്‍എക്ക് പുറമെ അവാര്‍ഡ് ജേതാക്കളായ രചയിതാവ് ഹേമന്ദ് കുമാര്‍,സംവിധായകന് രാജേഷ് ഇരുളം എന്നിവരും പങ്കെടുത്തു.