ബോട്ടുകളും വള്ളങ്ങളും കടലിൽ പോയി; ഫിഷിംഗ് ഹാർബറുകൾ സജീവം
1564525
Tuesday, June 3, 2025 6:35 AM IST
കൊല്ലം: ബോട്ടുകളും വള്ളങ്ങളും മത്സ്യബന്ധനത്തിനായി കടലിൽ പോയതോടെ ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ വീണ്ടും സജീവമായി.പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പും കൊച്ചിയിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട ആശങ്കകൾ കാരണവും ജില്ലയിൽ ഒരാഴ്ചയായി മത്സ്യബന്ധനം തടസപ്പെട്ടിരിക്കയായിരുന്നു. മഴയ്ക്ക് നേരിയ ശമനം ഉണ്ടായതോടെ ഞായർ വൈകുന്നേരം മുതൽ വള്ളങ്ങളിലും ബോട്ടുകളിലും തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോയത്.
ഇന്നലെ രാവിലെ മുതൽ തിരികെ എത്തിയവർക്ക് ആവശ്യത്തിന് മീൻ ലഭിക്കുകയും ചെയ്തു. വാടി തുറമുഖത്ത് നിന്ന് പോയവർക്ക് നെയ്ച്ചാള, പരവ, പാര, താട , കരിക്കാടി ചെമ്മീൻ തുടങ്ങിയവാണ് ലഭിച്ചത്. ശക്തികുളങ്ങരയിലും നീണ്ടകരയിലും ഇത് തന്നെയായിരുന്നു സ്ഥിതി.എല്ലായിടത്തും തീരത്ത് എത്തിച്ച മീനുകൾ പൂർണമായും നിമിഷങ്ങൾക്കകം ലേലത്തിൽ വിറ്റുപോയി.
വില അൽപ്പം കൂടുതലായിരുന്നു എന്നു മാത്രം.വൈകുന്നേരം മുതൽ തിരിച്ചെത്തിയ ബോട്ടുകൾക്കും ആവശ്യത്തിന് മത്സ്യം കിട്ടി. സാധാരണ ഗതിയിൽ ട്രോളിംഗ് നിരോധനം കഴിഞ്ഞ ശേഷമാണ് കരിക്കാടി കൊഞ്ച് കിട്ടാറുള്ളത്. എന്നാൽ ഇന്നലെ വള്ളക്കാർക്കും ബോട്ടുകളിൽ പോയവർക്കും നല്ല രീതിയിൽ കരിക്കാടി കിട്ടി.
അതേ സമയം മത്സ്യം വാങ്ങാൻ പലരും വിമുഖത കാട്ടുന്നതായി ഹാർബറുകളിൽ നിന്ന് മീനെടുത്ത് ചന്തകളിലും വീടുകളിലുമൊക്കെ കൊണ്ടുപോയി വിറ്റഴിക്കുന്ന ചെറുകിട കച്ചവടക്കാർ പറഞ്ഞു.
സ്ഥിരമായി മത്സ്യം വാങ്ങുന്ന പലരും ഇന്നലെ വാങ്ങാൻ കൂട്ടാക്കിയില്ല.മുങ്ങിയ കപ്പലിൽ നിന്ന് ഏറ്റവും കൂടുതൽ കണ്ടെയ്നറുകൾ അടിഞ്ഞത് കൊല്ലത്തെ തീരപ്രദേശങ്ങളിലാണ്. ഇവ പൂർണമായും അവിടങ്ങളിൽ നിന്ന് മാറ്റിയിട്ടുമില്ല. ഇതൊക്കെയാണ് ആൾക്കാൾ മീൻ വാങ്ങി കഴിക്കാൻ താത്പര്യം കാണിക്കാത്തതിന്റെ പ്രധാന കാരണം.
അതേ സമയം മത്സ്യം കഴിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ശക്തികുളങ്ങരയിൽ മന്ത്രി കെ.എൻ. ബാലഗോപാലും കരുനാഗപ്പള്ളി അഴീക്കലിൽ കെ.സി. വേണുഗോപാൽ എംപിയും നാട്ടുകാർക്ക് ഒപ്പം മത്സ്യ വിഭവങ്ങൾ അടങ്ങിയ ഭക്ഷണം കഴിച്ച് ബോധവത്ക്കരണം നടത്തുകയുണ്ടായി. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കാൻ എതാനും ദിവസങ്ങൾ മാത്രമേയുള്ളൂ.
ഈ മാസം ഒമ്പത് മുതൽ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം. അതിനു മുമ്പുള്ള വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ കാലാവസ്ഥ അനുകൂലമായാൽ കടലമ്മ കനിയുമെന്ന പ്രതീക്ഷയിലാണ് കൊല്ലത്തെ മത്സ്യത്തൊഴിലാളി സമൂഹം.