മഴയും കാറ്റും തകർക്കുന്നു : മലയോര മേഖലയില്‍ നിരവധി വീടുകള്‍ തകര്‍ന്നു
1563588
Friday, May 30, 2025 6:23 AM IST
അഞ്ചല്‍ : ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മലയോര മേഖലയില്‍ വീണ്ടും മഴ കനത്തു. മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ നിരവധിയിടങ്ങളില്‍ മരം വീണു. അലയമണ്ണിലും ഇടമുളയ്ക്കലിലും മരം വീണു വീടുകള്‍ തകര്‍ന്നു.
അലയമണ്‍ കരുകോണില്‍ ബിനു ഭവനില്‍ ഇബ്രാഹീം റാവുത്തരുടെ വീടിന് മുകളിലേക്കു കൂറ്റന്‍ പ്ലാവ് മരം പിഴുതുവീണ് വീട് തകര്‍ന്നു. വീടിന്റെ മുകള്‍ ഭാഗത്തിനും ഭിത്തിക്കും വലിയ രീതിയില്‍ തകരാര്‍ സംഭവിച്ചു. ഉച്ചയോടെ മേഖലയിലുണ്ടായ ശക്തമായ കാറ്റിലാണ് മരം വീടിന് മുകളിലേക്ക് വീണത്. റവന്യൂ ,പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
ഇടമുളയ്ക്കലില്‍ ആനപ്പുഴയ്ക്കല്‍ ചാങ്ങയില്‍ ബേബി മാത്യുവിന്റെ വീടിന് മുകളിലേക്കു മരം വീണത്തിനെ തുടര്‍ന്നു വീടും കാര്‍ പോര്‍ച്ചും തകര്‍ന്നു. സമീപത്തെ പുരയിടത്തിലെ നെല്ലിമരം വീണായിരുന്നു അപകടം. സിറ്റ്ഔട്ടിന്റെ കൈവരികളും കാര്‍ പോര്‍ച്ചും പൂർണമായി തകര്‍ന്നു. വീടിനും ബലക്ഷയമുണ്ടായതായി ഉടമ പറഞ്ഞു.
അപകടവസ്ഥയിലായ മരം മുറിച്ച് നീക്കണമെന്നു പലതവണ ആവശ്യപ്പെട്ടിട്ടും അയൽവാസി ഇതിന് തയാറായില്ലെന്നും ഇനിയും വീടിനും മതിലിനും ഉള്‍പ്പെടെ അപകട ഭീഷണി ഉയര്‍ത്തി ധാരാളം മരങ്ങള്‍ നില്‍ക്കുന്നതായും വീട്ടുടമ പറയുന്നു. ഇവ മുറിച്ച് നീക്കാന്‍ ആവശ്യമായ നടപടികള്‍ അടിയന്തിരമായി ബന്ധപ്പെട്ടവര്‍ സ്വീകരിക്കണമെന്നും വീട്ടുടമ ആവശ്യപ്പെട്ടു.
വിവിധ സ്ഥലങ്ങളില്‍ മരങ്ങളും മരച്ചില്ലകളും വീണു വൈദ്യുതി പോസ്റ്റുകളും ലൈനുകളും തകർന്നതിനെ തുടർന്ന് പലയിടങ്ങളും വൈദ്യുതി ബന്ധം താറുമായിരിക്കുകയാണ്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ രാത്രി വൈകിയും ശ്രമം തുടരുന്നുണ്ട്.