കാട്ടുപന്നിയെ വേട്ടയാടി കാറില്‍ കടത്താന്‍ ശ്രമം; അഭിഭാഷകന് റിമാൻഡിൽ
1549895
Thursday, May 15, 2025 6:13 AM IST
അഞ്ചല്‍ : കാട്ടുപന്നിയെ സ്ഫോടക വാസ്തു ഉപയോഗിച്ച് വേട്ടയാടി കാറില്‍ കടത്താന്‍ ശ്രമിക്കവേ അഭിഭാഷകന് പിടിയില്‍. പുനലൂര്‍ കോടതിയിലെ അഭിഭാഷകനായ കുളത്തൂപ്പുഴ ഭാരതീപൂരം അജീഷ് ഭവനില്‍ അജിലാല്‍ (42) ആണ് പിടിയിലായത്.
ഇന്നലെ രാത്രിയോടെയാണ് വനം വകുപ്പ് ഏഴംകുളം സെക്ഷനിലെ വനപാലകര്‍ നടത്തിയ പരിശോധനയില്‍ പന്നിയുമായി അജിലാല്‍ പിടിയിലായത്. നൂറുകിലോയിലധികം വരുന്ന പന്നിയെ വേട്ടയാടി കൊണ്ടുപോകവേ കുളത്തൂപ്പുഴ ഏഴംകുളം കമ്പകപണയില് വച്ചാണ് അജിലാല്‍ പിടിയിലാകുന്നത്.
പരിശോധനയില്‍ കാറിന്റെ പിന്‍ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പന്നി. പന്നിയെ കടത്താന്‍ ശ്രമിച്ച കാറും വനപാലകാര് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പന്നിയെ വേട്ടയാടിയതിന് പിന്നില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് വനപാലകര്‍. കസ്റ്റഡിയില്‍ എടുത്ത പ്രതിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി.
പിന്നീട് വൈദ്യ പരിശോധനകളും തെളിവെടുപ്പും പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ചല്‍ റേഞ്ചില്‍ ഉള്‍പ്പെടുന്ന വനത്തില്‍ നിന്നും വേട്ടയാടിയ പന്നിയെ ഭാരതീപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു എന്നാണ് അജിലാല്‍ വനം വകുപ്പ് അധികൃതര്‍ക്ക് മൊഴി നല്‍കിയിട്ടുള്ളത്.
എന്നാല്‍ എവിടേക്കു ആര്‍ക്ക് എന്നത് സംബന്ധിച്ച കൂടുതല്‍ വിവരങള് വനം വകുപ്പ് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ക്കൊപ്പം മറ്റുചിലര്‍ ഉണ്ടായിരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നു ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാര്‍ പറഞ്ഞു. ഉന്നതര്‍ ഉള്‍പ്പടെ പലരും വരും ദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് സൂചന .