ദുരിതമൊഴിയാതെ മത്സ്യത്തൊഴിലാളികള്‍
1565304
Friday, June 6, 2025 6:28 AM IST
കൊല്ലം: അറബിക്കടലില്‍ കപ്പല്‍ മറിഞ്ഞതിന് പിന്നാലെ തുടങ്ങിയ കൊല്ലത്തെ മത്സ്യത്തൊഴിലാളികളുടെ ദുരിതം അവസാനമില്ലാതെ തുടരുന്നു. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളിലെ തിരിച്ചറിയാൻ പോലും കഴിയാത്ത വിവിധ സാധനങ്ങളും ഒഴുകിനടക്കുന്ന കണ്ടെയ്നറുകളുമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതം വിതയ്ക്കുന്നത്.
കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി അഴീക്കല്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയവര്‍ക്ക് മത്സ്യത്തിനൊപ്പം കശുവണ്ടിയും (തോട്ടണ്ടി) ലഭിച്ചു. കണ്ടെയ്നറുകളുടെ അവശിഷ്ട ങ്ങളും വലയില്‍ കയറുന്നുണ്ട്. കൂടാതെ കടലില്‍ വിവിധ ഇടങ്ങളിലായി കിടക്കുന്ന കണ്ടെയ്നറുകളിലും, മറ്റ് അവശിഷ്ടങ്ങളിലും ഉടക്കി ബോട്ടുകളുടെ വല, റോപ്പ്, ബോര്‍ഡ് എന്നിവ നശിക്കുകയും ചെയ്തു. ചിലത് ഉപയോഗശൂന്യമായ അവസ്ഥിയിലാണ്.
അഴീക്കലിന് നിന്നും മത്സ്യബന്ധനത്തിന് പോയ 17 ബോട്ടുകളുടെ ഉപകരണളാണ് ഇത്തരത്തിൽ നശിച്ചത്. ഇതുമൂലം രണ്ടു മുതല്‍ മൂന്നു ലക്ഷം രൂപ വരെ നഷ്ടം സംഭവിച്ചതായി ബോട്ടുടമകള്‍ പറയുന്നു.
അപകടത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ചിതറി കിടക്കുന്നതിനാല്‍ ബോട്ടുകളിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ആശങ്കയിലാണ്. ട്രോളിംഗ് നിരോധനത്തിന് ഏതാനും ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതിന് മുമ്പ് ഉള്ള മത്സ്യ ബന്ധനം തടസപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.