ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ കഞ്ചാവ് വേട്ട; ബെല്ലാരി സുനി ഉൾപ്പെടെ മൂന്നുപേര്‍ റിമാൻഡിൽ
1563033
Wednesday, May 28, 2025 2:22 AM IST
ആര്യങ്കാവ് : ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റില്‍ വീണ്ടും കഞ്ചാവ് വേട്ട. കാറില്‍ കടത്താന്‍ ശ്രമിച്ച 13 കിലോ കഞ്ചവാണ് സംസ്ഥാന എക്സൈസ് സ്ക്വാഡും ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്.
കേസില്‍ നിരവധി മയക്കുമരുന്ന് കേസില്‍ പ്രതികളായ കൊല്ലം മാമൂട് സ്വദേശി ബെല്ലാരി സുനി എന്ന സുനില്‍, കൊല്ലം വെസ്റ്റ് ഹൈസ്കൂള്‍ ജംഗ്ഷനില്‍ പട്ടർ പ്രശാന്ത് എന്ന പ്രശാന്ത്, ഇഞ്ചിവിള സ്വദേശി രാജേഷ് എന്നിവരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ആര്യങ്കാവ് ചെക്ക്പോസ്റ്റ് വഴി കഞ്ചാവ് കടത്താന്‍ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പരിശോധന ശക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ പുലര്‍ച്ചെ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലാവുന്നത്.
പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും കാറിലുണ്ടായിരുന്നവര്‍ മുമ്പു കഞ്ചാവ് കടത്തു ഉള്‍പ്പടെ ലഹരികേസുകളില്‍ പ്രതിയായിട്ടുള്ളവര്‍ ആയതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ എക്സൈസ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്നു നടന്ന പരിശോധനയിലാണ് കാറിന്റെ പിന്‍ഭാഗത്ത് ബമ്പറില്‍ ഒളിപ്പിച്ച നിലയില്‍ പതിമൂന്നുകിലോയിലധികം വരുന്ന കഞ്ചാവ് പിടികൂടിയത്. തുടര്‍ന്നു പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.
ചോദ്യം ചെയ്യലില്‍ ആന്ധ്രപ്രദേശില്‍ നിന്നും വാങ്ങിയ കഞ്ചാവ് കൊല്ലത്തേക്ക് കടത്തുകയായിരുന്നു എന്നാണ് പിടിയിലായവര്‍ എക്സൈസ് സംഘത്തോട് പറഞ്ഞത്.
എക്സൈസ് കമ്മീഷണർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ് കുമാർ, ആർ.ജി. രാജേഷ്, ഡി.എസ്. മനോജ് കുമാർ, പ്രിവന്റിവ് ഓഫീസർ എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ പി. സുബിൻ, രജിത്ത്, ശ്രീനാഥ്, ശരത്ത്, വിനോജ് ഖാൻ സേട്ട് എന്നിവരും, ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, അസി. എക്സൈസ് ഇൻസ്പെക്ടർ ആർ. മനീഷ്യസ്, എസ്. ബിനു, ശ്രീലേഷ്, സിവിൽ എക്സൈസ് ഓഫീസർ ജ്യോതിഷ് എന്നിവർ ഉള്‍പ്പെട്ട സംഘമാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു