കണ്ടെയ്നറുകൾ പൂർണമായും മാറ്റാനാകാതെ അധികൃതർ
1564824
Wednesday, June 4, 2025 6:54 AM IST
കൊല്ലം: കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ മുങ്ങിത്താണ കപ്പലില്‍ നിന്ന് കടലില്‍ വീണ കണ്ടെയ്നറുകളിൽ കൊല്ലത്ത് എത്തിയവയിൽ എല്ലാം മാറ്റാൻ സാധിക്കാതെ അധികൃതർ.
ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 43 കണ്ടെയ്നറുകളാണ് ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി തീരത്തടിഞ്ഞത്. ഇതില്‍ ഇനി 21 കണ്ടെയ്നറുകള്‍ കൂടി തീരത്ത് നിന്ന് മാറ്റാനുണ്ട്. വാഹനങ്ങള്‍ എത്തിപ്പെടാന്‍ കഴിയാത്തയിടങ്ങില് അടിഞ്ഞ കണ്ടെയ്നറുകളാണ് ഇവ.
വാഹനസൗകര്യമില്ലാതെ ഈ കണ്ടെയ്നറുകള്‍ എങ്ങനെ മാറ്റുമെന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. തീരത്തിനടുത്തേക്ക് വാഹന സൗകര്യമില്ലാത്ത തിരുമുല്ലവാരം പോലുള്ള സ്ഥലങ്ങളിലടിഞ്ഞ കണ്ടെയ്നറുകള്‍ എങ്ങനെ നീക്കുമെന്ന കാര്യത്തില്‍ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം, വൈകാതെ തന്നെ കണ്ടെയ്നറുകള്‍ നീക്കം ചെയ്യുമെന്നാണ് ജില്ലാ കളക്ടര്‍ എൻ. ദേവിദാസ് ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ആലപ്പാട്, അഴീക്കല്‍, നീണ്ടകര, ശക്തികുളങ്ങര, തിരുമുല്ലവാരം എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കണ്ടെയ്നറുകള്‍ അടിഞ്ഞത്.
ശക്തികുളങ്ങരയില്‍ നിന്നാണ് കണ്ടെയ്നറുകള്‍ നീക്കുന്ന പ്രവൃത്തി ആദ്യം തുടങ്ങിയത്. തീരത്തു നിന്നും വലിയ ക്രെയിന്‍ ഉപയോഗിച്ച് കരയിലേക്ക് വലിച്ചു കയറ്റി മുറിച്ച് ശേഷം റോഡ് മാര്‍ഗമാണ് കണ്ടെയ്നറുകള്‍ കൊല്ലം പോര്‍ട്ടില്‍ എത്തിച്ചത്.
ചില കണ്ടെയ്നറുകളിലുണ്ടായിരുന്ന പ്ലാസ്റ്റിക്, തുണി എന്നിവ കപ്പല്‍ കമ്പനിക്കു തന്നെ കൈമാറാനാണ് അധികൃതരുടെ തീരുമാനം.