മുങ്ങിയ കപ്പലിലെ ചരക്ക് : പാരിസ്ഥിതിക ആഘാതം കൂടുതൽ കൊല്ലം തീരത്ത്
1563582
Friday, May 30, 2025 6:23 AM IST
അജി വള്ളിക്കീഴ്
കൊല്ലം: കേരള തീരത്ത് മുങ്ങിയ ചരക്ക് കപ്പലായ എംഎസ്സി എൽസ-മൂന്ന് തീരദേശ മേഖലയിൽ ഏറ്റവും കൂടുതൽ പാരിസ്ഥിതിക ആഘാതം ഉണ്ടാക്കിയിരിക്കുന്നത് കൊല്ലം തീരത്താണ്. കേരള തീരത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിരുന്ന കപ്പൽ ദുരന്തം ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് സർക്കാർ ഇത് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്.
184 മീറ്റർ നീളമുള്ള കപ്പൽ വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രയിലായിരുന്നു അപകടത്തിൽ പെടുന്നത്. ആകെ 640 കണ്ടെയ്നറുകൾ ഉണ്ടായിരുന്ന കപ്പലിലെ 13 കണ്ടെയ്നറുകളിൽ അപകടകരമായ ചരക്കുകൾ ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടുകൾ. കണ്ടെയ്നറുകളും 450 മെട്രിക് ടണ്ണിലധികം ഇന്ധനവും ഉൾപ്പെടെ എംഎസ്സി എൽസ- മൂന്ന് കടലിൽ മുങ്ങുകയായിരുന്നു.
കണ്ടെയ്നറില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് പെല്ലറ്റ്സ് കടലില്‍ വീണിരിക്കുകയാണ്. അപകടമുണ്ടായ കടല്‍ മേഖലയില്‍ എണ്ണയുടെ അംശം കലര്‍ന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണെങ്കിലും സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്തു വന്‍ പാരിസ്ഥിതിക ഭീതിയാണ് കപ്പൽ ദുരന്തം ഉയര്‍ത്തിയിട്ടുള്ളത്.
കടലിന്റെ ആഴത്തിൽ മുങ്ങിയ കപ്പൽ കാത്സ്യം കാർബൈഡ് വഹിച്ചു കൊണ്ടാണ് വന്നിരുന്നത്. കാൽസ്യം കാർബൈഡ് വെള്ളവുമായി പ്രതിപ്രവർത്തനം നടത്തുന്നതാണ്. അതിനാൽ തന്നെ കപ്പൽ മുങ്ങിയതിനാൽ എന്ത് പ്രതിപ്രവർത്തനം ഉണ്ടായാലും അത് ആഴമുള്ളതായിരിക്കും. എന്ത് കൊണ്ടും അസറ്റിലീൻ വാതകം ഉത്പാദിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ അസറ്റിലീൻ ഉത്പാദിപ്പിക്കുന്നത് ജല ഉപരിതലത്തിന് മുകളിൽ കുമിളയായി എത്തും.
കപ്പൽ മുങ്ങിയത് കൊല്ലത്തെ മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി കൊല്ലത്തെ 20,000 ത്തിലേറെ മത്സ്യത്തൊഴിലാളികൾക്കാണ് തൊഴിൽ നഷ്ടമായിരിക്കുന്നത്.
കൂടുതൽ പാരിസ്ഥിതിക നാശം തടയുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ദുരന്ത നിവാരണ അഥോറിറ്റി കപ്പൽമുങ്ങിയതുമായി ബന്ധപ്പെട്ട തീരപ്രദേശത്ത് താൽക്കാലിക മത്സ്യബന്ധന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
മത്സ്യബന്ധന പ്രവർത്തനങ്ങൾ നിർത്തിവച്ചത് ജില്ലകളിലെ തീരപ്രദേശത്തെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗത്തെ ആണ് ബാധിച്ചിരിക്കുന്നത്. കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ഇതുവരെ നേരിടാത്ത പ്രതിസന്ധിയെ ആണ് നേരിടുന്നത്.
കപ്പലിലെ 13 കണ്ടെയ്നറുകളിലാണ് അപകടകരമായ ചരക്ക് ഉണ്ടായിരുന്നത്. എന്നാൽ അപകടകരമായ ചരക്കിന്റെ സ്വഭാവവും വ്യത്യസ്ത ഗ്രേഡുകളിലായി കാണേണ്ടി വരും. സത്യത്തിൽ അപകടകരമായ ചരക്കിന്റെ സ്വഭാവം എന്താണെന്ന് ഇപ്പോഴും പുറത്ത് വന്നിട്ടില്ല.
എണ്ണ കൊണ്ടുപോകുന്ന ഇത്തരം ഒരു കപ്പലിൽ കുറഞ്ഞത് 85 ടൺ ഡീസലും ഏകദേശം 350 ടൺ ഫർണസ് ഓയിലും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
കപ്പലിൽ ചിലയിടങ്ങളിൽ ചോർച്ചയുണ്ടായതിനാൽ ഇത് ക്രമേണ കൂടാനേ സാധ്യതയുള്ളൂ. അതിനാൽ തന്നെ വരും ദിവസങ്ങളിൽ പുറം കടലിലെ ജലപ്പരപ്പിൽ ഇത് കാണാൻ കഴിയും. മൺസൂൺ ആരംഭിച്ചിരിക്കെ ഇത് ഒരു നിശ്ചിത കാലയളവിൽ ആ ഗ്ലോബ്യൂളുകളായി മാറിയേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
25 നാണ് കേരള തീരത്ത് നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ലൈബീരിയൻ പതാകയുള്ള ചരക്ക് കപ്പൽ എംഎസ്സി എൽസ-മൂന്നു മുങ്ങുന്നത്.
സംഭവം കേരള തീരത്ത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന ആശങ്കയാണ് നിലവിലുള്ളത്. 184 മീറ്റർ നീളമുള്ള കപ്പൽ വിഴിഞ്ഞത്ത് നിന്ന് കൊച്ചി തുറമുഖത്തേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.
അപകടകരമായ ചരക്കുകളും 450 മെട്രിക് ടണ്ണിലധികം ഇന്ധനവും 640 കണ്ടെയ്നറുകളും വഹിച്ചുകൊണ്ടിരുന്നു കപ്പലിന്റെ യാത്ര. 24ന് കപ്പൽ ലിസ്റ്റിംഗ് ആരംഭിച്ചു, പിന്നീട് 25ന് മുങ്ങി.