താംബരം-തിരുവന്തപുരം ട്രെയിൻ സർവീസിന് ഇന്ന് ഒരുവയസ്
1549904
Thursday, May 15, 2025 6:29 AM IST
പുനലൂർ: കഴിഞ്ഞവർഷം മേയ് 15ന് ആരംഭിച്ച സർവീസ് തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുകയാണ്. മീറ്റർ ഗേജ് കാലഘട്ടത്തിൽ രണ്ട് ചെന്നൈ ട്രെയിനുകൾ ഉണ്ടായിരുന്ന ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാത വഴി, ഗേജ് മാറ്റത്തിനുശേഷം ഒരു ചെന്നൈ സർവീസ് മാത്രമാണ് പുനരാരംഭിച്ചത്. അതിനുശേഷം ഏകദേശം ആറു വർഷങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ചെന്നൈ സർവീസ് ചെങ്കോട്ട - പുനലൂർ - കൊല്ലം പാത വഴി റെയിൽവേ പുനരാരംഭിച്ചത്.
താംബരത്ത് നിന്നും തിരുവനന്തപുരം നോർത്തിലേക്കുള്ള എസി എക്സ്പ്രസിന്റെ സർവീസ് വലിയ രീതിയിലുള്ള ജനപ്രീതിയാണ് നേടിയെടുത്തത്. എല്ലാ സർവീസുകളിലും വെയ്റ്റിംഗ് ലിസ്റ്റുമായി പോകുന്ന ഈ ട്രെയിൻ ബാക്കി എല്ലാ സ്പെഷൽ സർവീസുകളും നിർത്തിയിട്ടും റെയിൽവേ തുടർന്നും ഓടിച്ചു കൊണ്ടിരുന്നു. പൊതുവേ യാത്രക്കാർ കുറയുന്ന പരീക്ഷാകാലത്ത് പോലും ഈ സർവീസിൽ വളരെയധികം യാത്രക്കാർ ഉണ്ടായിരുന്നു. അവധിക്കാലത്ത് എല്ലാ സർവീസുകളും പെട്ടെന്ന് തന്നെ നിറയുകയും ചെയ്തു.
ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവേ പാതയിലെ ഏറ്റവും ജനപ്രിയമായ ഈ സർവീസ് സ്ഥിരം സർവീസാക്കി മാറ്റണം എന്നുള്ളതാണ് ഇപ്പോൾ യാത്രക്കാർ ആവശ്യപ്പെടുന്നത്. റെയിൽവേയ്ക്ക് വളരെയധികം വരുമാനവും യാത്രക്കാർക്ക് വളരെയധികം സൗകര്യവും പ്രദാനം ചെയ്യുന്ന ഈ സർവീസ് എത്രയും പെട്ടെന്ന് സ്ഥിരം സർവീസ് ആക്കി മാറ്റുവാൻ ജനപ്രതിനിധികളുടെ ഇടപെടൽ അനിവാര്യമാണ്.
തിരുവനന്തപുരത്തു നിന്നും ചെങ്കോട്ട വഴി മറ്റ് സർവീസുകൾ ലഭ്യമല്ലാത്തതും ഈ സർവീസിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഇപ്പോൾ ചെങ്കോട്ട - പുനലൂർ - കൊല്ലം റെയിൽവെ പാതയിലെ റെയിൽവേ സ്റ്റേഷനുകളുടെയെല്ലാം പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കും എന്ന് റെയിൽവേ അറിയിച്ചിട്ടുണ്ട്. ഈ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ ഇപ്പോൾ 18 കോച്ചുകളുമായി സർവീസ് നടത്തുന്ന താംബരം - തിരുവനന്തപുരം നോർത്ത് എസി എക്സ്പ്രസിന് 22 എൽഎച്ച്ബി കോച്ചുകൾ നൽകുവാൻ സാധിക്കും.
തെക്കൻ കേരളത്തിനും തെക്കൻ തമിഴ്നാട്ടിലും ഒരുപോലെ പ്രയോജനപ്രദമായ സർവീസാണിത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ചെന്നൈയിൽ എത്തിച്ചേരാൻ പറ്റുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ട മലനിരകളിലൂടെയുള്ള യാത്ര ഏതൊരു യാത്രികനും വളരെ മനോഹരമായ അനുഭൂതിയാണ് സമ്മാനിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ ഏറ്റവും വിജയകരമായ ഈ സർവീസ് തുടർന്നും ഓടിക്കണമെന്നും, എത്രയും പെട്ടെന്ന് സ്ഥിരം സർവീസാക്കി മാറ്റണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത് .