പുതിയ ഇടയനെ വരവേല്ക്കാൻ അജഗണങ്ങൾ
1563648
Friday, May 30, 2025 11:59 PM IST
തിരുവനന്തപുരം: മാവേലിക്കര രൂപതയുടെ പുതിയ ബിഷപ് ഡോ. മാത്യൂസ് മാർ പോളിക്കാർപ്പസിനെ വരവേല്ക്കാനായി ഇടവകകൾ ഒരുങ്ങി. മാവേലിക്കര രൂപതയിലെ ഒരു ഇടവകാംഗം ബിഷപ്പായി ഇതേ രൂപതയുടെ ചുമതലയിൽ എത്തുന്പോൾ വിശ്വാസികളുടെ ആഹ്ളാദം വർധിക്കുന്നു.
വൈദിക പരിശീലനത്തിനുശേഷം 1983 ഡിസംബർ 18ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. ചെന്നൈ ലയോള കോളജ്, മധുര കാമരാജ് സർവകലാശാല എന്നിവിടങ്ങളിലെ പഠനശേഷം പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും ഫ്രഞ്ച് സാഹിത്യത്തിൽ ഉന്നത ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം മാർ ഈവാനിയോസ് കോളജിൽ ഫ്രഞ്ച് സാഹിത്യത്തിൽ അധ്യാപകനായി ചേർന്നു.
ദീർഘകാലം കോളജിൽ അധ്യാപകൻ, ഹോസ്റ്റൽ വാർഡൻ, ബർസാർ എന്നീ ചുമതലകൾ വഹിച്ചു. അഞ്ച് വർഷക്കാലം മാർ ഈവാനിയോസ് കോളജിൽ പ്രിൻസിപ്പലായിരുന്നു. തിരുനെൽവേലി എം.എസ്. യൂണിവേഴ്സിറ്റിയിൽ നിന്നും ഫ്രഞ്ച് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടി. യുജിസി നാക് അക്രഡിറ്റേഷൻ കമ്മിറ്റി അംഗം, കേരള സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിൽ മുഖ്യവികാരി ജനറാൾ, ജീവകാരുണ്യ ശുശ്രൂഷകളുടെ കോ- ഓർഡിനേറ്റർ, അണ് എയ്ഡഡ് സ്കൂളുകളുടെ അഡ്മിനിസ്ട്രേറ്റർ, എയ്ഡഡ് കോളജ് മാനേജ്മെന്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
നിലവിൽ സഭയുടെ വിദ്യാഭ്യാസം, കുടുംബം എന്നീ കമ്മീഷനുകളിൽ അംഗമാണ്. യുവജനങ്ങൾക്കുവേണ്ടിയുള്ള സുനഹദോസ് കമ്മീഷന്റെ ചെയർമാനാണ്. 2022 ജൂലൈ 15 ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തി.
തിരുവനന്തപുരം മേജർ അതിരൂപത വിഭജിച്ച് 2007 ജനുവരി രണ്ടിനാണ് മാവേലിക്കര രൂപത നിലവിൽ വന്നത്. രൂപതയുടെ പ്രഥമ ബിഷപ്പായി തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാനായിരുന്ന ജോഷ്വാ മാർ ഇഗ്നാത്തിയോസ് ചുമതലയേറ്റു. 96 ഇടവകകളുള്ള രൂപതയിൽ 18 വർഷക്കാലത്തെ ഇടയ ശുശ്രൂഷ നടത്തിയശേഷമാണ് ബിഷപ് മാർ ഇഗ്നാത്തിയോസ് വിരമിക്കുന്നത്.
മാവേലിക്കര അമലഗിരി ബിഷപ്സ് ഹൗസ്, പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രൽ, കല്ലുമല മാർ ഈവാനിയോസ് മൈനർ സെമിനാരി, പുന്നമൂട് ഭദ്രാസന പാസ്റ്ററൽ സെന്റർ, കായംകുളം ചേതന സോഷ്യൽ സർവീസ് സൊസൈറ്റി, മാവേലിക്കര ഭദ്രാസന പ്രീസ്റ്റ് ഹോം, മാവേലിക്കര മാർ ഈവാനിയോസ് കോളജ്, പുലിയൂർ മാർ ഈവാനിയോസ് ലോ കോളജ്, ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ എന്നിവയുടെ സ്ഥാപനത്തിനും നേതൃത്വം നൽയിട്ടുണ്ട്. കെസിബിസി പ്രസിഡന്റ്, സിബിസിഐ വൈസ് പ്രസിഡന്റ്, കെസിബിസി, സിബിസിഐ വിവിധ കമ്മീഷനുകളുടെ ചെയർമാൻ, നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റ്, കേരളാ ഇന്റർ ചർച്ച് കൗണ്സിൽ എന്നിവയുടെ നേതൃനിരയിൽ ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് പ്രവർത്തിച്ചിട്ടുണ്ട്.