ജിം സന്തോഷ് വധക്കേസിലെ കൈക്കൂലി ആരോപണം : രണ്ടുപേർക്കെതിരെ കേസ്
1564816
Wednesday, June 4, 2025 6:54 AM IST
കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കാനെന്ന പേരില്‍ പ്രതിയുടെ മാതാവില്‍ നിന്ന് പണം വാങ്ങിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ കേസ്.
ആര്‍വൈഎഫ് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി പുലത്തറ നൗഷാദ്, ആദിനാട് സ്വദേശി മറിയം ബീവി എന്നിവര്‍ക്കെതിരെയാണ് കരുനാഗപ്പള്ളി പോലീസ് കേസെടുത്തത്.
കേസിലെ ഏഴാം പ്രതി സാമുവലിന്റെ മാതാവില്‍ നിന്ന് പണം വാങ്ങിയതെന്നാണ് ആരോപണം. 2,65000 രൂപ ഇവര്‍ വാങ്ങിയെന്നാണ് പരാതി.
മകനെ തിരക്കി പോലീസ് ഇനി വരില്ലെന്നും, ഇതിനായി സിഐയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും, വാദിഭാഗം അഭിഭാഷകനും നല്‍കാനെന്ന പേരിലാണ് പണം വാങ്ങിയതെന്നും സാമുവലിന്റെ മാതാവ് ലളിത പറയുന്നു.
ഇയാള്‍ ബാങ്ക് അക്കൗണ്ട് വഴി ഒരു ലക്ഷം രൂപയും നേരിട്ട് 160000 രൂപയും വാങ്ങി. മകനെ രക്ഷിക്കാന്‍ സ്വർണം പണയം വച്ചാണ് പണം നല്‍കിയതെന്ന് ലളിത പറഞ്ഞു.
2025 മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് ഗുണ്ടാ പകയുടെ പേരില്‍ കരുനാഗപ്പള്ളി സ്വദേശി ജിം സന്തോഷിനെ വീട്ടില്‍ കയറി അലുവ അതുലിന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടികൊലപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ മറ്റൊരു ഗുണ്ടാ നേതാവിനെ കുത്തിയ കേസില്‍ സന്തോഷ് റിമാന്‍ഡിലായിരുന്നു. പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊലപാതകം.