ഫേസ്ബുക്കിലൂടെ കമ്യൂണിസം പറയുന്നവർ കമ്യൂണിസത്തെ ഇല്ലാതാക്കുന്നു: ജി. സുധാകരൻ
1561250
Wednesday, May 21, 2025 5:04 AM IST
മാവേലിക്കര: കമ്യൂണിസം എന്തെന്നറിയാതെ ഫേസ്ബുക്കിലൂടെ കമ്യൂണിസം പറഞ്ഞുനടക്കുന്നവർ കമ്യൂണിസത്തെ ഇല്ലാതാക്കുന്നതായി മുൻ മന്ത്രി ജി. സുധാകരൻ ആരോപിച്ചു.
ഗുരുധർമ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ചരിത്ര സംവാദത്തിന് ഒരു നൂറ്റാണ്ട്’ എന്ന പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് ജി. സുധാകരണൻ ഫേസ്ബുക്ക് കമ്യൂണിസ്റ്റുകൾക്കെതിരേ ആഞ്ഞടിച്ചത്.
താൻ കെപിസിസി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്തതുകൊണ്ട് പാർട്ടി വിരുദ്ധനായെന്നാണ് ഫേസ്ബുക്ക് കമ്യൂണിസ്റ്റുകൾ ആരോപിക്കുന്നത്. ഒരു പൊതുചർച്ചയിൽ കമ്യൂണിസ്റ്റുകാരൻ പോകരുതെന്ന മാനദണ്ഡം തെറ്റിച്ചെന്നാണ് ഫേസ്ബുക്ക് കമ്യൂണിസ്റ്റുകളുടെ കുറിപ്പുകൾ.
പാർട്ടിയുടെ നയം പൊതുചർച്ചയിൽ പങ്കെടുക്കാം എന്നാണെന്നു പോലും ഇക്കൂട്ടർക്ക് അറിയില്ല.
കമ്യൂണിസത്തിനുവേണ്ടി കഷ്ടപ്പെട്ടവനാണ് താനുൾടെയുള്ളവർ. അതൊന്നും അറിയാതെയാണ് വിമർശനങ്ങളും ചർച്ചകളും. ചർച്ചകളെ പേടിച്ചോടുന്നവനല്ല ഒരു പുരോഗമന വാദിയും. ഫേസ്ബുക്കിൽ എഴുതുന്നതിന് മുൻപ് എഴുതുന്ന കാര്യം എന്തെന്ന് ഇത്തരക്കാർ മനസിലാക്കിയിരിക്കണം. ഇത്തരം പ്രവർത്തികളിലൂടെ കമ്യുണിസം വളർത്തുകയാണ് ലക്ഷ്യമെങ്കിൽ ഒന്ന് ഓർക്കുക ഫേസ് ബുക്ക് വഴി ഇഷ്ടമില്ലാത്തവന്റെ അച്ഛനെയും അമ്മയെയും ചീത്തവിളിച്ചാൽ ഒരു പട്ടിക്കുഞ്ഞും കൂടെ കാണില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.